Sunday, January 27, 2008

കീറിപ്പറിഞ്ഞ ഒരു മേല്‍വിലാസം

ഏതാണ്ട്‌ എല്ലാവരേയും പോലെ
പഴയകാലത്ത്‌ എനിക്കും ഒരു കാമുകി ഉണ്ടായിരുന്നു.

കാമമുറഞ്ഞ കണ്ണുകള്‍ കൊണ്ട്‌ എന്റെ തീഷ്ണയൗവ്വനം ദഹിപ്പിച്ചവള്‍
പൊള്ളുന്ന ചുണ്ടുകള്‍ കൊണ്ട്‌ വികാരസമുദ്രം കുടിച്ചു വറ്റിച്ചവള്‍


അന്നൊക്കെ
ലോകം മള്‍ബറിതോട്ടം ആവുന്നത്‌ സ്വപ്നം കണ്ട്‌
പര്‍വതങ്ങളില്‍ അരുണാഭമായ പ്രഭാതമുണ്ടാവും എന്ന പാട്ടുകേട്ട്‌,
കുഴലൂത്തുകാരന്റെ പുറകേ പോയ കണ്ണുകെട്ടിയ എലിക്കുഞ്ഞുങ്ങളിലൊന്നായിരുന്നു ഞാനും.


പിന്നീട്‌

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട്‌ പ്രണയം ഒലിച്ചുപോവുന്നത്‌ നോക്കിനില്‍ക്കെ
ചവുട്ടടിയിലെ മണ്ണിളകി നിലയില്ലാക്കയത്തില്‍ വീണ്‌

ഒഴുക്കില്‍, അനവധി ചുഴികളില്‍, വന്‍തിരമാലകളില്‍പെട്ട്‌

ഹരിതാഭമായ ഒരു തുരുത്തിലടിഞ്ഞ്‌
ഇളംവെയില്‍ കൊണ്ടിരിക്കുമ്പോള്‍

പഴയ പൊള്ളുന്ന ചുണ്ടുകളുടെ ഓര്‍മ്മ എന്റെ ഉറക്കം കെടുത്തുന്നു.

'നീ കാണും സങ്കല്‍പലോകമല്ലീയുലകം' എന്നെന്നോടു പറഞ്ഞവളുടെ

മേല്‍വിലാസം തിരയുകയാണ്‌ ഞാന്‍-
കീറിപ്പറിഞ്ഞ പഴയ പുസ്തകത്താളുകളില്‍.

Friday, January 18, 2008

നിസ്സഹായതയുണ്ടാക്കുന്ന പ്രശ്നങ്ങള്‍

എന്റെ മുറിയില്‍ നിന്ന് നേരെ നോക്കിയാല്‍ കാണുന്നത്‌ ഒരു മൈതാനമാ. വലതുവശത്തെ ജനാലയിലൂടെ കാണുന്നത്‌ ഒറ്റ നിലയുള്ള ഒരു വീട്‌. അതിനപ്പുറം വീടുകളുടെ നിരകള്‍. എന്റെ വീടിന്റെ ഇടതുവശത്തും വീടുകളാ‌. എന്റെ മുറി രണ്ടാം നിലയിലായതുകൊണ്ട്‌ മറ്റു മുറികള്‍ കാരണം ആ കാഴ്ച കാണാന്‍ പറ്റുല്ല.

എന്നാലും ഈ മുറിയില്‍ നിന്നു നോക്കിയാല്‍ മൈതാനവും അതിനപ്പുറത്തെ റോഡും വീടിനുമുന്‍പിലെ റോഡ്‌ എന്നിവയെല്ലാം കാണാം. ഹൗസിങ്ങ്‌ കോളനി ആയതുകൊണ്ട്‌ ഒരോ തരം ആളുകള്‍ വന്നും പോയും ഇരിക്കുന്നു. കൂടുതലും പലതരത്തില്‍പ്പെട്ട വില്‍പ്പനക്കാരാ. പിന്നെ വീട്ടുനമ്പര്‍ നോക്കി കഷ്ടപ്പെടുന്ന കൊറിയര്‍ സ്ഥാപനത്തില്‍ പണിയെടുക്കുന്ന പയ്യമ്മാരും.


ഞാനിവിടുന്ന് എങ്ങും പോവാറില്ല. വല്ലപ്പോഴും പള്ളിയില്‍ പോകണമെന്ന് തോന്നുമ്പോള്‍ മോളിയോട്‌ പറയും.ഞാനെങ്ങനിയാ അമ്മച്ചിയെ പള്ളിയില്‍ കൊണ്ടുപോകുന്നേ എന്നവള്‍ പറയും. മോളി ഇവിടുത്തെ ഹോം നേഴ്‌സാണ്‌. എന്റെ മോന്‍ അലക്സും അവന്റെ ഭാര്യ ഷൈനിയും ഏര്‍പ്പാടാക്കിയതാ. ഞാന്‍ നറച്ച്‌ മരങ്ങളൊക്കെ ഒള്ള നാട്ടിന്‍പുറത്തെ വീട്ടിലായിരുന്നു. അവടെക്കെടന്നാ ചിക്കന്‍ഗുനിയ പിടിക്കൂന്ന് പറഞ്ഞ്‌ അലക്സാ ഇവിടെകൊണ്ടേ ആക്കിയത്‌. എന്നിട്ടവര്‌ അമേരിക്കയിലേക്ക്‌ തിരിച്ചു പോയി.

മോളി നല്ലവളാ. എന്നേ നല്ലോണം നോക്കും. അവളെപ്പോഴും താഴത്തെ മുറിയില്‍ ടീവീം കണ്ടോണ്ടിരിക്കും. എനിക്കീ ടീവീ കാണണത്‌ ഇഷ്ടമേ അല്ല. എനിക്ക്‌ പുറത്തെ കാഴ്ചകള്‌ കണ്ടോണ്ടിരിക്കണതാ ഇഷ്ടം.

അപ്പുറത്തെ വീട്ടില്‌ എന്റെ അലക്സിന്റെ പ്രായോള്ള ഒരു മോനും അവന്റെ ഭാര്യയുമാ താമസിച്ചിരുന്നത്‌ അവര്‌ രണ്ടു ജാതിയില്‍പെട്ടതാണെന്നും സ്നേഹിച്ച്‌ കല്യാണം കഴിച്ചതാണെന്നും മോളി പറഞ്ഞാ ഞാനറിഞ്ഞത്‌ അതുകൊണ്ടാ അവടെ വേറെയാരും വരാത്തതെന്നും മോളി പറഞ്ഞു തന്നു.എന്നാലും എപ്പോഴും അവടന്ന് പാട്ട്‌ കേള്‍ക്കായിരുന്നു. ഇടക്ക്‌ വഴക്കും.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഞാനിങ്ങനെ മൈതാനത്തേക്കും നോക്കിയിരിക്കുമ്പോള്‌ കുറെ പയ്യന്മാര്‌ ബൈക്കില്‌ വന്ന് മൈതാനത്തിന്റെ നടുവിലുള്ള മരത്തിന്റെ ചോട്ടില്‍ നിന്ന് എന്തൊക്കെയോ പറഞ്ഞ്‌ ചിരിക്കുന്നു. പൂവാലന്മാരാന്നാ തോന്നിയത്‌. അപ്പോഴേക്ക്‌ അയലുവക്കത്തെ പെണ്‍കൊച്ച്‌ ജോലി കഴിഞ്ഞ്‌ മൈതാനത്തിന്റെ അപ്പുറത്ത്‌ ബസ്സിറങ്ങി നടന്നു വരുന്നു. അവള്‌ ഈ സമയത്താ എന്നും വരുന്നെ. കുറച്ച്‌ കഴിഞ്ഞ്‌ അവളുടെ കെട്ടിയോന്‍ ബൈക്കില്‌ വരും. രണ്ടുപേരും ഒന്നിച്ച്‌ വന്ന് കണ്ടിട്ടില്ല. എന്നാലും രണ്ടുപേരും നല്ല ചേര്‍ച്ചയാ.

