Monday, December 17, 2007
ബംഗാളി മീന്‍കറി സാംസ്കാരിക ചിഹ്നമാവുന്നതെങ്ങനെ
ഭക്ഷണം സംസ്കാരത്തിന്റെ ചിഹ്നമായതുകൊണ്ടാവാം മലയാളി ദൈവത്തിന്റെ നാടുകാണാന്‍ വരുന്നവരുടെ മുന്നില്‍ കേരളത്തിന്റെ തനതായ ഭക്ഷണം എടുത്തുവയ്ക്കുന്നത്. നമ്മള്‍ നമ്മുടെ ആഹാരത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നവരാണ്. ഏറണാകുളത്ത് ഏതു ഹോട്ടലില്‍ കയറിയാലും മീങ്കറി ഊണും കേരളത്തിന്റെ ദേശീയ ഭക്ഷണമായ എറച്ചീം പൊറോട്ടേം കിട്ടും. അതും നല്ല ഭക്ഷണം.
ഇതൊക്കെ വിചാരിച്ചാണ് കൊല്‍ക്കത്തയില്‍ ബംഗാളി ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയത്. ഒറ്റ റസ്റ്ററന്റിലും ബംഗാളി ഭക്ഷണം കിട്ടുകയില്ല. എന്തു പറ്റി. അന്വേഷിച്ചപ്പോള്‍ അതു ബംഗാളികളുടെ വീട്ടില്‍ മാത്രമേ കിട്ടൂ എന്നറിഞ്ഞു. എന്തുകൊണ്ട്. തങ്ങളുടെ സംസ്കാരം പ്രദര്‍ശിപ്പിക്കാന്‍ മടിയാണോ ബംഗാളികള്‍ക്ക്.
അതുതന്നെയാവണം ബംഗാളി സിനിമപാട്ടുകളുടേയും ഗതി. കൊല്‍ക്കത്തയില്‍ രാത്രി റസ്റ്ററന്റിലെല്ലാം പാട്ടുകാരുണ്ട്. ചെറിയ സ്ഥലത്ത് പരമാവധി ശംബ്ദം ഉണ്ടാക്കുന്ന ശബ്ദസജ്ജീകരണങ്ങളോടെ ഒരു cacophony. ദുബായിലെ ഡാന്‍സ് ബാറുകള്‍ മാതിരി. ഡാന്‍സില്ല. ബാക്കി എല്ലാ ബഹളങ്ങളുമുണ്ട്. കുറേ നേരം കേട്ടിട്ട്ം ഹിന്ദി പാട്ടല്ലാതെ ഒരു ബംഗാളി പാട്ട് കേട്ടില്ല. എന്തുകൊണ്ട്. ഒരോ പാട്ടുകഴിയുമ്പോഴും കുറെ പോഴന്മാര്‍ നൂറിന്റെ നോട്ടുകള്‍ കൊടുക്കുന്നുണ്ട്. അതുമേടിക്കാന്‍ വേണ്ടി നടക്കുന്ന ഒരുത്തന്‍ എന്റെ അടുത്തും വന്നു. കടലിനക്കരെ പോകാമൊ എന്ന പാട്ടുപാടിയാല്‍ ആയിരം രൂപ തരാമെന്ന് മലയാളത്തില്‍ അവനോടു പറഞ്ഞു. അവന്‍ എന്തൊ ബംഗാളിയില്‍ പറഞ്ഞിട്ടു പോയി. തെറിയായിരിക്കും. തെറിക്കൊരു കുഴപ്പമുണ്ട്.കേള്‍ക്കുന്നവന് മനസ്സിലായില്ലെങ്കില്‍ effect ഇല്ല. ഡല്‍ഹിയില്‍ ജീവിക്കുന്നതുകൊണ്ടുള്ള ഒരു ഗുണം അതാണ്. ട്രാഫിക്ക് തെറ്റിച്ച് വണ്ടിയോടിക്കുന്ന പഞ്ചാബിയോട് മലയാളത്തില്‍ പുളിച്ചതെറിപറയാം.അവനുമനസ്സിലായില്ലെങ്കിലും നമുക്ക് ആത്മസംതൃപ്തി ഉണ്ടാവും.
ബംഗാളി ഭക്ഷണം കിട്ടാത്തതിനെക്കുറിച്ച് എന്റെ ക്ലയന്റിനോടു പറഞ്ഞു. കൊല്‍ക്കത്തയിലെ കാശുള്ളവര്‍ക്കെല്ലാം മാര്‍ക്സിസ്റ്റുകാരെ കലിപ്പായതുകൊണ്ട് മാര്‍ക്സിസ്റ്റു തിയറി പറഞ്ഞില്ല.എന്തായാലും അതുകൊണ്ടു. വൈകിട്ട് വീട്ടില്‍ ഡിന്നറിന് ചെല്ലാന്‍ പറഞ്ഞു. ചെന്നപ്പോള്‍ ആറുതരം മീന്‍ കറി കൂട്ടി ഊണ് റഡി. വിരലുകടിക്കും.ആറുതരം മീന്‍കറി വീട്ടിലുണ്ടാക്കുന്ന ബംഗാളി ഹോട്ടലില്‍ അത് വില്‍ക്കുന്നില്ല. എന്തായാലും ഞാന്‍ മൂക്കുമുട്ടെ തിന്നു. കന്നിനെ കയം കാണിക്കരുത് എന്നു പറയുന്നതുപോലെ മലയാളിയെ മീന്‍കറി കാണിക്കരുത്.
എന്തുകൊണ്ടാണ് ഒരു ജനത തങ്ങളുടെ സാംസ്കാരിക ചിഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുത്താതിരിക്കുന്നത്.കേരളത്തിലെ ഒരു ബാറില്‍ ആണ് ഗാനമേള ഉള്ളത് എന്നുകരുതുക. എത്ര മലയാളം പാട്ടുകള്‍ പാടിയിട്ടുണ്ടാവും. എത്ര ആളുകള്‍ കൂടെ പാടിയിട്ടുണ്ടാവും. കുടിയന്മാരെല്ലാം നല്ല പാട്ടുകാരും കൂടിയാണല്ലൊ.
ഡല്‍ഹിയില്‍ ബംഗാളി ഭക്ഷണം കിട്ടുന്ന രണ്ടു റസ്റ്ററന്റ് ഞാന്‍ കണ്ടുപിടിച്ചു.
Friday, December 14, 2007
ഓലപ്പന്തും മലയാളിയുടെ സൗഹൃദവും
എന്താണ് ഒരു കൂട്ടുകെട്ടിന്റെ അടിക്കല്ലുകള്‍. മതം, സാമ്പത്തികം, വിദ്യാഭ്യാസം ഇതെല്ലാം വ്യത്യസ്ഥമായ പലരും ഒരേ കൂട്ടുകെട്ടിലുണ്ടാവാറുണ്ട്. വിശ്വാസങ്ങള്‍ മതമായാലും രാഷ്ട്രീയമായാലും അതിനെല്ലാം ഉപരി നമ്മള്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്നു.
പക്ഷെ കൂടുതല്‍ മുതിര്‍ന്നു കഴിയുമ്പോള്‍ നമ്മുടെ സൗഹൃദത്തിന് വിള്ളല്‍ വീഴുന്നുണ്ടോ.ഇക്കാലത്ത് കൂടുകാര്‍ക്കിടയില്‍ തന്നെ മതിലുകള്‍ ഉയരുന്നുണ്ട് എന്നു തോന്നുന്നു.
