Wednesday, October 15, 2008

ഗ്രാമത്തില്‍ നിന്നും ഒരാള്‍

ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തിയപ്പോഴെ മധുവിന്‌ തനിക്കിറങ്ങേണ്ട സ്ഥലമായെന്ന്‌ മനസ്സിലായുള്ളു. അതുകൊണ്ട്‌ സ്റ്റോപ്പില്‍ നിര്‍ത്തി വീണ്ടും ഓടാന്‍ തുടങ്ങിയ ബസില്‍ നിന്നും മധു ചാടിയിറങ്ങുകയായിരുന്നു.

അതിരാവിലെ നാട്ടിലെ കവലയില്‍ നിന്നാണ്‌ അയാള്‍ ബസില്‍ കയറിയത്‌. ഉടനെ ഉറങ്ങിപ്പോവുകയും ചെയ്തു നഗരക്കാഴ്ചകള്‍ കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ വഴിയരികില്‍ സൂക്ഷിച്ച്‌ നോക്കിയിരുന്നതാണ്‌. എന്നിട്ടും ഇറങ്ങേണ്ട സ്ഥലം മനസ്സിലാക്കാന്‍ വൈകി. കണ്ടക്ടറോട്‌ കയറിയപ്പോഴേ പറഞ്ഞു വച്ചതാണ്‌. അയാള്‍ മറന്നിട്ടുണ്ടാവണം.

നഗരത്തിലെ പ്രശസ്തമായ കോളേജിനടുത്ത ബസ്‌ സ്റ്റോപ്പായിരുന്നു അത്‌. കോളേജിന്റെ പേരിലായിരുന്നു ബസ്‌ സ്റ്റോപ്പ്‌ അറിയപ്പെട്ടത്‌. വളരെ തിരക്കേറിയ ആ റോഡരികില്‍ നിന്ന് എവിടെയാണ്‌ തനിക്ക്‌ പോകേണ്ട സ്ഥലം എന്ന് അറിയാന്‍ മധു ചുറ്റും നോക്കി. നഗരം പലവിധ ശബ്ദങ്ങളായി അയാളെ പൊതിഞ്ഞു. ശക്തമായ ചൂടുകാറ്റ്‌ വാഹനങ്ങളുണ്ടാക്കിയ പുകയുമായി കലര്‍ന്ന് മധുവിന്റെ മുഖത്തടിച്ചു. അയാള്‍ക്ക്‌ ശ്വാസം മുട്ടി.

ബസ്‌ സ്റ്റോപ്പ്‌ നിറയെ കോളേജ്‌ വിദ്യാര്‍ഥികളായിരുന്നു. അതിലൊരാളോട്‌ തന്റെ കൈയിലുള്ള മേല്‍വിലാസമെഴുതിയ കടലാസ്‌ കഷണം കാണിച്ചിട്ട്‌ ഏത്‌ ദിശയിലേക്കാണ്‌ പോകേണ്ടതെന്ന് മധു ചോദിച്ചു. മീശ പ്രത്യേകരീതിയില്‍ മുഖത്ത്‌ ഷേവ്‌ ചെയ്ത വച്ച കൗമാരം വിടാത്ത ഒരു ചെറുപ്പക്കാരനായിരുന്നു അവന്‍. മുഖമുയര്‍ത്തി മധുവിന്റെ വെയിലേറ്റ്‌ കരുവാളിച്ച കുറ്റിത്താടിയുള്ള മുഖത്തേക്കും ശാന്തമായ കണ്ണുകളിലേക്കും ചെമ്മണ്ണു പുരണ്ട റബ്ബര്‍ ചെരിപ്പിട്ട കാലുകളിലേക്കുമെല്ലാം അവന്‍ നോക്കി. നഗരത്തിലെ വഴികളില്‍ കാണാറുള്ള അപരിചിതമായ ചുറ്റുപാടുകളില്‍ പകച്ചു നില്‍ക്കാറുള്ള ഒരു തനി നാട്ടിന്‍പുറത്തുകാരന്‍. വലതുവശത്തേക്ക്‌ കൈ ചൂണ്ടി അവന്‍ പറഞ്ഞു. " ഇതിലെ നേരെ പോകുമ്പോള്‍ പാലസ്‌ റോഡ്‌ എന്നെഴുതിയ ബോര്‍ഡ്‌ കാണാം. ആ റോഡില്‍ രണ്ടുവശത്തും വീടുകളാണ്‌. ഈ നമ്പര്‍ എഴുതിയ ഗേറ്റുണ്ടാവും".