പെങ്കൊച്ച്‌ വന്നപ്പോ ബൈക്കുകാര്‌ പയ്യന്മാര്‌ കമന്റടിക്കൂന്നാ ഞാന്‍ വിചാരിച്ചേ. അവര്‌ നോക്കിയതുകൂടെ ഇല്ല. അപ്പോള്‌ അവളുടെ കൈയ്യീന്ന് വീണുപോയ എന്തൊ കടലാസ്‌ ഒരു പയ്യന്‍ എടുത്ത്‌ കൊടുക്കു കൂടെ ചെയ്തു. നല്ല കുടുമ്പത്തീ പിറന്ന പിള്ളേരാ. അവമ്മാര്‌ ഒറക്കെ ചിരിക്കേം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കോം ഒക്കെ ചെയ്ത്‌. എനിക്കവരെ കണ്ടപ്പോ നല്ല സന്തോഷം തോന്നി.

കുറച്ചു കഴിഞ്ഞപ്പോ അടുത്തവീട്ടിലെ പയ്യന്‍ മൈതാനത്തിന്റെ നടുക്കുകൂടെ ബൈക്കില്‌ വരുന്ന കണ്ടു. അവന്‍ എപ്പോഴും ഒരേ സമയത്താ വരുന്നേ. അവന്‍ അടുത്തെത്തിയപ്പോ ബൈക്കുകാര്‌ പിള്ളേര്‍ അവന്റെ ബൈക്കിനു മുന്നില്‍ ചാടിയിട്ട്‌ പെട്ടെന്ന് വാളും കത്തിയുമെടുത്ത്‌ കുത്തി. ഞാന്‍ പേടിച്ചു നിലവിളിച്ചതുകേട്ട്‌ മോളി ഓടി വന്നു. അവളും അത്‌ കണ്ട്‌ കരഞ്ഞു. അടുത്ത വീട്ടിലെ പയ്യനെ അവന്മാര്‌ ഓടിച്ചിട്ട്‌ വെട്ടണത്‌ ഞാന്‍ കണ്ടു. കൊട്ടേഷന്‍കാര്‌ ആ ചേട്ടനെ കൊന്നല്ലോ എന്ന് പറഞ്ഞ്‌ മോളി അലറിക്കരഞ്ഞ്‌ ജനാലയെല്ലാം അടച്ച്‌. എനിക്ക്‌ പിന്നെ ഒന്നും ഓര്‍മയില്ലായിരുന്നു.

ഇന്നലെയാ ഈ ജനാലകള്‌ വീണ്ടും തുറന്നത്‌. അടുത്ത വീട്ടിലെ പെണ്‍കൊച്ചിനെ അവളുടെ വീടുകാര്‌ വന്ന് കൊണ്ടോയി എന്ന് മോളി പറഞ്ഞു. എപ്പോഴും ആ കൊച്ചിന്റെ കരച്ചിലാ എന്റെ ചെവിയില്‌.

ഇന്നലെ രാത്രി നോക്കുമ്പോഴ്‌ ആ പയ്യന്മാര്‌ പിന്നേം ആ മരത്തിന്റെ ചോട്ടില്‍ ബൈക്കിന്റെ പുറത്തിരുന്ന് ചിരിച്ച്‌ വര്‍ത്താനം പറയണത്‌ ഞാന്‍ കണ്ട്‌. മോളിയെ വിളിച്ച്‌ കാണിച്ചപ്പോ അവള്‌ പറയണത്‌ അവിടെ ആരുമില്ലാന്നാ. പക്ഷെ എനിക്കു കാണാം. അവന്മാരടെ ചിരി എനിക്ക്‌ പിടിക്കണില്ല. ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ അവമ്മാരെ നോക്കി ഒറങ്ങാതെ ഇരുന്നു.