എന്റെ ചെറുപ്പത്തില്‍ ഓലപ്പന്തുകൊണ്ട് ഒരു കളി ഉണ്ടായിരുന്നു.ഓലപ്പന്തുകൊണ്ട് വളരെ പരിമിതമായ കളികളേ ഉണ്ടായിരുന്നുള്ളു. പന്തുണ്ടാക്കല്‍ തന്നെ ഒരു വിനോദമായിരുന്നു. (ഈ ബൂലോഗത്തിലെ ഭൂരിഭാഗം പേരുടെയും ബാല്യകാലത്തില്‍നിന്ന് വ്യത്യസ്ഥമായ ഒരു കാലത്തിലാണ് ഇന്നത്തെ കുട്ടികള്‍ വളരുന്നത് എന്നതുകൊണ്ട് ഓലപ്പന്തുണ്ടാക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്കറിയില്ല).നാല് ഓലപ്പന്ത് ആറ് ഓലപ്പന്ത് എന്നിങ്ങനെ രണ്ടു പന്തുകളാണ് ഞങ്ങള്‍ ഉണ്ടാക്കിയിരുന്നത്. നാല് ഓലക്കീറുകള്‍ കൊണ്ട് മെടഞ്ഞ് അകത്ത് കമ്യൂണിസ്റ്റ് പച്ചയുടെ ഇലകള്‍ വെച്ച് നിറച്ച ചതുരാകൃതിയിലുള്ള ഒരു പന്ത്. അതുകൊണ്ട് ഏറുപന്ത് എന്ന കളിയായിരുന്നു കളിച്ചിരുന്നത്. ഒരു മൈതാനത്ത് രണ്ടു ടീമായി അങ്ങോട്ടും ഇങ്ങോട്ടും എറിയുക.
കുഴിപ്പന്ത് എന്ന കളിയായിരുന്നു ഏറ്റവും രസകരമായത്. ടീമിലുള്ളവര്‍ മണ്ണില്‍ പന്തുവീഴാന്‍ പാകത്തിലുള്ള അടുത്തടുത്ത് ചെറിയ കുഴികളുണ്ടാക്കുന്നു.ഒരു കുഴി ഒരാള്‍ക്കുള്ളത്. കുറച്ചുമാറി ഒരു വരവരച്ച് അവിടെ നിന്നും ഊഴം വച്ച് കുഴിയിലേക്ക് പന്ത് ഉരുട്ടി വിടുന്നു.ആരുടെ കുഴിയിലാണോ പന്ത് വീഴുന്നത് അയാള്‍ക്ക് പന്തെടുത്ത് മറ്റുള്ളവരെ എറിയാം. പന്തുവീഴുമ്പോഴെ മറ്റുള്ളവര്‍ ഓടിത്തുടങ്ങിക്കഴിഞ്ഞിരിക്കും. അടുത്തുള്ളവന് ഏറ് കിട്ടിയിരിക്കും. ചിലപ്പോള്‍ നമ്മുടെ കുഴിയില്‍ പന്തുവീഴാന്‍ പോകുമ്പോള്‍ തിരിഞ്ഞ് വേറെ കുഴിയില്‍ വീഴുന്നു. അടക്കാനാവാത്ത ആകാംക്ഷ ആണത്. ഏറുകിട്ടാതെ ഓടുന്ന തിരക്കില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ കുഴിയിലാവും പന്ത് വീണിരിക്കുക. തിരിച്ചു വന്ന് അതെടുക്കുമ്പോഴേക്കും മറ്റുള്ളവര്‍ ഓടി ഏറുകിട്ടാത്തത്ര ദൂരത്തില്‍ എത്തിയിട്ടുണ്ടാവും.പന്ത് കുഴിയില്‍ വീഴുമ്പോഴെ അതെടുത്ത് ആദ്യം കാണുന്നവനെ എറിയുക എന്നതിലാണ് കളിയുടെ രസം.
ഇന്ന് ഈ കളി കളിക്കുകയാണെങ്കില്‍ പന്തെറിയാന്‍ നിങ്ങള്‍ക്ക് ഒരു choice ഉണ്ടാവുന്നുണ്ടോ. കുഴിയില്‍ വീണ പന്തെടുത്ത് നോക്കുമ്പോള്‍ ആര്‍ത്തുചിരിച്ച് ചിതറിയോടുന്ന കൂട്ടുകാര്‍ക്കിടയില്‍ ആരെയെങ്കിലും നിങ്ങള്‍ തിരയുന്നുണ്ടോ?. അങ്ങനെ ഉണ്ടെങ്കില്‍ നിങ്ങള്‍ മലയാളി അല്ലാതായി. എന്തുകാരണം കൊണ്ടാണ് നിങ്ങളുടെ ഇടയില്‍ മതില്‍ ഉയര്‍ന്നത്.മലയാളിക്ക് മാത്രം സ്വന്തമായ തീക്ഷ്ണമായ സൗഹൃദം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടോ.
നമ്മുടെ കൂട്ടുകെട്ടുകള്‍ തീവ്രമായത് എല്ലാ ദിവസവും ഉണ്ടായിരുന്ന വൈകുന്നേരങ്ങളിലെ കൂടിച്ചേരലുകളായിരുന്നു. വര്‍ഷങ്ങളായി ഒരേ സ്ഥലം. എന്നും ഗോസിപ്പും കളിയാക്കലും. ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ അതേ സ്ഥലത്ത് കൂടിച്ചേരല്‍ ഇപ്പോഴുമുണ്ട്. പഴയ കുറേപ്പേര്‍ പല ദിക്കുകളിലായി ജോലിതേടിപ്പോയി. അവര്‍ നാട്ടില്‍ വരുമ്പോള്‍ വൈകുന്നേരം ഇവിടെ വരുന്നു. പുതിയ നാട്ടുവിശേഷങ്ങള്‍. കളിയാക്കാന്‍ പുതിയ ഇര. പക്ഷെ അന്തരീക്ഷം പഴയതുപോലെ തന്നെ.
ഈ കൂട്ടാണ് നമ്മെ മതത്തിനും രാഷ്ട്രീയത്തിനും ഉപരിയായി സ്നേഹിക്കാന്‍ പഠിപ്പിച്ചത്. എന്തെല്ലാം വിശ്വാസപ്രമാണങ്ങള്‍ പിന്തുടര്‍ന്നാലും അവന്‍ എന്റെ തുണ എന്ന് വിശ്വസിപ്പിച്ചത്.
ഈ രംഗം നോക്കുക.
വൈകുന്നേരത്തെ കൂടിച്ചേരല്‍ കഴിഞ്ഞ് പിരിയുമ്പോള്‍ ഒരുത്തന്‍ പറയുന്നു.
" എടാ നാളെ നിന്റെ ശാഖയിലെ ഹിന്ദു വര്‍ഗീയ ഫാസിസ്റ്റ് പ്രവര്‍ത്തനം കഴിഞ്ഞു വരുമ്പോള്‍ എന്റെ വീട്ടില്‍ കയറണം. ഉമ്മ നിനക്കിഷ്ടപ്പെട്ട കറികളൊക്കെ ഉണ്ടാക്കുന്നുണ്ട്"
" എന്താടാ വിശേഷം"
" മറന്നോടാ നായെ. നാളെ പെരുന്നാളാണ്".
വരാമെന്നു പറഞ്ഞവന്‍ കൈ വീശി പോകുന്നു.
ഇതു മലയാളിക്കേ പറ്റൂ.
Thursday, December 6, 2007
മലയാളം വിക്കിപീഡിയന്മാര്‍ക്ക്
അതുകഴിഞ്ഞ് ചെറിയൊരു സംശയം തോന്നി. എല്ലാ സ്കൂളുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടോ?. ആ സംശയം ഇന്ന് തീര്‍ന്നു.
കേരളത്തിലെ എല്ലാ സ്കൂളുകളിലും വേഗമേറിയ broadband internet സൗകര്യം IT at School പദ്ധതിയുടെ ഭാഗമായി BSNL ന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്നു എന്ന് ഇന്നത്തെ പത്രത്തില്‍ വാര്‍ത്ത കണ്ടു. വളരെ സന്തോഷം.
കേരളത്തിലെ 2800 സ്കൂളുകളിലെ 40,000 കമ്പ്യൂട്ടറുകളില്‍ broadband internet connection ലഭിക്കും.അറുപതിനായിരം അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
ഇനി കുട്ടികള്‍ വിക്കിയിലൂടെ വിജ്ഞാനം സമ്പാദിക്കട്ടെ. എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ.
ആമേന്‍.
Sunday, December 2, 2007
നചികേതസ്സും മലയാളം വിക്കിപീഡിയയും
സംശയം ചോദിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.ഇല്ലായ്മയുടേ പല പല വല്ലായ്മകള്‍ ഉണ്ടായിരുന്നതുകൊണ്ട് വീട്ടിലാര്‍ക്കും എന്റെ ഈ ചോദ്യത്തിന് ഉത്തരം തരാന്‍ പറ്റില്ല എന്നറിഞ്ഞതുകൊണ്ട് ആരോടുചോദിക്കും ഈ ആന ചോദ്യം എന്നായി ഞാന്‍. ആനയെ ഒരാള്‍ക്ക് എങ്ങനെയാണ് എടുക്കാന്‍ പറ്റുന്നത്.
ആ പാഠമെടുത്തപ്പോള്‍ ടീച്ചര്‍ വിശദീകരിച്ചു. ദിവസവും ശ്രമിക്കുന്ന ഒരാള്‍ക്ക് ഏതുകാര്യവും സാധിക്കും.അതെങ്ങനെ ഇവിടെ സാധിക്കും. എന്തായാലും ഒരു മനുഷ്യന് ഇത്ര വലിയ ഒരു ആനയെ ചെറുതായിപോലും ഉയര്‍ത്താന്‍ പറ്റില്ല.പിന്നെങ്ങനെ നിത്യവും എടുത്ത് ഒരു ദിവസം മുഴുവനായി ഉയത്താന്‍ പറ്റും. ചെറിയ മനസ്സുകള്‍ എങ്ങനെ ഒരു ഉപമ അല്ലെങ്കില്‍ ഒരു കഥ മനസ്സില്‍ കാണുന്നു എന്നൊന്നും ചിന്തിക്കാതെ പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ വരുന്ന കുഴപ്പങ്ങളാകാം അത്. പല ഉദാഹരണങ്ങളും കാണാന്‍ കഴിഞ്ഞേക്കും.
ഒരു സംശയം ചോദിക്കാന്‍ ആരുമില്ലാത്ത കുട്ടി എങ്ങനെയാണ് അറിവു നേടുക. ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ ആണ് അറിവ് ഗുരുവില്‍ നിന്ന് ശിഷ്യനിലേക്കെത്തുന്നത്. കഠോപനിഷത്തില്‍ നചികേതസ്സ് യമനോട് മരണത്തിനുശേഷമെന്ത് എന്ന തന്റെ ചോദ്യത്തിന്റെ ഉത്തരം ആവശ്യപ്പെടുന്നു. ഉത്തരം അറിയാവുന്ന ഗുരുവിനോടാണ് നചികേതസ്സ് ചോദ്യം ചോദിക്കുന്നത്. എല്ലാ ഉപനിഷത്തും ചോദ്യോത്തരശൈലിയിലാണ്. ഗുരു അറിവിന്റെ മഹാമേരു. അറിവുവേണ്ട ശിഷ്യന്‍ ഗുരുവിനോടു തന്റെ ചോദ്യം ചോദിക്കുന്നു. എത്ര അറിവുവേണോ അത്രയും ചോദ്യം ശിഷ്യന്‍ ചോദിക്കുന്നു.ഗുരുവിന്റെ 'അടുത്തിരിക്കുന്ന'( ഉപ-നിഷത്) ശിഷ്യന്റെ കഴിവാണ് ഗുരുവില്‍ നിന്നും ചോദ്യങ്ങള്‍ ചോദിച്ച് അറിവു സമ്പാദിക്കുക. വിദ്യ ഗ്രഹിക്കാന്‍ കഴിവുള്ളവനേ ഗുരു വിദ്യ കൊടുക്കുന്നുള്ളൂ. യമന്‍ നചികേതസ്സിനെ പരീക്ഷിച്ച് അറിവുസമ്പാദിക്കാന്‍ പ്രാപ്തനാണ് എന്ന് ബോധ്യപ്പെട്ടതിനുശേഷം മാത്രമെ ഉത്തരം പറയുന്നുള്ളു.വിദ്യാ സമയത്ത് ഗുരുവും ശിഷ്യനും ചൊല്ലുന്ന മന്ത്രം ഇതാണ്.- ഉപനിഷത് പ്രതിപാദ്യമായ പരം പൊരുള്‍ വിദ്യാസ്വരൂപത്തെ പ്രകാശിപ്പിച്ച് നമ്മെ ഒന്നിച്ച് രക്ഷിക്കട്ടെ. വിദ്യാപ്രാപ്തിക്കു സമര്‍ഥമായ ബുദ്ധിശക്തി തന്ന് നമ്മെ പോഷിപ്പിക്കട്ടെ. വിദ്യാപ്രാപ്തികൊണ്ടുള്ള തേജസ്സ് നമുക്ക് ഒന്നിച്ചു സമ്പാദിക്കാം. അതിനുവേണ്ടി നാം പഠിക്കുന്നതെല്ലാം ശോഭനവും സഫലവുമാവട്ടെ. അന്യോന്യം യാതൊരു ദ്വേഷവും നാം തമ്മില്‍ തോന്നാതിരിക്കട്ടെ.-
സ്കൂളില്‍ അധ്യാപകര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ പ്രോല്‍സാഹിപ്പിച്ചിരുന്നോ. അല്ലെങ്കില്‍ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നേ ഇല്ല. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ ചോദ്യങ്ങള്‍ അവര്‍ക്ക് തീവ്രമായതും അധ്യാപകര്‍ക്ക് ചിരിയുണത്തുന്നവയും ആയിരിക്കും.ഒരു കുട്ടിയായി നിന്ന് ചോദ്യം മനസ്സിലാക്കാന്‍ ഒരധ്യാപകനും ശ്രമിച്ചിട്ടുണ്ടാവില്ല.
ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അധ്യാപകനോട് ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. ഇന്റര്‍നെറ്റ് അവര്‍ക്ക് എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കുന്നു. ഇപ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് താജ്‌മഹലിനെക്കുറിച്ച് പ്രൊജക്ടുണ്ടാക്കാന്‍ ആരോടും ചോദിക്കേണ്ട്. എല്ലാം അവനുമുന്‍പിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി അറിവിന്റെ അളവില്ലാ ഖനിയുമായി ഇന്റര്‍നെറ്റ് അവന്റെ മുന്നില്‍ പൊലിയളക്കുന്നു.
മലയാളം മീഡിയത്തില്‍ പഠിക്കുന്ന ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ ചോദ്യങ്ങള്‍ അപ്പോഴും ബാക്കിനില്‍ക്കുന്നു. അവന്റെ ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം അവനുകിട്ടിയിട്ട് കാര്യമില്ല. ചോദ്യത്തിന് ഉത്തരം കിട്ടാതെ അറിവ് മാറി നില്‍ക്കുന്നു.
അവന്റെ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ ഉത്തരം ഇന്റര്‍നെറ്റ് അവനറിയാവുന്ന ഭാഷയില്‍ നല്‍കുന്നു. അവനെപ്പോലെ അനവധി സാധാരണ മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ക്കുവേണ്ടി ആരുമറിയാതെ കുറച്ചുപേര്‍ കഷ്ടപ്പെടുന്നുണ്ട്. മലയാളം വിക്കിപീഡിയയെക്കുറിച്ച് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കുറെ ആളുകള്‍ അവരുടെ വിശ്രമസമയം മറ്റുള്ളവര്‍ക്കു ഉപകാരപ്പെടാന്‍ വേണ്ടി മാറ്റിവെക്കുന്നു. വിക്കിയിലെ ലേഖനങ്ങളിലൂടെയും തിരുത്തലുകളിലൂടെയും. ഗൂഗിളില്‍ മലയാളത്തില്‍ സേര്‍ച്ചു ചെയ്യാമെന്ന് റാം മോഹനെഴുതുന്നു.കേരളത്തിലെ ആയിരക്കണക്കിനുവരുന്ന മലയാളം മീഡിയം സ്കൂള്‍ കുട്ടികള്‍ക്ക് മലയാളം വിക്കിപീഡിയ പ്രയോജനപ്പേടും. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഇന്റര്‍നെറ്റ് പഠിക്കാന്‍ ഉപയോഗിക്കുന്നതുകണ്ട് അവനിനി മിഴിച്ചു നില്‍ക്കേണ്ട കാര്യമില്ല.
ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവര്‍ സ്വകാര്യതകള്‍ക്കു വേണ്ടി കളയുമ്പോള്‍ അതെല്ലാം മാറ്റി വച്ച് മറ്റുള്ളവര്‍ക്കുവേണ്ടി വിക്കിയില്‍ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോര്‍ഡില്‍ വിരലമര്‍ത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങല്‍ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാന്‍ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങള്‍ക്കുണ്ട്.
നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.
ആന എന്ന് മലയാളം വിക്കിയില്‍ തിരയുമ്പോള്‍ ആനപഴഞ്ചൊല്ല് കിടക്കുന്നു. "നിത്യാഭ്യാസി ആനയെ എടുക്കും"
Wednesday, November 28, 2007
പുലിയും ചക്രവും പ്രവാസിയും
മുന്‍പോട്ടുള്ള വഴിയാണെന്നു കരുതി പുലി ചക്രത്തിന്റെ ഒരോ പടിയിലും കാല്‍ വച്ചു കയറിക്കൊണ്ടിരുന്നു. ഓരോ പടി ചവിട്ടുമ്പോഴും പുലിക്ക് ചവിട്ടാന്‍ അടുത്ത പടി വന്നു. കാട്ടിലേക്കുള്ള വഴി തിരഞ്ഞ് പുലി ചക്രം ചവിട്ടി ചവിട്ടി വശംകെട്ടു.
രാവിലെ ആളുകള്‍ നോക്കുമ്പോള്‍ ഞാറുപണി നടക്കേണ്ട പാടത്ത് മുഴുവന്‍ വെള്ളം കയറി പ്രളയമായിരിക്കുന്നു. കാരണം അന്വേഷിക്കുമ്പോള്‍ പുലി ചക്രം ചവിട്ടുന്നു. ആളുകളെക്കണ്ട് കാട്ടിലേക്ക് രക്ഷപെടാന്‍ പുലി വീണ്ടും മുന്നിലേക്ക് കാലെടുത്ത് വച്ചു. രക്ഷപെടാന്‍ വീണ്ടും വീണ്ടും ചക്രത്തിലെ പടികള്‍ പുലി ചവിട്ടിക്കൊണ്ടേയിരുന്നു.
സ്വന്തം വീടിന്റെ നനുത്ത സ്വകാര്യതകളും സുഖങ്ങളും ഉപേക്ഷിച്ച് ഇല്ലായ്മ കൊണ്ടും അല്ലാതെയും ഇര തേടാന്‍ പുതിയ ഇടങ്ങള്‍ അന്വേഷിച്ച് നാട്ടിനുപുറത്ത് വലിയവലിയ നഗരങ്ങളുടെ വന്യതയില്‍ എത്തിപ്പെടുന്ന നമ്മളും ഇതുപോലെ ചക്രം ചവിട്ടിക്കൊണ്ടിരിക്കുകയാണ്. ചക്രത്തിനു പുറത്ത് വഴികണ്ടിട്ടും പുറത്തേക്കു ചാടാന്‍ അറിയാതെ നമ്മള്‍ വെറുതേ ചവിട്ടിക്കൊണ്ടിരിക്കുന്നു.
ഒരോ ചുവടുവയ്ക്കുമ്പോഴും ഇതു വീട്ടിലേക്കുള്ള വഴിയാണെന്ന് നമ്മള്‍ വെറുതെ വ്യാമോഹിക്കുകയാണ്
Sunday, November 25, 2007
നായകന്‍ ആവണമെങ്കില്‍ ഇങ്ങനെ വേണം.
നമ്മുടെ നായകന്‍ ആളു കേമനാണ്.മധ്യവയസ്ക്കന്‍, കള്ളുകുടിയന്‍. കാശിനൊരുകുറവുമില്ല. കാശൊക്കെ എങ്ങനെ ഉണ്ടാവുന്നു എന്നൊന്നും ചോദിക്കരുത്. ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ചാല്‍ കാശുണ്ടാവുന്നതിന് ഒരു എക്കൊണൊമിക്ക്സും ബാധകമല്ല.
ഇങ്ങേര്‍ക്കാണെങ്കിലോ കുടുംബം അങ്ങനെ ഉണ്ടാവാറില്ല. ഉണ്ടെങ്കില്‍ തന്നെ അത്ര താല്‍പര്യവും ഇല്ല. കൂടെ എപ്പോഴും കുറെ സില്‍ബന്ദികള്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധമാണ്. അവരെ തീറ്റിപോറ്റലണ് പണി. അവറ്റകള്‍ക്കാണെങ്കില്‍ ഇയ്യാളുടെ കള്ള് മേടിച്ചു നക്കണ പണിയും പിന്നെ അങ്ങേരെന്തു പറഞ്ഞാലും ചിരിക്കുന്ന പണിയുമേ ഉള്ളു. ഇടയ്ക്ക് തല്ലും മേടിക്കണം. ഒരു തമാശക്ക്.
ഇങ്ങേര്‍ക്ക് പോലീസെന്നുകേട്ടാലെ കലിപ്പാണ്. എസ്.ഐ മുതല്‍ ഐ.ജി വരെയുള്ളവരെ കണ്ണെടുത്തു കണ്ടുകൂട. ഇവെരെങ്ങാനും മുന്‍പില്‍ വന്നു പെട്ടാല്‍ അടി ഉറപ്പാണ്.
സംഗീതം കൂടപ്പിറപ്പാണ്. കര്‍ണാടക സംഗീതം മുതല്‍ ഹെവിമെറ്റല്‍ വരെ കരതലാമലകമാണ്. ( ഉള്ളം കൈയ്യിലെ നെല്ലിക്ക എന്നു പറയും. പഴയ പ്രയോഗമാണ്. ഈയിടെ ആരും പ്രയോഗിച്ചു കാണാത്തതുകൊണ്ട് തട്ടിയതാണ്.) ചെറുപ്പത്തില്‍ അമ്മ ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു. പിന്നെ ഒന്നും പഠിച്ചില്ലെങ്കിലും ഏതു ക്രുതിയും ഏതു രാഗത്തിലും പാടും.
ഇങ്ങനെയുള്ള ഒരാളെ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ വെറുക്കാതിരിക്കുന്നതെങ്ങനെ. എന്നാലും ഇയാളുടെ ഒരു പാട്ടുകേട്ടാല്‍ പിന്നെ നായികക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. പ്രേമിച്ചുകഴിയുമ്പോളല്ലെ ആള്‍ ഇരുപത്തിരണ്ടു കാരറ്റാണെന്നു അറിയുന്നത്
കള്ളുകുടിയാണ് വിനോദം. അസ്സല്‍ വാറ്റുചാരായം മുതല്‍ സ്കോച്ച് വരെ അടിക്കും.( ടെക്കില, വൈന്‍, സിംഗിള്‍ മാള്‍ട് എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട് ഒരു സോഫിസ്റ്റിക്കെറ്റഡ് കുടിയനല്ല). കള്ളുകുടിച്ച് മടുത്ത് ബോറടിക്കുമ്പോള്‍ ഇടക്ക് ചന്തയിലിറങ്ങി അവിടുത്തെ ലോക്കല്‍ ഗുണ്ടകളെ അടിച്ച് നിലം പരിശാക്കും.
കാറും ജീപ്പുമൊക്കെ ഒരുവക സാധനമൊന്നും പറ്റില്ല. ഫോറിന്‍ തന്നെ വേണം.ഇതിന്റെയെല്ലാം പേരും ബ്രാന്‍ഡും ഒന്നുകില്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കും അല്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും പറയിപ്പിക്കും.ആള്‍ക്കാരറിയണമല്ലോ.
തറവാടിക്ക് തറവാടിയെ കണ്ടുകൂടാ എന്നു പറയുന്നത് എത്ര ശരി. നാട്ടിലെ ഏറ്റവും വലിയ തറവാട്ടുകാര്‍ക്ക് ഇങ്ങേരോട് അടങ്ങാത്ത കലിയാണ്. പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. തമ്പുരാക്കന്മാര്‍ക്കാണ് ഈ കലി. ബൈ ദ ബൈ ഇങ്ങേരും തമ്പുരാനാണ്. അല്ലാതെ ആര്‍ക്കാണ് ഇങ്ങനെയൊക്കെ ആവാന്‍ പറ്റുന്നത്.
തമ്പുരാക്കന്മാരുടെ വീട്ടിലെ പെങ്കൊച്ചിനെ തന്നെ ഇയാള് പ്രേമിക്കാന്‍ തൊടങ്ങ്യാലോ. ശിവ ശിവ ഭേഷായി. പോരേ പൂരം. പിന്നെ ചെറുപ്പത്തില്‍ കളരിയൊക്കെ പഠിച്ചിട്ടുള്ളതുകൊണ്ട് അവന്മാരുടെ കാര്യം തവിടു പൊടി.
ഇങ്ങേര് മംഗലശ്ശേരി നീലകണ്ഠനായിരുന്ന കാലത്ത് കാശിനു കുറച്ചു വലിവായിരുന്നു. പിന്നെ തറവാട്ടുവക സ്ഥലം ധാരാളം ഉള്ളതുകൊണ്ട് അതു വിറ്റ് ചീട്ടുകളിക്കാനും അമ്പലം പുതുക്കിപണിയാനും പിന്നെ ഇന്നലെ വരെ കണ്ടാല്‍ ഓഛാനിച്ചുനിന്നിരുന്ന മാപ്പ്പ്പിളേടെ മകന്‍ ദുബായിക്കുപോയി കാശുണ്ടാക്കിയതിന്റെ അഹങ്കാരം തീര്‍ക്കാനും പറ്റി. ചീത്ത വിളിക്കാന്‍ ഒരു വാര്യര്‍ ഉള്ളതുകൊണ്ട് നാവിനൊരുപണിയുമായി. കള്ളുകുടിയല്ലാതെ വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് നായികയെക്കൊണ്ട് കോലോത്ത് ഡാന്‍സ് ചെയ്യിക്കാന്‍ പറ്റി. അതുകൊണ്ട് ഗുണമുണ്ടായി. ആദ്യം വെറുത്തെങ്കിലും പിന്നെ ഓള് പ്രേമിച്ചു. ആകെ അക്കിടി പറ്റിയത് തന്ത തമ്പുരാനല്ല എന്നറിഞ്ഞപ്പോഴാണ്. തകര്‍ന്നുപോയി. ക്ലോണീങ്ങിലൂടെ ആണ് ജനനം എന്നുപറഞ്ഞാലും സാരമില്ലായിരുന്നു. പിന്നെ ഒരു പിടിച്ചുവെപ്പ്പ്പുകാരന്‍ വന്നു തന്ത വേറൊരു തമ്പുരാനാണ് എന്നു പറഞ്ഞപ്പോഴാണ് സമധാനമായത്.എങ്ങനൊയൊക്കെ ആയാലും മറ്റേ കോവിലകത്തെ അവന്മാര് വെറുതെ വിടുമോ. ചതിക്കുഴി , അടി, ഉത്സവം, കൂട്ടയടി. ശുഭം.
മംഗലശ്ശേരി കാര്‍ത്തികേയന്‍ അഛനെപ്പോലെ തന്നെ. പിള്ളേരുണ്ടാവണമെകില്‍ ഇങ്ങനെ വേണം. അതേ കള്ളുകുടി, അതുപോലെ തന്നെ സില്‍ബന്ധികള്‍, സംഗീതം, കാശാണെങ്കില്‍ ഇഷ്ടം പോലെ. ചെറുപ്പ്പ്പം മുതലേ മറ്റേ കോവിലകത്തെ പെണ്ണിനെ മോഹിച്ചു. പറഞ്ഞില്ല. പെണ്ണ്‍ ആദ്യം വെറുത്തു. പിന്നെ പ്രേമിച്ചു. പിന്നെയെല്ലാം പഴതുപോലൊക്കെ തന്നെ.
ആറാം തമ്പുരാനായിരുന്നപ്പോള്‍ ആള്‌ക്ക് ഇതേ ഗുണങ്ങൊളെക്കെ തന്ന്.കാശു കയ്യിലില്ലെങ്കിലും കള്ളുകുടി ഉഷാര്‍. പാട്ടുപഠിക്കാന്‍ ഉസ്താദിന്റെ അടുത്തുചെന്നപ്പോള്‍ അഞ്ചുനയാപൈസ കയ്യിലില്ല. അമ്മ സംഗീതത്തിന്റെ ആദ്യാക്ഷരം മാത്രമേ പഠിപ്പിച്ചുള്ളു. എന്നാല്‍ തന്നെയും എല്ലാരാഗങ്ങളും കാണാപ്പാഠമാണ്. അതുകൊണ്ടുതന്നെ ഗുരുവിനെ കുളിപ്പ്പ്പിച്ചുകിടത്തിയിട്ടേ പിന്മാറിയുള്ളു. ഒരു കൂട്ടുകാരന് ഒരു കോണ്ട്രാക്ട് ഒപ്പിച്ചുകൊടുത്തതിനു കിട്ടിയ കോടിക്ക് കണക്കില്ല. ആകെ ചെയ്തത് കുറച്ചുപേരെ ഒന്നു തല്ലി. കൊട്ടേഷന്‍കാരു കേട്ടാ കൊതിക്കും. പൈസയൊന്നും മേടിച്ചില്ല. ആകെ ഒരു എട്ടുകെട്ടും, അമ്പലവും, ഉത്സവം നടത്താന്‍ സൗകര്യവും, കള്ളുകുടിക്കാന്‍ കുറെ സില്‍ബന്ധികളും ഏര്‍പ്പാടാക്കി കൊടുക്കണമെന്നു പറഞ്ഞു. ഓം ഹ്രീം. അതു റെഡി. അവിടെ ഭാഗ്യത്തിന് സംഗീതത്തില്‍ താല്‍പര്യമുള്ള ഒരു പെണ്ണുണ്ടായിരുന്നു. പാട്ടുപാടി അവളെ പാട്ടിലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലൊ. ഭാഗ്യമുള്ളവന്‍ പാറപ്പുറത്തിരുന്നാ മതി എന്നു പറഞ്ഞതുപോലെ അവിടെയും കോവിലകം കാരുണ്ട്. പിന്നെ അവര്‍ ശത്രുക്കളാവാതെ തരമില്ലല്ലോ.അവരെയൊക്കി ഒതുക്കി ഉത്സവം നടത്തിയപ്പോള്‍ കാശുതന്ന കൂട്ടുകാരനൊഴിച്ച് ബാക്കിയെല്ലാരും തമ്പുരാന്‍ എന്ന് തികച്ചുപോലും വിളിക്കില്ല. കാര്യം കൂടുകാരനൊക്കെയാണ്. കഞ്ഞി വേണെങ്കില്‍ വടക്കുപുറത്തുവരണം.അവന്റെ കയ്യില്‍ കാശൊക്കെ ഉണ്ടാവും. പക്ഷെ തറവാട്ടു മഹിമ ഉണ്ടോ. തമ്പുരാനെന്നു വിളിപ്പിച്ചിട്ടേ അടങ്ങിയുള്ളു. അങ്ങനാ തറവാട്ടുകാര്.