പാലസ്‌ റോഡ്‌ കണ്ടുപിടിക്കാന്‍ മധുവിന്‌ പ്രയാസമുണ്ടായില്ല. തന്റെ കൈയിലുള്ള നമ്പറെഴുതിയ ഗേറ്റ്‌ കണ്ടുപിടിക്കാന്‍ രണ്ടുതവണ ആ റോഡ്‌ മുഴുവന്‍ നടക്കേണ്ടി വന്നു. ആ നമ്പറെഴുതിയ ഗേറ്റ്‌ ഒരു അപ്പ്പ്പാര്‍ട്‌മെന്റിന്റെ മുന്നിലായിരുന്നു. ഒരു വീട്‌ തേടിയാണ്‌ മധു വന്നത്‌. മേല്‍വിലാസം മാറിയതാണോ എന്ന് സംശയിച്ച്‌ ഇനി എന്തുചെയ്യണമെന്ന് അറിയാതെ കുറേ നേരം ഗേറ്റിനുമുന്‍പില്‍ മധു വെറുതേ നിന്നു.

ഒരാള്‍ കുറേനേരമായി ഗേറ്റിനുമുന്‍പില്‍ നില്‍ക്കുന്നത്‌ കണ്ടാണ്‌ സെക്യൂരിറ്റിക്കാരന്‍ ഗേറ്റ്‌ തുറന്നത്‌. " താനെന്താ കുറേ നേരമായല്ലോ ഇവിടെ നില്‍ക്കുന്നത്‌. എന്തുവേണം. സെക്യൂരിറ്റി കര്‍ശനമായ സ്വരത്തില്‍ ചോദിച്ചു. പെട്ടെന്ന് ഒന്നും പറയാന്‍ പറ്റാതെ മധു പരിഭ്രമിച്ചു. കൈയിലുള്ള മേല്‍വിലാസം കാണിച്ച്‌ പറഞ്ഞു. " ഞാന്‍ അശ്വതി ടീച്ചറുടെ വീട്‌ അന്വേഷിച്ച്‌ വന്നതാണ്‌. ആ വീട്‌ എവിടെയെന്ന് അറിയാതെ...". സെക്യൂരിറ്റി മേല്‍വിലാസം നോക്കി. ' അഡ്രസ്‌ ഇതു തന്നെയാണ്‌. പക്ഷെ വീട്‌.." പകുതി നിര്‍ത്തി അയാള്‍ അകത്തേക്ക്‌ പോയി. അയാള്‍ വരുന്നതും കാത്ത്‌ മധു പിന്നെയും നഗരത്തിലെ പൊള്ളുന്ന വെയിലില്‍ നിന്നു. വെയിലൊന്നും അയാള്‍ക്ക്‌ പ്രശ്നമായിരുന്നില്ല.

" വീട്‌ ഇവിടെയായിരുന്നു. അത്‌ പൊളിച്ച്‌ ഫ്ലാറ്റുകള്‍ പണിതു. ആ വീട്ടിലെ ആള്‍ക്കാര്‍ ഏഴാം നിലയില്‍ താമസിക്കുന്നുണ്ട്‌. 701-ാ‍ം നമ്പര്‍ ഫ്ലാറ്റ്‌.". സെകൂരിറ്റി തിരിച്ചു വന്ന് പറഞ്ഞു. " ലിