Friday, February 29, 2008

ബൂലോഗവും പകര്‍പ്പവകാശവും

എന്റെ ബൂലോഗവും പകര്‍പ്പവകാശവും എന്ന പോസ്റ്റ്‌ അഗ്രഗേറ്ററുകള്‍ കാണിക്കുന്നില്ല. അതുകൊണ്ട്‌ ഇവിടെ പോസ്റ്റുന്നു.

Saturday, February 16, 2008

കറുമുറാ കറുമുറാ

ഹോട്ടല്‍ മുറിയില്‍ ചെക്കിന്‍ ചെയ്ത ഉടനെ തന്നെ ജോണ്‍ മാത്യു മൊബൈലെടുത്ത്‌ ഒരു നംബര്‍ ഡയല്‍ ചെയ്തു.പ്രത്യേക കോഡ്‌ വാക്കാണ്‌ ഫോണ്‍ ബുക്കില്‍.ഫ്രെഡി എന്ന പേരിനുപകരം ഇംഗ്ലീഷ്‌ അക്ഷരമാലയിലെ എഫ്‌, ഡി എന്ന അക്ഷരങ്ങള്‍ മാത്രം.

പുതിയ ഹിറ്റ്‌ പാട്ടിലെ രണ്ടുവരികള്‍ കഴിഞ്ഞപ്പോള്‍ ഫ്രഡിയുടെ സ്വരം കേട്ടു
" ആരാണ്‌". സൗമ്യമായ കുലീനമായ ശബ്ദം.

'ഞാന്‍ ജോണ്‍ മാത്യു. ബോംബയിലെ ജി.കെ. നായര്‍ ആണ്‌ ഈ നമ്പര്‍ തന്നത്‌. ജി.കെ താങ്കളോട്‌ എന്റെ കാര്യം പറഞ്ഞിരിക്കുമല്ലോ.".

പെട്ടെന്ന് മറുതലക്കല്‍ സ്വരം ഒന്നുകൂടി സൗമ്യമായി.

"ഓ. മനസ്സിലായി. ഞാന്‍ നിങ്ങളുടെ കോള്‍ വെയിറ്റ്‌ ചെയ്യുകയായിരുന്നു. ഇപ്പോള്‍ എവിടെയുണ്ട്‌'.

'ഞാന്‍ ഹോട്ടലിലെത്തി".

'ഞാന്‍ അരമണിക്കൂറിനുള്ളില്‍ എത്തും" മൊബൈല്‍ നിശബ്ദമായി.

ജോണ്‍ മാത്യു ജനാല തുറന്ന് പുറത്തേക്കു നോക്കി.ആറാം നിലയില്‍ നിന്നു നോക്കിയാല്‍ കൊച്ചിക്കായല്‍ കാണാം. സമയം രാവിലെ പതിനൊന്നുകഴിഞ്ഞതേയുള്ളുവെങ്കിലും താഴെ മറീന്‍ ഡ്രൈവില്‍ ആളുകള്‍ ധാരാളം ഉണ്ട്‌. പണ്ട്‌ കായലിലൂടെ ധാരാളം ബോട്ടുകള്‍ പോയിരുന്നത്‌ ഗോശ്രീ പാലം വന്നതുകൊണ്ടാവും കുറഞ്ഞിട്ടുണ്ടെന്നു തോന്നി.

എന്തെങ്കിലും കുടിക്കാന്‍ ഓര്‍ഡര്‍ ചെയ്യണോ എന്ന് കുറേ നേരം ആലോചിച്ചിരുന്നപ്പോള്‍ കതകില്‍ തട്ടുന്നതു കേട്ടു. തുറന്നപ്പോള്‍ ജീന്‍സും കറുത്ത ടീ ഷര്‍ട്ടുമിട്ട്‌ ഒരു ചെറുപ്പക്കാരന്‍. പുറകില്‍ ജീന്‍സും പിങ്ക്‌ ടോപ്പ്പ്പുമിട്ട്‌ ഒരു പെണ്‍കുട്ടി.

"ഹലോ. ഞാന്‍ ഫ്രഡി".. ചെറുപ്പക്കാരന്‍ കൈ നീട്ടി.

ഇതുപോലുള്ള ഒരാളെയല്ല പ്രതീക്ഷിച്ചത്‌. ജോണ്‍ മാത്യു മനസ്സില്‍ കരുതി.

പുഞ്ചിരിച്ചുകൊണ്ട്‌ പെണ്‍കുട്ടി മുറിക്കകത്തേക്കു കയറി. കൂസലില്ലാത്ത പെരുമാറ്റം. ഫ്രഡിയുള്ളതുകൊണ്ട്‌ അവളെ അധികം നോക്കിയില്ല.

" ടേംസ്‌ ഒക്കെ മിസ്റ്റര്‍ ജി.കെ പറഞ്ഞിട്ടുണ്ടാവുമല്ലോ." ഫ്രഡി സൗമ്യമായി ചിരിച്ചു.

പെണ്‍കുട്ടി ജനലിലൂടെ കായലില്‍ ബോട്ടുകള്‍ പോകുന്നത്‌ നോക്കുകയാണ്‌.

" അറിയാം". ജോണ്‍ മാത്യു പറഞ്ഞു. " ഞാന്‍ കൃത്യം നാലു മണിക്കു വരും" കാശു വാങ്ങി പോകുമ്പോള്‍ ഫ്രഡി പറഞ്ഞു. വീണ്ടും സൗമ്യമായ പുഞ്ചിരി. ജനാലക്കല്‍ നിന്ന് പെണ്‍കുട്ടി തിരിഞ്ഞുനോക്കിയതുപോലുമില്ല.

ജോണ്‍ മാത്യു ജനാലക്കരികില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ നോക്കി. ഉള്ളില്‍ എന്തോ മിന്നുന്നതുപോലെ തോന്നി. ജി.കെ പറഞ്ഞു കേട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.

പെട്ടെന്ന് പെണ്‍കുട്ടി തിരിഞ്ഞു ജോണ്‍ മാത്യുവിനെ നോക്കി പറഞ്ഞു. ' എന്താണ്‌ ഇങ്ങനെ നോക്കുന്നത്‌. ഹായ്‌ ഐ ആം ബിന്‍സി."

"ഐ ആം ജോണ്‍".

"എനിക്കൊന്നു ഫ്രഷ്‌ ആവണം. ഫ്യൂ മിനിട്‌സ്‌ പ്ലീസ്‌". ബിന്‍സി ബാത്‌റൂമിലേക്കുപോയി. വളരെ നല്ല ഉച്ചാരണം എന്ന് ജോണ്‍ മാത്യു മനസ്സില്‍ വിചാരിച്ചപ്പോഴേക്കും മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ ജി.കെ.

ആഹ്ലാദം അടക്കാനാകാതെ ജോണ്‍ മാത്യു പറഞ്ഞു.

" ജി.കെ ഞാന്‍ ഇത്രയും കരുതിയില്ല. ഇത്‌ നീ പറഞ്ഞതുപോലെ കുകുംബര്‍ തന്നെ. കറുമുറു. കറുമുറു."

" ആളെവിടെ" ജി.കെ ചോദിക്കുന്നു.

"അവള്‍ കുളിക്കാന്‍ കയറി"

" കാര്യമായ ടിപ്പ്‌ കൊടുക്കണം' ജി.കെ സംഭാഷണം നിര്‍ത്തി.

ഒരു ബാത്ത്‌ ടവ്വല്‍ മാത്രം ഉടുത്ത്‌ ബിന്‍സി ബാത്‌റൂമില്‍ നിന്നും ഇറങ്ങി വന്ന് തോളറ്റം വരുന്ന മുടി രണ്ടുവശത്തേക്കും കറക്കി. ജോണ്‍ മാത്യുവിനു നേരെ നോക്കി ചിരിച്ചു.ആ ചിരിയുടെ സൂര്യപഭയില്‍ ജോണ്‍ മാത്യുവിന്റെ കണ്ണിരുണ്ടു.

വേറൊരു റിങ്ങ്റ്റോണ്‍ കേട്ട്‌ ജോണ്‍ മാത്യു തന്റെ ഫോണെടുക്കാന്‍ നോക്കുമ്പോള്‍ ബിന്‍സി അവളുടെ ഫോണില്‍ സംസാരം തുടങ്ങി. ഏതൊ ടെക്സ്റ്റ്‌ ബുക്കുകളുടെ പേരുകള്‍ ഹോട്ടലിന്റെ നോട്ട്‌ പാഡില്‍ അവള്‍ എഴുതിയെടുക്കുന്നുണ്ട്‌.