ഒരു മാരകരോഗം പിടിപെട്ട് കോവിലകത്തുനിന്ന് മറുനാട്ടില്‍ പോയി ഒളിച്ചു താമസിച്ച ചന്ദ്രോദയസമയത്തും ഇങ്ങേര്‍ക്ക് കാശിനു ക്ഷാമമില്ല. സംഗീതവും അതുപോലെ. ഇത്തവണ ഉത്തരേന്റ്യയില്‍ നിന്ന് യൂറോപ്പിലായിരുന്നു കച്ചേരി എന്നാണ് മൂപ്പര് പറയണത്. കോവിലകം നോക്കാന്‍ ആളുണ്ടായതു നന്നായി. കള്ളുകുടി സിംബന്ധികള്‍ അവിടെത്തന്നെ ഉണ്ടായി. കാമുകി, വെറുപ്പ്പ്പ്, ശത്രുവായ വേറൊരു തറവാടി എന്നിവരൊക്കെ അങ്ങനെതന്നെ ഉണ്ട്. അടിപിടിക്കും കുറവില്ല.
കോവികമുപേക്ഷിച്ച് ഒരു നസ്രാണി ആയേക്കാം എന്നുവച്ചപ്പൊ കാര്യങ്ങളെല്ലാം തഥൈവ. കള്ളുകുടിയുണ്ട്, സില്‍ബന്ധികളുണ്ട്, ഇഷ്ടം പോലെ കാശുണ്ട്, പ്രത്യേകിച്ച് പണി ഒന്നും ഇല്ല താനും. കാമുകിയെ അവളു പഠിപ്പിക്കണ കോളേജില്‍ പോയി ഹെലികോപ്റ്ററില്‍ പൊക്കിക്കൊണ്ടുവരാം. പോലീസിനെ വെട്ടിക്കാന്‍ ഇതുതന്നെ പണി. കോവിലകംകാര്‍ക്കു പകരമുള്ള ആള്‍ക്കാരുമുണ്ട്. എല്ലാം. കുശാല്‍. ബാക്കിയെല്ലാം അതുപോലൊക്കെ തന്നെ.
ഒരേ കഥ തന്നെ വീണ്ടും, മറിച്ചും ഗുണിച്ചും എഴുതുമ്പോള്‍ എന്തുകൊണ്ടാണ് ബോറടിക്കത്തത് എന്നതിന്റെ കാരണം എന്താണെന്നല്ലേ. ഒട്ടും ബോറടിക്കാതെ ഒരു ഉളുപ്പ്പ്പും ഇല്ലാതെ ഈ സിനിമകളൊക്കെ കാണാന്‍ കുറെപ്പേരുണ്ട് എന്നതുതന്നെ.
പിന്നെ ഒന്നു കൂടി ഉണ്ട്. ഒന്നുമില്ലാത്ത കാലത്ത് തിരക്കഥാകൃത്ത് കൊതിച്ചിരുന്ന ഒരു ജീവിതം ഇതായിരുന്നിരിക്കണം. ചന്തുപറയുന്നതുപോലെ എനിക്കുപിറക്കാതെ പോയ മകനല്ലേ നീ.
എന്നാ പോട്ടെ. കോലോത്ത് കള്ളുകുടീം കച്ചേരീം തൊടങ്ങാറായിരിക്കണു
Wednesday, November 21, 2007
മലയാളസിനിമാഗാനങ്ങളും യമുനയും
ഇപ്പോഴത്തെ യമുനയുടെ മാറില്‍ മാത്രമല്ല ഉടലാകെ കാര്‍നിറമാണ്. അതു കാര്‍വര്‍ണ്ണന്‍ അലിഞ്ഞതുകൊണ്ടൊന്നുമല്ല. കാര്‍വര്‍ണ്ണനേക്കാള്‍ കറുപ്പായ മലിനജലം നിറഞ്ഞതുകൊണ്ടാണെന്നു മാത്രം.
ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളിലൊന്നാണ് യമുന. ഒരോ ദിവസവും 3,298 MLD( Million Litre per Day) മലിന ജലമാണ് ഡല്‍ഹിയില്‍ നിന്നു മാത്രം യമുനയിലേക്കൊഴുകുന്നത്. ഇത് രാജ്യത്തെ എല്ലാ ക്ലാസ്-2 നഗരങ്ങളും പുറ
ന്തള്ളുന്ന മാലിന്യത്തിനേക്കാള്‍ കൂടുതലാണ്.യമുനയിലെ കോളിഫോം ബാക്റ്റീരിയയുടെ അളവ് സാധാരണ മലിനജലത്തേക്കാള്‍ ടുതലാണെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. സാധാരണ കുടിവെള്ളത്തില്‍ അമോണിയയുടെ അളവ് 0.3 ppm (parts per million) ആയിരിക്കുമ്പോള്‍ യമുനയിലേത് 3 ppm ആണ്.
ഇന്‍ഡ്യയിലെ നദീമലിനീകരണത്തിന്റെ പ്രധാന കാരണം നഗരമാലിന്യമാണ്.ദില്ലി നഗരത്തിന്റെ പലഭാഗത്തുകൂടി ഒഴുകന്ന നാല എന്നറിയപ്പ്പ്പെടുന്ന മാലിന്യകനാലുകളിലൂടെ ഒഴുകുന്ന മലിനജലത്തിന്റെ നിറം കരിങ്കറുപ്പാണ്.അതില്‍ നിന്നും രൂക്ഷഗന്ധം
ഉയര്‍ന്നു കൊണ്ടിരിക്കും. ഏതു വലിയ ട്രീറ്റ്‌മന്റ് പ്ലാന്റിലൂടെ കടത്തി വിട്ടാലും അതിലെ കെമിക്കല്‍സ് പോകുമെന്നു തോന്നുന്നില്ല.ഫലത്തില്‍ യമുന ഒരു മൃതപ്രായമായ ഒരു നദിയാണ്. 57 ദശലക്ഷം ജനങ്ങളാണ് യമുന നദിയിലെ ജലത്തെ ആശ്രയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ യമുന ആക്ഷന്‍ പ്ലാന്‍ എന്ന പേരിലുള്ള ഒരു പദ്ധതി യമുനയെ നന്നാക്കാന്‍ വേണ്ടി കുറെ വര്‍ഷങ്ങളായി നടത്തി വരുന്നുണ്ട്
ഐതിഹ്യത്തില്‍ യമുന സൂര്യന്റെ മകളും യമന്റെ സഹോദരിയുമാണ്. ഹിമാലയത്തിലെ യമുനോത്രിയില്‍ നിന്ന് ഉത്ഭവിക്കുന്ന യമുന 1370 കിലോമീറ്റര്‍ ദൂരം ഉത്തരാഞ്ചല്‍, ഹരിയാന, ഡല്‍ ഹി, യു.പി. എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അലഹബാദില്‍ വച്ച് ഗംഗയില്‍ ചേരുന്നു. അവിടെ വച്ച് അദ്രശ്യയായ സരസ്വതിയും ഗംഗയില്‍ ചേരുന്നു എന്നാണ് വിശ്വാസം.
യു.പി യില്‍ വച്ച് ചമ്പല്‍ നദി യമുനയില്‍ ചേരുന്നതോടെ യമുനയില്‍ ശുദ്ധജലത്തിന്റെ അളവ് കൂടുന്നു.ചമ്പലില്‍ എത്തുമ്പോഴേക്കും
യമുനയില്‍ വെള്ളം ഉണ്ടാകാറേ ഇല്ല
മനുഷ്യന് ഒരു നദിയെ എത്രമാത്രം ദുരുപയോഗം ചെയ്തു നശിപ്പിക്കാം എന്നതിന്റെ തെളിവാണ് യമുനയുടെ ഇന്നത്തെ അവസ്ഥ കാണിച്ചുതരുന്നത്.ഇതു യമുനയുടെ മാത്രം കഥയല്ല.നമ്മുടെ ഒരോ നദിയുടേയും വരാനിക്കുന്ന അവസ്ഥയാണ്.നാളെ നിങ്ങളുടെ വീടിനുമുന്‍പിലെ കൈത്തോടിനും വരാവുന്നത്. ഇനിയും ജന്മമുണ്ടെങ്കില്‍ ഇപ്പോഴത്തെ യമുനാതീരത്ത് എന്തായാലും വേണ്ട.