ഇന്ന് പകലൊക്കെ അവന്മാര്‌ അവടെ ഇരിക്കണുണ്ട്‌. ആ ചിരീം ഉണ്ട്‌. അതുപറഞ്ഞപ്പോ മോളി അമ്മച്ചിക്ക്‌ തോന്നണതാണെന്നു പറഞ്ഞു കരഞ്ഞ്‌.എനിക്ക്‌ കാണാന്‍ പറ്റണത്‌ മോളിക്കെന്താ കാണാന്‍ പറ്റാത്തത്‌. എനിക്ക്‌ ശരിക്കും കാണാം അവന്മാരെ. ആ ചിരീം കേള്‍ക്കാം.

അമേരീക്കേലോട്ട്‌ ഫോണ്‍ ചെയ്യാന്‍ പോവാ എന്ന് മോളീ കരഞ്ഞോണ്ട്‌ പറഞ്ഞു. അതു നല്ലതാ. അലക്സ്‌ വരുമ്പോ ഒരു തോക്ക്‌ കൊണ്ടുതരാന്‍ പറയണം. എനിക്ക്‌ ആ മരത്തിന്റെ ചോട്ടിലിക്കണവന്മാരെ എല്ലാം ആ തോക്കുകൊണ്ടു കൊല്ലണം. എന്നാലെ ആ പെങ്കൊച്ചിന്റെ കരച്ചില്‌ എന്റെ ചെവീന്ന് പോകൂ.

തോക്കു വേണന്നു പറയുമ്പോ അലക്സ്‌ ചിലപ്പോ ചിരിക്കും. വീല്‍ചെയറില്‍ ഇരിക്കണ അമ്മച്ചിക്ക്‌ എന്തിനാ തോക്ക്‌ എന്നൊക്കെ ചോദിക്കും. എന്നാലും തോക്ക്‌ കിട്ടിയാ അവന്മാരെ...........

Tuesday, January 8, 2008

പേരിടാന്‍ അര്‍ഹതയില്ലാത്തവര്‍

കാറില്‍ നാലുപേരുണ്ടായിരുന്നു. സതീശന്‍ എന്നത്തെയും പോലെ മുന്‍സീറ്റില്‍തന്നെയാണ്‌ ഇരുന്നത്‌. ഡൈവര്‍ നജീബ്‌ ഭാവഭേദമില്ലാത്ത മുഖത്തോടെ കാറൊടിച്ചു. അവനെപ്പ്പ്പോഴും അങ്ങനെയാണ്‌. കറോടിക്കോമ്പോഴും അല്ലാത്തപ്പോഴും വളരെ ഗൗരവക്കാരനാണ്‌. പിന്‍സീറ്റില്‍ വനജ ഇരുന്നുറങ്ങി. വീട്ടില്‍നിന്നു കാറില്‍ കയറുമ്പോഴെ വനജ പറഞ്ഞു "ഗുരുവായൂരെത്താതെ എന്നെ വിളിക്കരുത്‌. ഇന്നലെ രാത്രി ഞാന്‍ ഉറങ്ങീട്ടില്ല". അതിരാവിലേ എഴുന്നേറ്റതുകൊണ്ട്‌ അമ്മയും ഉറക്കം തൂങ്ങി.ഹൈവേയിലേക്കുള്ള വഴിയില്‍ കശുമാങ്ങകള്‍ പഴുത്തു വീണ്‌ ചിതറിക്കിടന്നു.ഈ കശുമാവുകള്‍ നില്‍ക്കുന്നടിത്ത്‌ പണ്ട്‌ വെളിമ്പറമ്പായിരുന്നു.കശുമാവുകള്‍ നിന്നിരുന്നത്‌ കുന്നിനു മുകളിലെ കപ്പ്പ്പത്തോട്ടത്തിനരികിലായിരുന്നു. ഇപ്പോള്‍ അവിടെ വീടുകള്‍ മാത്രമായി.വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ സതീശന്‍ സ്കൂളിലേക്കു കൂട്ടുകാര്‍ക്കൊപ്പ്പ്പൊം ആര്‍ത്തുല്ലസിച്ച്‌ നടന്നു പോയ ഒരു നാട്ടിടവഴിയായിരുന്നു അത്‌. നോക്കൂ അമ്മേ ഈ വഴിയെല്ലാം എത്ര മാറിപ്പോയി എന്നുപറയാനാഞ്ഞ്‌ സതീശന്‍ പുറകോട്ടു നോക്കിയപ്പോള്‍ അമ്മ നല്ല ഉറക്കമായിക്കഴിഞ്ഞു. വനജയും നല്ല ഉറക്കത്തിലായിരുന്നു.