" സോറി. ഞാന്‍ ഇവിടെ കോളേജില്‍ പഠിക്കുകയാണ്‌. സിലബസ്സ്‌ ഇക്കൊല്ലം മാറിയതുകൊണ്ട്‌ കുറച്ച്‌ ബുക്കുകള്‍ കൂടി കിട്ടാനുണ്ട്‌. അത്‌ വാങ്ങിച്ചുകൊണ്ടു ചെല്ലണമെന്ന് ഹോസ്റ്റലില്‍ നിന്ന് കൂട്ടുകാരി വിളിച്ചതാണ്‌. ഞാന്‍ മൊബൈല്‍ ഓഫ്‌ ചെയ്യുകയാണ്‌' ബിന്‍സി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

ഇവളുടെ ആളെക്കൊല്ലിക്കുന്ന ചിരി. ഇതിനെപ്പറ്റി ജി.കെ പറഞ്ഞില്ലല്ലോ എന്ന് ജോണ്‍ മാത്യു മനസ്സില്‍ പറഞ്ഞു.

ഊഷ്മളമായ നിമ്നോന്നതങ്ങളിലൂടെ കയറിയിറങ്ങുമ്പോള്‍ പിന്നെയും മൊബൈല്‍ അടിച്ചു. ഇത്തവണ ജോണ്‍ മാത്യുവിന്റേതാണ്‌. കൈയെത്തിച്ചു ഫോണെടുത്ത്‌ ചെവിയില്‍ വയ്കുമ്പോള്‍ മറുതലക്കല്‍ നിന്ന് അലര്‍ച്ചയാണ്‌.

"ഡാഡ്‌. എന്നോടു പറയാതെ കൊച്ചിക്കു പോയി അല്ലേ. യൂ ഓള്‍ഡ്‌ മാന്‍. എനി വേ. എനിക്ക്‌ കുറച്ച്‌ ബുക്സ്‌ വേണം. എറണാകുളത്ത്‌ മാത്രമേ കിട്ടൂ. ഉടനെ വാങ്ങണം. കോളേജില്‍ കിട്ടാനേ ഇല്ല. ഞാന്‍ പറയുന്നത്‌ എഴുതിക്കോളൂ".

മറുത്തൊന്നും പറയുന്നതിനു മുന്‍പ്‌ പുസ്തകങ്ങളുടെ പേരുകള്‍ മകള്‍ പറയാന്‍ തുടങ്ങി. ആ പേരുകള്‍ കുറച്ചുമുന്‍പ്‌ കേട്ടതാണല്ലോ എന്ന് ജോണ്‍ മാത്യു പെട്ടെന്ന് ഓര്‍ത്തു. മോളൂ എനിക്കറിയാം ഈ ബുക്കുകളുടെയെല്ലാം പേരുകള്‍ ഞാന്‍ തീര്‍ച്ചയായും വാങ്ങിക്കാം എന്ന് പറഞ്ഞ്‌ ജോണ്‍ മാത്യു പെട്ടെന്ന് ഫോണ്‍ ഓഫാക്കി.


സിലബസ്സില്ലാതെ പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ത്ത്‌ ജോണ്‍ മാത്യു കിതപ്പിന്റെ പടികള്‍ കയറുമ്പോള്‍ കണ്ണടച്ചു കിടന്ന് താനെഴുതിയെടുത്ത ബുക്കുകളുടെ പേരുകള്‍ ശരിതന്നെയാണൊ എന്നോക്കുകയായിരുന്നു ബിന്‍സി. ശരിയല്ലെങ്കില്‍ ജോണിന്റെ മകളുണ്ടാക്കാവുന്ന വഴക്ക്‌ അവള്‍ സങ്കല്‍പിച്ചു. പണ്ട്‌ താനും പപ്പയും പലതവണ നിസ്സാരകാര്യത്തിന്‌ വഴക്കിട്ടതോര്‍ത്ത്‌ ബിന്‍സി ചിരിച്ചു. സൂര്യപഭയുള്ള ആ ചിരി ജോണ്‍ മാത്യു കണ്ടില്ല.