മലയാളത്തിലെ സിനിമാപാട്ടെഴുത്തുകാര്‍ ആരെങ്കിലും അബദ്ധത്തില്‍ ഉതു വായിച്ച് ഇനി യമുനയെക്കുറിച്ച് എഴുതണ്ട എന്നൊന്നും കരുതല്ലേ. അല്ലെങ്കില്‍ തന്നെ സിനിമാപ്പ്പ്പാട്ടില്‍ സാഹിത്യം വേണമെന്ന് ആര്‍ക്കാണ് വാശി.സിനിമയില്‍ പാട്ടുവേണമെന്ന് ആര്‍ക്കു നിര്‍ബന്ധം.
വയലാര്‍ രാമവര്‍മ്മയെ സിനിമാപ്പാട്ടെഴുത്തുകാരനായിട്ടേ ജനങ്ങള്‍ അറിയൂ.
ഇന്നത്തെ ചിന്താവിഷയം
പച്ചമാംസം തന്നെ തിന്നുവളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?
- കുഞ്ചന്‍ നമ്പ്യാര്‍
.
Monday, November 19, 2007
ബൂലോകവും പ്രേതബാധയും
കുറേ രാത്രിയായപ്പോള്‍ ഒഴുപ്പിക്കിലിന്റെ കൈമാക്സ് വന്നു. ഒരു പരന്ന പാത്രത്തില്‍ മഞ്ഞളും ചുണ്ണാമ്പും കലക്കിയുണ്ടാക്കിയ ചുവന്ന ഗുരുതി ഒഴിച്ച് അതില്‍ തിരി കത്തിച്ചു വച്ച് മന്ത്രങ്ങള്‍ ചൊല്ലി ഒരു ചെറിയ മണ്‍കുടം കമിഴ്ത്തി. അത്ഭുതം. ഈ ഗുരുതിയെല്ലാം പാത്രത്തിന്റെ മധ്യഭാഗതേക്കു വന്നുകൂടീ. മന്ത്രവാദി കുടം കേര്‍ത്തുപിടിച്ച് പാത്രം തിരിച്ചു. വെള്ളമെല്ലാം കുടത്തില്‍.നിവൃത്തികേടുകൊണ്ടു ബാധയും ഒപ്പം കേറി. ( പേടിക്കേണ്ട. സിമ്പിള്‍ ഫിസിക്സാണ്. എനിക്കറിയാമായിരുന്നു. മറന്നു പോയി. ഒരു പക്ഷെ കുറിഞ്ഞി ഓണ്‍ലൈനിലെ JA മാഷിന് പറഞ്ഞുതരാന്‍ പറ്റുമായിരിക്കും). മന്ത്രവാദി കുടത്തിന്റെ വായ ഒരു ചുവന്ന തുണി കൊണ്ടുകെട്ടിയിട്ടു പറഞ്ഞു ബാധ കുടത്തിനകത്താണെന്ന്.കുടം വെളുപ്പിന് തൊട്ടടുത്തുള്ള കൈത്തോട്ടില്‍ ഒഴുക്കി. ബാധയുടെ കാര്യം സ്വാഹ.
പിറ്റേ ദിവസം ഞാന്‍ ചൂണ്ടയിടാന്‍ പോയപ്പോള്‍ ബാധയും കുടവും കൈത്തോട്ടിലൂടെ ഒഴുകി വല്യതോട്ടില്‍ ചേരുന്നതിനുമുന്‍പ് തോട്ടരുകിലെ പുല്ലില്‍ തങ്ങി കിടപ്പുണ്ട്. ഞാന്‍ ചൂണ്ടക്കണകൊണ്ട് പതിയെ ബാധയെയും കുടത്തിനേയും കുത്തി വല്യതോട്ടിലെ ഒഴുക്കിലേക്കു വിട്ടു. പണ്ടാരം എന്റെ ദേഹത്ത് കേറണ്ട. വേറെ എവിടെയെങ്കിലും പോയി കേറ്.
ബൂലോഗത്തായിരുന്നെങ്കില്‍ ഏതെങ്കിലും ബ്ലോഗിലേക്കു കുത്തി വിടാമായിരുന്നു.
ഇന്നത്തെ ചിന്താ വിഷയം
മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായതുമുതല്‍ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ ?
ദുഷ്ടന്മാരുടെ ജയഘോഷം താല്‍ക്കാലികമത്രെ;
വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
-ഇയ്യോബ് 20:4
കപ്പിത്താന്റെ ജഡവും ഒ.വി.വിജയനും മറ്റും
ഇതുപോലുള്ള സംഭവങ്ങള്‍ ഐതിഹ്യത്തിലും ജീവിതത്തിലുമുണ്ട്. ചെറിയ വകഭേദത്തോടെ. അതാണോ കവയത്രി ഉദ്ദേശിച്ചതെന്ന് അറിയില്ല.
ഒ.വി.വിജയന്‍ മരിച്ചു കഴിഞ്ഞ് ചിതാഭസ്മത്തിനു വേണ്ടി ഭാര്യയും മരുമകന്‍ രവിശങ്കറും തമ്മില്‍ തര്‍ക്കം. ഭാര്യയ്ക്ക് ചിതാ ഭസ്മം മറവു ചെയ്യണം. മരുമകന് ഗംഗയിലൊഴുക്കണം. തര്‍ക്കം ഡല്‍ ഹി ഹൈക്കോടതിയിലെത്തി. കോടതി പ്രശ്നം ഒത്തുതീര്‍പ്പാകാന്‍ പറഞ്ഞതുകൊണ്ട് കാര്യങ്ങളൊക്കെ ഒത്തുതീര്‍പ്പായി.
വിജയന്‍ സാധാരണ മനുഷ്യനായതുകൊണ്ടും ശ്രീകലയുടെ കവിതയിലുള്ള മാജിക്കല്‍ റിയലിസം കൈയ്യിലില്ലാത്തതു കൊണ്ടും അമാനുഷികമായതൊന്നും ഉണ്ടായില്ല.
മരിച്ചുകഴിഞ്ഞാല്‍പിന്നെതന്നെ ആര്‍ എന്തു ചെയ്യുമെന്നോര്‍ത്ത് മനുഷ്യനോ, മരിച്ചവരോ ബേജാറാവേണ്ട കാര്യമൊന്നുമില്ല.പക്ഷെ മനുഷ്യനങ്ങനെയല്ലെന്നാണ് ഇതുവരെയുള്ള ചരിത്രം നമ്മെ കാട്ടി തരുന്നത്. ഈജിപ്ഷ്യന്‍ മമ്മികള്‍ മുതല്‍ നമ്മുടെ നന്നങ്ങാടികള്‍ വരെ.
അല്ലെങ്കില്‍ തന്നെ മരിച്ചുകഴിഞ്ഞാല്‍ കിട്ടേണ്ട സ്റ്റേറ്റ് ബഹുമതിയും പങ്കെടുക്കേണ്ട വി.വി.ഐ.പി കളെയും മോഹിച്ച് ഒരു കാര്‍ന്നോര് ഈയിടെ കാട്ടിക്കൂട്ടണ കോപ്രായങ്ങളൊക്കെ നിങ്ങള് പത്രത്തിലൊക്കെ വായിക്കണില്ലേ.