സതീശന്‍ ഭാര്യ ഉറങ്ങുന്നതു കൗതുകത്തോടെ നോക്കി. നജീബ്‌ ഗൗരവത്തോടെ തന്നെ നോക്കുന്നതുകണ്ടപ്പോള്‍ നോട്ടം പിന്‍വലിച്ചു.വനജ മാത്രമല്ല ആരും ഇന്നലെ ഉറങ്ങിയില്ല. ആരാണ്‌ ഫോണ്‍ ആദ്യം എടുത്തതെന്ന് ഓര്‍മ്മയില്ല. വളരെ പതിഞ്ഞ ശബ്ദത്തില്‍ ആരോ പറഞ്ഞു. "സൂക്ഷിച്ചോളൂ ആയുസ്സ്‌ അധികമില്ല ആര്‍ക്കും".പിന്നെയും ഫോണ്‍ വന്നു. വനജ കരച്ചില്‍ തുടങ്ങി. സതീശന്‍ അതുകേട്ടു ചിരിച്ചു. " സാധാരണ അപരിചിതര്‌ ഫോണീക്കുടെ തെറിയാ വിളിക്കണെ. ഇതിപ്പോ ഭീഷണി ആയി. നല്ല തമാശ തന്നെ". മറ്റാര്‍ക്കും അതത്ര തമാശ ആയി തോന്നിയില്ല.രാത്രി ആരും ഉറങ്ങിയതുമില്ല. രാവിലെ ഗുരുവായൂരുപോകാമെന്നു പറഞ്ഞത്‌ അമ്മയാണ്‌. വനജ അതുകേള്‍ക്കാന്‍ കാത്തിരുന്നതുപോലെ അപ്പോള്‍ പോകാന്‍ പോലും തയ്യാറായി.


കാര്‍ ഹൈവേയിലേക്കു കയറി.സതീശന്റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി.രാവിലെ ആയതുകൊണ്ട്‌ മുഖത്ത്‌ തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. നജീബ്‌ ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ കുറെ നേരം അവനെ നോക്കിയിരുന്നിട്ട്‌ സതീശനൊന്നും പിടികിട്ടിയില്ല. വെറുതെ വഴിയിലേക്കു നോക്കിയിരിക്കുമ്പോള്‍ പണ്ടു താന്‍ നടന്നു പോയ നാട്ടിടവഴിയും കശുമാവും സ്കൂളിലെ കൂട്ടുകാരുമൊക്കെ സതീശന്റെ ഉറക്കത്തിനു കൂട്ടുവന്നു.കശുമാങ്ങ മണക്കുന്ന ഒരുസ്വപ്നവും കൂടെ വന്നു.


നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്കു ജയിച്ചവര്‍ഷം അവധിക്ക്‌ ഒരു ദിവസം രാവിലേ കശുമാവില്‍ കയറിയതായിരുന്നു എല്ലാവരും.പഴുക്കാന്‍ തുടങ്ങുന്ന കാരമാങ്ങ തിന്ന് ജോസഫ്‌ ആടുകരയുന്ന പോലെ തൊണ്ടകാറി ശബ്ദമുണ്ടാക്കി എല്ലാവരേയും ചിരിപ്പിച്ചു. കുന്നിനുമുകളിലായിരുന്നു കശുമാവു നിന്നത്‌. താഴെ ചെമ്മണ്ണുറോഡ്‌ അങ്ങാടി വരെ നീണ്ടു കിടന്നു.ദിവാകരന്‍ മാവിന്റെ കൊമ്പു കുലുക്കി മാങ്ങ വീഴിച്ചു. ചുവന്ന നിറമുള്ള മധുരമുള്ള കശുമാങ്ങ തിന്ന് എല്ലാവരുടെയും ദേഹത്ത്‌ പഴക്കറ വീണു.എന്തോ മുരളുന്ന ശബ്ദം കേട്ട്‌ ദിവാകരന്‍ കൊമ്പുകുലുക്കല്‍ നിര്‍ത്തി. എല്ലാവരും ശബ്ദം കേട്ടിടത്തേക്കു നോക്കി.ഒരു ലോറി കയറ്റം കയറി വരികയായിരുന്നു. ലോറിക്കുപുറകില്‍ പൊടിപടലം ഉയര്‍ന്നു. ലോറി കശുമാവിന്റെ ചുവട്ടില്‍ വന്നു കിതച്ചു നിന്നു. അടുത്ത പറമ്പില്‍ കപ്പ പറിക്കുന്നത്‌ കയറ്റിക്കൊണ്ടുപോകാന്‍ വന്ന ലോറിയായിരുന്നു അത്‌. "നോക്കടാ ലോറിക്കു പേരില്ല". മോഹനന്‍ പറഞ്ഞു. എല്ലാവരും അത്ഭുതത്തോടെ നോക്കിയപ്പോള്‍ ശരിയാണ്‌. ലോറിക്കു പേരില്ലായിരുന്നു. ലോറിയുടെ വരവു കണ്ടുതന്നെ എല്ലാവരും പകച്ചു പോയിരുന്നു.വല്ലപ്പോഴും കപ്പ കയറ്റാന്‍ വരുന്ന ലോറിയും പിന്നെ ചാണകം കയറ്റുന്ന 'ചാണാന്‍ ലോറി'യുമല്ലാതെ ആരും തന്നെ ലോറി അധികം കണ്ടിട്ടില്ലായിരുന്നു. എന്നാലും പേരില്ലാത്ത ലോറിയോ ബസ്സോ ആരും കണ്ടിട്ടില്ലായിരുന്നു. "എന്താണ്‌ ലോറിക്കു പേരില്ലാത്തത്‌" ദിവാകരന്‍ ചോദിച്ചു. ആരും മിണ്ടിയില്ല. ദിവാകരന്‍ ജോസഫിന്റെ മുഖത്തേക്കു നോക്കി.ജോസഫായിരുന്നു സര്‍വവിജ്ഞാനകോശം. എല്ലാ സംശയത്തിനും ജോസഫിനു മറുപടിയുണ്ടായിരുന്നു. ആറാം ക്ലാസില്‍ രണ്ടുതവണ തോറ്റതുകോണ്ടാണെന്ന് ബാബു പറഞ്ഞു നടന്നു. ആരും അതു വകവച്ചില്ല.ലോറിക്കുപേരില്ലാത്തത്‌ ജോസഫിനൊഴികെ ആര്‍ക്കും മനസ്സിലായില്ല. ജോസഫ്‌ എല്ലാവരുടെയും നേതാവായിരുന്നു. അല്ലെങ്കില്‍ മാത്തന്‍ ചേട്ടന്റെ പറമ്പിലെ കൊന്നത്തെങ്ങിനേക്കാള്‍ പൊക്കമുള്ള ആഞ്ഞിലിയുടെ ചാഞ്ഞകൊമ്പില്‍ കയറി അയിനിപ്പഴം പറിക്കാന്‍ ജോസഫിനല്ലാതെ ആര്‍ക്കു പറ്റും ( ആഞ്ഞിലി ചതിയനാണ്‌. കൊമ്പൊടിച്ച്‌ ആളെ വീഴിക്കും.). എല്ലാവരും ഉത്തരത്തിനായി ജോസഫിന്റെ നേരെ നോക്കി. കശുമാവിനുചുവട്ടില്‍ ഡ്രൈവറും ക്ലീനറും പറമ്പില്‍ കപ്പ്പ്പ പറിക്കുന്നവരെ നോക്കി നില്‍ക്കുകയായിരുന്നു. "അവര്‍ പോകട്ടെ" ജോസഫ്‌ പറഞ്ഞു. ഏല്ലാവരും താഴെ നോക്കി. ഡ്രൈവറും ക്ലീനറും തമ്മില്‍ എന്തോ പറഞ്ഞ്‌ ചിരിച്ച്‌ കപ്പ പറിക്കുന്ന പറമ്പിലേക്കു പോയി. ഡ്രൈവര്‍ പോകുന്ന വഴി ഇഞ്ചപ്പുല്ലിന്റെ ഇല പറിച്ച്‌ കയ്യിലിട്ടു തിരുമ്മി മണപ്പിച്ചു. അവര്‍ പോയപ്പോള്‍ ജോസഫ്‌ പറഞ്ഞു. " ഈ ലോറി ഒരാളെ കൊന്നു. ആളെ കൊന്ന ലോറിക്ക്‌ ഒരു വര്‍ഷത്തേക്ക്‌ പേരിടാന്‍ പറ്റില്ല" ഈ അറിവില്‍ എല്ലാവരും ഞെട്ടി. ആളെ കൊന്ന ലോറിയെ എല്ലാവരും വീണ്ടും വീണ്ടും നോക്കി. ജോസഫ്‌ മരത്തില്‍ നിന്നും ചാടിയിറങ്ങി ലോറിയുടെ ടയറിനു തൊഴിച്ചു. " ഈ ടയര്‍ ഇടിച്ചാണു ആള്‌ ചത്തത്‌. കണ്ടാലറിയാം". എല്ലാവരും ഭയത്തോടെ ആ ടയറില്‍ നോക്കി. ജോസഫ്‌ ആ ടയറില്‍ മൂത്രമൊഴിച്ചു. എല്ലാവരും ആര്‍ത്തു ചിരിച്ചു.