Monday, February 11, 2008

സൂര്യകാന്തിപോലെയുള്ള കണ്ണുകള്‍

നഗരത്തിലെ പ്രശസ്തമായ റസ്റ്ററന്റിലെ എയര്‍കണ്ടീഷന്‍ കുളിര്‍മയിലിരുന്ന് ചൈനീസ്‌ ഭക്ഷണം കഴിക്കുമ്പോള്‍ പുറത്ത്‌ നഗരം ചൂടില്‍ തിളച്ചുമറിയുന്നത്‌ നോക്കിയിരിക്കുകയായിരുന്നു രമേശന്‍. വളരെ തിരക്കുള്ള ഒരു റോഡായിരുന്നു രമേശന്റെ മുന്നില്‍ കാണപ്പെട്ടത്‌. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വില്‍ക്കുന്ന പ്രശസ്ഥമായ ഒരു കമ്പനിയിലെ ഏരിയാ മാനേജരായിരുന്നു രമേശന്‍. ആ റസ്റ്ററന്റിനടുത്തുള്ള ഒരു വലിയ ആശുപത്രിയില്‍ കൊടുത്ത ടെണ്ടറില്‍ വന്ന ചില തെറ്റുകള്‍ തിരുത്താന്‍ ആശുപത്രി ഡയറകറ്റര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ചെന്നപ്പോള്‍ ചുമതലയുള്ള ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ആണെന്നറിഞ്ഞ്‌ കാത്തിരിക്കാന്‍ വേണ്ടിയാണ്‌ ഈ റസ്റ്ററന്റില്‍ കയറിയത്‌.

റോഡിലൂടെ നഗരം തിരക്കിലും ചൂടിലും പെട്ട്‌ ഒഴുകി.ഈയിടെ വന്നതുകൊണ്ട്‌ രമേശന്‌ അധികം പരിചയക്കാര്‍ നഗരത്തിലുണ്ടായിരുന്നില്ല. അല്ലെങ്കില്‍ തന്നെ അധികം പരിചയക്കാരെ ഉണ്ടാക്കുന്ന പ്രക്രതമായിരുന്നില്ല അയാളുടേത്‌. ഒഴുക്കില്‍പെട്ട ഉരുളന്‍ കല്ലുപോലെ പല നഗരങ്ങളില്‍ പല സ്ഥാപനങ്ങളില്‍ ജോലി ചെയ്ത്‌ വൈകി വിവാഹം ചെയ്ത്‌ ഒരുതരം മുരടന്‍ സ്വഭാവം രമേശനു കിട്ടിയിരുന്നു. തന്റെ ചുറ്റുമുള്ള ലോകത്തു മാത്രം ജീവിക്കുന്ന ഒരു നഗര ജീവി.

പഠിച്ചിരുന്ന കാലത്ത്‌ കോളേജിലെ ഏറ്റവും വലിയ സൗഹ്രദവലയം രമേശന്റേതായിരുന്നു. എല്ലാ തരത്തിലും പെട്ട ആളുകളുമായും കൂട്ടുകെട്ടുണ്ടാക്കുന്ന അപൂര്‍വമായ ഒരു കഴിവ്‌. പിന്നെ ജീവിതത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം പോയി.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ നടന്നുകൊണ്ട്‌ റോഡ്‌ മുറിച്ചു കടന്ന് റസ്റ്ററന്റിനു നേരെ വരുന്ന ആളെ എവിടെയോ കണ്ട പരിചയം രമേശനു തോന്നി. ഏതാണ്ട്‌ രമേശന്റെ പ്രായം അയാള്‍ക്കുണ്ടായിരുന്നു.ഒരു കോര്‍പൊറേറ്റ്‌ എക്സിക്യൂട്ടീവിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള അയാള്‍ വളരെ വിവശനായി ആകുലതകളോടെ ആരോടോ സംസാരിക്കുകയായിരുന്നു. അയാളെ എവിടെയൊ കണ്ട ഓര്‍മ രമേശനെ കുഴക്കി. എവിടെയാണെന്നറിയാന്‍ ഓര്‍മയുടെ ഒരോ വാതിലിലും രമേശന്‍ ഇടിച്ചു.ഒന്നും തുറന്നില്ല. അതങ്ങനെയാണ്‌. ചില ആളുകളെ നമ്മള്‍ കണ്ടാല്‍ ഇതുപോലെ കുഴങ്ങുന്നു. പേരെന്തെന്നോ ആളാരാണെന്നോ ഓര്‍ക്കാന്‍ കഴിയാതെ നല്ല പരിചയം എന്ന് മാത്രം ഓര്‍ത്ത്‌ കുഴങ്ങി പിന്നീട്‌ കുറേ നാള്‍ കഴിഞ്ഞ്‌ വെറുതെയിരിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ പെട്ടെന്ന് ഓര്‍മയുടെ വാതിലുകള്‍ തുറക്കുന്നു.