ഓം ശാന്തി, ശാന്തി, ശാന്തി
ഇന്നത്തെ ചിന്താവിഷയം
എന്തുനേടി ജീവിതത്തില്‍ ചോദിക്കുന്നു നക്ഷത്രങ്ങള്‍
എല്ലാം കൊടുത്തു ഞാന്‍ നേടി കണ്ണുനീര്‍ത്തുള്ളി
- പി.കുഞ്ഞിരാമന്‍ നായര്‍
Saturday, November 17, 2007
പേരിടാന്‍ അര്‍ഹതയില്ലാത്തവര്‍ (ഒര് കത)
കാര്‍ ഹൈവേയിലേക്കു കയറി.സതീശന്റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി.രാവിലെ ആയതുകൊണ്ട് മുഖത്ത് തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. നജീബ് ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ കുറെ നേരം അവനെ നോക്കിയിരുന്നിട്ട് സതീശനൊന്നും പിടികിട്ടിയില്ല. വെറുതെ വഴിയിലേക്കു നോക്കിയിരിക്കുമ്പോള്‍ പണ്ടു താന്‍ നടന്നു പോയ നാട്ടിടവഴിയും കശുമാവും സ്കൂളിലെ കൂട്ടുകാരുമൊക്കെ സതീശന്റെ ഉറക്കത്തിനു കൂട്ടുവന്നു.കശുമാങ്ങ മണക്കുന്ന ഒരുസ്വപ്നവും കൂടെ വന്നു.
നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്കു ജയിച്ചവര്‍ഷം അവധിക്ക് ഒരു ദിവസം രാവിലേ കശുമാവില്‍ കയറിയതായിരുന്നു എല്ലാവരും.പഴുക്കാന്‍ തുടങ്ങുന്ന കാരമാങ്ങ തിന്ന് ജോസഫ് ആടുകരയുന്ന പോലെ തൊണ്ടകാറി ശബ്ദമുണ്ടാക്കി എല്ലാവരേയും ചിരിപ്പിച്ചു. കുന്നിനുമുകളിലായിരുന്നു കശുമാവു നിന്നത്. താഴെ ചെമ്മണ്ണുറോഡ് അങ്ങാടി വരെ നീണ്ടു കിടന്നു.ദിവാകരന്‍ മാവിന്റെ കൊമ്പു കുലുക്കി മാങ്ങ വീഴിച്ചു. ചുവന്ന നിറമുള്ള മധുരമുള്ള കശുമാങ്ങ തിന്ന് എല്ലാവരുടെയും ദേഹത്ത് പഴക്കറ വീണു.എന്തോ മുരളുന്ന ശബ്ദം കേട്ട് ദിവാകരന്‍ കൊമ്പുകുലുക്കല്‍ നിര്‍ത്തി. എല്ലാവരും ശബ്ദം കേട്ടിടത്തേക്കു നോക്കി.ഒരു ലോറി കയറ്റം കയറി വരികയായിരുന്നു. ലോറിക്കുപുറകില്‍ പൊടിപടലം ഉയര്‍ന്നു. ലോറി കശുമാവിന്റെ ചുവട്ടില്‍ വന്നു കിതച്ചു നിന്നു. അടുത്ത പറമ്പില്‍ കപ്പ പറിക്കുന്നത് കയറ്റിക്കൊണ്ടുപോകാന്‍ വന്ന ലോറിയായിരുന്നു അത്. "നോക്കടാ ലോറിക്കു പേരില്ല". മോഹനന്‍ പറഞ്ഞു. എല്ലാവരും അത്ഭുതത്തോടെ നോക്കിയപ്പോള്‍ ശരിയാണ്. ലോറിക്കു പേരില്ലായിരുന്നു. ലോറിയുടെ വരവു കണ്ടുതന്നെ എല്ലാവരും പകച്ചു പോയിരുന്നു.വല്ലപ്പോഴും കപ്പ കയറ്റാന്‍ വരുന്ന ലോറിയും പിന്നെ ചാണകം കയറ്റുന്ന 'ചാണാന്‍ ലോറി'യുമല്ലാതെ ആരും തന്നെ ലോറി അധികം കണ്ടിട്ടില്ലായിരുന്നു. എന്നാലും പേരില്ലാത്ത ലോറിയോ ബസ്സോ ആരും കണ്ടിട്ടില്ലായിരുന്നു. "എന്താണ് ലോറിക്കു പേരില്ലാത്തത്" ദിവാകരന്‍ ചോദിച്ചു. ആരും മിണ്ടിയില്ല. ദിവാകരന്‍ ജോസഫിന്റെ മുഖത്തേക്കു നോക്കി.ജോസഫായിരുന്നു സര്‍വവിജ്ഞാനകോശം. എല്ലാ സംശയത്തിനും ജോസഫിനു മറുപടിയുണ്ടായിരുന്നു. ആറാം ക്ലാസില്‍ രണ്ടുതവണ തോറ്റതുകോണ്ടാണെന്ന് ബാബു പറഞ്ഞു നടന്നു. ആരും അതു വകവച്ചില്ല.ലോറിക്കുപേരില്ലാത്തത് ജോസഫിനൊഴികെ ആര്‍ക്കും മനസ്സിലായില്ല. ജോസഫ് എല്ലാവരുടെയും നേതാവായിരുന്നു. അല്ലെങ്കില്‍ മാത്തന്‍ ചേട്ടന്റെ പറമ്പിലെ കൊന്നത്തെങ്ങിനേക്കാള്‍ പൊക്കമുള്ള ആഞ്ഞിലിയുടെ ചാഞ്ഞകൊമ്പില്‍ കയറി അയിനിപ്പഴം പറിക്കാന്‍ ജോസഫിനല്ലാതെ ആര്‍ക്കു പറ്റും ( ആഞ്ഞിലി ചതിയനാണ്. കൊമ്പൊടിച്ച് ആളെ വീഴിക്കും.). എല്ലാവരും ഉത്തരത്തിനായി ജോസഫിന്റെ നേരെ നോക്കി. കശുമാവിനുചുവട്ടില്‍ ഡ്രൈവറും ക്ലീനറും പറമ്പില്‍ കപ്പ്പ്പ പറിക്കുന്നവരെ നോക്കി നില്‍ക്കുകയായിരുന്നു. "അവര്‍ പോകട്ടെ" ജോസഫ് പറഞ്ഞു. ഏല്ലാവരും താഴെ നോക്കി. ഡ്രൈവറും ക്ലീനറും തമ്മില്‍ എന്തോ പറഞ്ഞ് ചിരിച്ച് കപ്പ പറിക്കുന്ന പറമ്പിലേക്കു പോയി. ഡ്രൈവര്‍ പോകുന്ന വഴി ഇഞ്ചപ്പുല്ലിന്റെ ഇല പറിച്ച് കയ്യിലിട്ടു തിരുമ്മി മണപ്പിച്ചു. അവര്‍ പോയപ്പോള്‍ ജോസഫ് പറഞ്ഞു. " ഈ ലോറി ഒരാളെ കൊന്നു. ആളെ കൊന്ന ലോറിക്ക് ഒരു വര്‍ഷത്തേക്ക് പേരിടാന്‍ പറ്റില്ല" ഈ അറിവില്‍ എല്ലാവരും ഞെട്ടി. ആളെ കൊന്ന ലോറിയെ എല്ലാവരും വീണ്ടും വീണ്ടും നോക്കി. ജോസഫ് മരത്തില്‍ നിന്നും ചാടിയിറങ്ങി ലോറിയുടെ ടയറിനു തൊഴിച്ചു. " ഈ ടയര്‍ ഇടിച്ചാണു ആള് ചത്തത്. കണ്ടാലറിയാം". എല്ലാവരും ഭയത്തോടെ ആ ടയറില്‍ നോക്കി. ജോസഫ് ആ ടയറില്‍ മൂത്രമൊഴിച്ചു. എല്ലാവരും ആര്‍ത്തു ചിരിച്ചു.
ഇന്നത്തെ ചിന്താ വിഷയം
കണക്കപ്പിള്ളേടെ വീട്ടില് വറക്കലും പൊരിക്കലും
കണക്കുനോക്കുമ്പോ കരച്ചിലും പിഴിച്ചിലും
-സഞ്ജയന്‍