ലോറിയുടെ നെയിം ബോര്‍ഡില്‍ മഞ്ഞ പെയിന്റടിച്ചിരുന്നു. ഒരു കളഭക്കുറി തൊട്ട്‌ ലോറി ചിരിച്ചു കിടന്നു.ലോറിയുടെ ഇളിച്ച പല്ലുകള്‍ക്കിടയിലൂടെ റേഡിയേറ്റര്‍ കാണാമായിരുന്നു. "നോക്കടാ ഒരു ഈച്ച ചത്തുകെടക്കണ്‌". ബാബു പറഞ്ഞു. നോക്കുമ്പോള്‍ ശരിയാണ്‌. റേഡിയേറ്ററില്‍ ഒരു ഈച്ച ചത്തു പറ്റിപിടിച്ചു കിടക്കുന്നു. "ഇതിന്റെയുള്ളില്‍ നിറയെ കറന്റാണ്‌. തൊട്ടാല്‍ ആള്‌ മരിക്കും" ജോസഫ്‌ പറഞ്ഞു. എല്ലാവരും ഭയത്തോടെ റേഡിയേറ്ററില്‍ നോക്കി. " അതിനു വണ്ടി നിര്‍ത്ത്യാ പിന്നെ കറന്റില്ല" ബാബു പറഞ്ഞു. "പോടാ നിനക്കെന്തറിയാം. വണ്ടി നിര്‍ത്തിയാലും കറന്റുണ്ടാവും. ഈ ഈച്ച ഇപ്പോള്‍ ഓടിക്കേറീതാ നോക്ക്യെ ചത്തു കിടക്കണു" ജോസഫ്‌ പറഞ്ഞു." പക്ഷെ എനിക്കറിയാം ഷോക്കടിക്കാതെ തൊടാന്‍". അവന്‍ വിരല്‍ നീട്ടി റേഡിയേറ്ററില്‍ തൊടാന്‍ ശ്രമിച്ചു. "എനിക്കു പേടിയാവുന്നു" സതീശന്‍ പറഞ്ഞു. ജോസഫ്‌ വിക്യതമായ ചിരിയോടെ വീണ്ടും തൊടാന്‍ ശ്രമിച്ചു. സതീശന്‍ പേടിച്ചു വിറച്ചു കണ്ണുകള്‍ ഇറുക്കി അടച്ചു. ജോസഫ്‌ വീണ്ടും ചിരിച്ചു. ജോസഫ്‌ ഇപ്പ്പ്പോള്‍ മരിക്കും സതീശന്‍ വിചാരിച്ചു. " തൊടല്ലേ ജോസപ്പേ തൊട്ടാല്‍ നീ മരിക്കും. തൊടല്ലേ ജോസപ്പേ" സതീശന്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌ അലറി. ജോസഫിന്റെ വിക്യതമായ ചിരി അവന്റെ മുന്നില്‍ ഓളം വെട്ടി.