റസ്റ്ററന്റില്‍ കയറി വന്നപ്പോഴെ മൊബൈല്‍ ഫോണീലൂടെയുള്ള അയാളുടെ സംഭാഷണം നിലച്ചിരുന്നു.ഒരു മേശക്കരികില്‍ ഇരുന്ന് പലതവണ അയാള്‍ മൊബൈലില്‍ നംബറുകള്‍ ഞെക്കി നോക്കുന്നുണ്ടായിരുന്നു. വളരെ വ്യക്തമായ ഒരു നിരാശ അയാളുടെ മുഖത്തുണ്ടായി. ചുറ്റിലുമുള്ള മേശകളിലേക്ക്‌ അയാള്‍ വിഷണ്ണനായി നോക്കി.

ഉച്ച കഴിഞ്ഞിരുന്നതുകൊണ്ട്‌ റസ്റ്ററന്റില്‍ അധികം ആളുണ്ടായിരുന്നില്ല. ഒരു മേശക്കുചുറ്റും നാലഞ്ച്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ വളരെ ഗൗരവമായ എന്തോ കാര്യം ചര്‍ച്ച ചെയ്ത്‌ ഇടക്കിടെ തര്‍ക്കങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. പിന്നെ വളരെ മൂകമായിരുന്ന് ഭക്ഷണം, കഴിക്കുന്ന രണ്ടു കമിതാക്കളും ഒരു മേശക്കരുകില്‍ ഒറ്റപ്പെട്ട്‌ രമേശനും.

അയാളുടെ കറങ്ങി നടന്ന കണ്ണുകള്‍ രമേശനില്‍ വന്ന് നിന്നു. അയാള്‍ക്ക്‌ രമേശനെ പരിചയമുള്ളതുപോലെ തോന്നിയില്ല്ല. അതുകൊണ്ടുതന്നെ തനിക്കയാളെ പരിചയമുണ്ടെന്നു തോന്നിയത്‌ വെറുതെയാണേന്ന് രമേശന്‌ തോന്നി. പെട്ടെന്ന് അയാള്‍ എഴുന്നേറ്റ്‌ രമേശന്റെ അടുത്തേക്ക്‌ വന്നിട്ട്‌ പറഞ്ഞു. "ക്ഷമിക്കണം. താങ്കളുടെ മൊബൈല്‍ ഫോണ്‍ ഒന്നു തരുമോ. എന്റേതിന്റെ ചാര്‍ജ്‌ തീര്‍ന്നു". വളരെ വിവശനായിരുന്നെങ്കിലും ഒരു കോര്‍പൊറേറ്റ്‌ എക്സിക്യൂട്ടീവ്‌ പെരുമാറേണ്ടിയിരുന്ന പോലെ തന്നെയാണ്‌ അയാള്‍ സംസാരിച്ചത്‌. രമേശനത്‌ ഇഷ്ടപ്പെട്ടു. ഉടനെ തന്നെ തന്റെ മൊബൈല്‍ കൊടുക്കുകയും ചെയ്തു.

രമേശന്റെ മേശക്കരുകില്‍ നിന്ന് അയാള്‍ ഫോണ്‍ ഡയല്‍ ചെയ്ത്‌ ആരോടോ സംസാരിച്ചു. അയാളുടെ ഭാര്യ ആശുപത്രിയിലാണെന്നും ഒരു നെഗറ്റീവ്‌ ഗൂപ്പിലുള്ള രക്തം ആവശ്യമുണ്ടെന്നും അന്വേഷിച്ചിട്ട്‌ കിട്ടാനില്ലെന്നും കൂടെ ഇപ്പോള്‍ ആരുമില്ലെന്നും വീട്ടുകാരൊക്കെ നളെയേ എത്തുകയുള്ളുമെന്നും രമേശനു മനസിലായി. ഫോണില്‍ അയാള്‍ ശേഖരേട്ടന്‍ എന്ന ആളോട്‌ എത്രയും പെട്ടെന്ന് വരാനും പറഞ്ഞു.വേറൊരു ഫോണില്‍ നിന്നാണ്‌ വിളിക്കുന്നത്‌ തന്റെ ഫോണില്‍ ചാര്‍ജ്‌ തീര്‍ന്നു എന്ന് പെട്ടെന്ന് പറഞ്ഞ്‌ തീര്‍ത്ത്‌ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു. എന്ത്‌ മറുപടി കിട്ടി എന്ന് ആളുടെ മുഖത്തു നിന്നും രമേശനു മനസ്സിലായില്ല.

ഫോണ്‍ തിരിച്ചു നല്‍കി നന്ദി പറഞ്ഞ്‌ അയാള്‍ തിരികെ തന്റെ കസേരയില്‍ പോയിരുന്നു. അയാളുടെ വിവശതയുടെ കാരണം രമേശനു മനസ്സിലായി. നഗരത്തില്‍ ഒറ്റക്ക്‌ സഹായത്തിനാരുമില്ലാത്ത അയാളെക്കുറിച്ച്‌ സഹതാപം തോന്നി രമേശന്‍ പെട്ടെന്ന് തന്റെ രക്തഗ്രൂപ്പ്‌ അയാള്‍ പറഞ്ഞതാണല്ലോ എന്ന് ഓര്‍ത്തു. ഒരു പരിചയവുമില്ലാത്ത ആളെ സഹായിക്കാന്‍ പോയാല്‍ തന്റെ പണി നടക്കില്ല അയാളെ ശേഖരേട്ടന്‍ സഹായിക്കാനെത്തും എന്നോര്‍ത്ത്‌ രമേശന്‍ ബില്ല് കൊടുത്ത്‌ നഗരത്തിന്റെ ചൂടിലേക്കിറങ്ങി.


ആശുപത്രിയില്‍ ഡയാക്ടറുടെ മുറിക്കുമുന്‍പില്‍ കാത്തിരിക്കുമ്പോള്‍ രമേശന്‌ പെട്ടെന്ന് സുനിലിനെക്കുറിച്ചോര്‍മ വന്നു.കോളേജ്‌ ഹോസ്റ്റലിന്റെ ഇടനാഴിയില്‍ ഉറക്കെ അലറുകയായിരുന്നു സുനില്‍. " കള്ളുകുടിയന്മാരെല്ലാം എന്റെ മുറിയിലേക്ക്‌ വരിനെടാ. രമേശന്റെ രക്തം നമ്മള്‍ വീഞ്ഞാക്കി". കൂട്ടുകാരെല്ലാം രമേശനെ എടുത്തുപൊക്കി ചിരിച്ചാര്‍ത്തു. കോളേജിലെ രക്തദാന ഗ്രൂപ്പിന്റെ ചുമതല സുനിലിനായിരുന്നു. കോമണ്‍ഗ്രൂപ്പായതുകൊണ്ട്‌ പത്തിലേറെ പ്രാവശ്യം അവന്‍ രക്തദാനം നടത്തിയിരുന്നു.ജനറലാശുപത്രിയുടെ അടുത്തുതന്നെ കോളേജായിരുന്നതുകൊണ്ട്‌ എപ്പോഴും സുനിലിന്‌ തിരക്കായിരുന്നു. പാവപ്പെട്ടവര്‍ക്ക്‌ മുന്‍ഗണന. പണക്കാര്‍ വരുമ്പോള്‍ ചോദിക്കും പേഷ്യന്റിന്റെ ആരൊക്കെ രക്തം കൊടുത്തു. ഇല്ലെന്നു പറഞ്ഞാല്‍ അലറും ." നിനക്കൊക്കെ ബ്ലഡ്‌ തരാന്‍ കോളേജ്‌ പിള്ളേക്ക്‌ മനസ്സില്ല". അപൂര്‍വ ഗ്രൂപ്പായതുകൊണ്ട്‌ രമേശനേയും കൊണ്ട്‌ ഐ.എം.എ യില്‍ പോയി മടങ്ങുമ്പോള്‍ സുനില്‍ പറഞ്ഞു. " എടാ അയാളുടെ വയസ്സായ അമ്മയ്കാ ബ്ലഡ്‌ വേണ്ടത്‌. നല്ല കാശുകാരനാ. ഞാന്‍ പറഞ്ഞു നീ നക്സലൈറ്റാണെന്ന്. അയാള്‌ പേടിച്ചു പോയി." അവന്‍ ചിരിച്ചു. " ബ്ലഡ്‌ കൊടുക്കുന്നവന്റെ കൂട്ടുകാര്‍ക്കൊക്കെ ചെലവു ചെയ്യണമെന്നു പറഞ്ഞപ്പോള്‍ ഉടനെ തന്നു കാശ്‌" രമേശന്‍ അവനെ പുളിച്ച തെറി പറഞ്ഞു.