തൊടല്ലേ ജോസപ്പ്പ്പേ എന്നലറി സതീശന്‍ കണ്ണു തുറന്നപ്പോള്‍ കാണുന്നതു ഹൈവേയുടെ മറുവശത്തുനിന്നു വെട്ടിത്തിരിഞ്ഞ്‌ കാറിനു നേരെ വരുന്ന ലോറിയാണ്‌. നജീബ്‌ സതീശന്റെ ഉറക്കത്തിലെ അലര്‍ച്ച കേട്ടു സതീശനെ നോക്കുകയായിരുന്നു. ലോറി നേരെ വന്നു കാറിന്റെ മുന്നില്‍ അതിശക്തിയായി വന്നിടിച്ചു.കാര്‍ പിന്നോക്കം പോയി. ആര്‍ക്ക്‌ എന്തൊക്കെ പറ്റി തനിക്ക്‌ എന്തു പറ്റി എന്ന് സതീശന്‍ ചിന്തിക്കുന്നതിനുമുന്‍പ്‌ കാര്‍ ഹൈവേയുടെ പുറത്തേക്ക്‌ ചെരിഞ്ഞു വീണു.

ഇടിച്ച ലോറിയുടെ പേര്‌ വായിക്കാന്‍ പറ്റാതെ, ഇനി ലോറിക്ക്‌ ഒരു വര്‍ഷത്തേക്ക്‌ പേരിടാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്‌, കളഭക്കുറി തൊട്ട ഒരു ലോറിയെപ്പറ്റിയോര്‍ത്ത്‌, ജോസഫ്‌ ഇപ്പോള്‍ എവിടെയാവും എന്നൊക്കെയോര്‍ത്ത്‌, ചിരിച്ച്‌, കണ്ണടച്ച്‌ സതീശന്‍ സ്വപ്നങ്ങള്‍ ഇനിയൊരിക്കലുമുണ്ടാകാത്ത ഒരു ഉറക്കത്തിലേക്ക്‌ ഊളിയിട്ടു

Saturday, January 5, 2008

മറന്നുപോയ ഭൂതകാലത്തില്‍നിന്ന് ഒരു സ്നേഹിതന്‍

മറന്നുപോയ ഭൂതകാലത്തില്‍ നിന്നുള്ള ഒരു സ്നേഹിതനെ
ഇന്നലെ വഴിയില്‍ വച്ച്‌ കണ്ടുമുട്ടി.

ഇപ്പോളെന്ത്‌ ചെയ്യുന്നു, പഴയ കാമുകി, വീട്ടുകാര്യങ്ങള്‍, പിന്നെ......
ചോദിക്കാനനവധിയുണ്ടെങ്കിലും ഒന്നും ചോദിക്കുന്നില്ല.


മനസ്സിന്റെ ഭിത്തിയില്‍ വരച്ചിട്ടിരുന്ന നിറമുള്ള ചിത്രങ്ങളൊക്കെ മായിച്ചുകളഞ്ഞ
ആ കൈപ്പാടുകള്‍ ആരുടേതാണ്‌.

തൊണ്ടയില്‍ വന്ന ഒരു ചോദ്യം വിഴുങ്ങി
വെറുതെ ഒരു നോട്ടം മാത്രം, നോക്കി ഞങ്ങള്‍ രണ്ടുവഴിക്ക്‌ പിരിഞ്ഞുപോകുന്നു.

ചോദിക്കാനാഞ്ഞ ചോദ്യം മാത്രം തൊണ്ടയിലിരുന്നു കുത്തുന്നു.