ആശുപത്രിക്കിടക്കയില്‍ സുനിലിനെ കാണുമ്പോള്‍ മഞ്ഞസൂര്യകാന്തിക്കണ്ണുകളായിരുന്നു അവന്‌.രമേശനെക്കണ്ട്‌
സുനില്‍ ചിരിച്ചു. ദുര്‍ബലമായ കൈയെടുത്ത്‌ രമേശന്റെ കൈയില്‍ ഞെക്കി. അവന്റെ വിരലിന്റെ അറ്റം പോലും മഞ്ഞച്ചിരുന്നു.

ടെണ്ടറിലെ തിരുത്തുകള്‍ നടത്തി രാത്രി വൈകി രമേശന്‍ വീട്ടില്‍ വന്നപ്പോള്‍ ഗായത്രി പറഞ്ഞു. " അറിഞ്ഞോ നമ്മുടേ ഓപ്പോസിറ്റ്‌ ഫ്ലാറ്റിലെ ആ പെണ്‍കുട്ടി ഹോസ്പിറ്റലില്‍ ആണ്‌. കൂടെ വേറെയാരും ഇല്ല. ഹസ്ബന്റ്‌ ബ്ലഡ്‌ അന്വേഷിച്ചിട്ട്‌ കിട്ടാത്തുകൊണ്ട്‌ ഓപ്പറേഷന്‍ നടന്നില്ല എന്ന് സര്‍വന്റ്‌ പറഞ്ഞു".
പെട്ടെന്ന് രമേശന്റെ ഓര്‍മയുടെ ചില വാതിലുകള്‍ തുറന്നു.രമേശന്‍ ഭാര്യയോട്‌ പറഞ്ഞു. : ഞാന്‍ പുറത്തേക്കു പോകുന്നു. വരാന്‍ ചിലപ്പോള്‍ വൈകും'. ഗായത്രി അമ്പരന്നു ചോദിച്ചു . ' എന്തിന്‌ ഈ രാത്രിയില്‍'. രമേശന്‍ പറഞ്ഞു. 'എനിക്ക്‌ സുനില്‍ ഏല്‍പിച്ച ഒരു ജോലിയുണ്ട്‌". എതു സുനില്‍. ഞാന്‍ ഇതുവരെ ആ പേര്‌ കേട്ടിട്ടില്ലല്ലോ എന്ന് ഗായത്രി പറഞ്ഞു തീരുന്നതിന്‌ മുന്‍പ്‌ രമേശന്‍ പുറത്തേക്ക്‌ ഇറങ്ങിയിരുന്നു. രാത്രിയില്‍ ഒറ്റക്ക്‌ ആശുപത്രി വരാന്തയില്‍ ഇരിക്കുന്ന വിവശനായ ഒരു ചെറുപ്പക്കാരനെ അന്വേഷിച്ച്‌ നടക്കുമ്പോള്‍ സൂര്യകാന്തിപ്പൂക്കള്‍ പോലെ മഞ്ഞച്ച രണ്ടു കണ്ണുകളും രമേശന്റെ കൂടെ വന്നു.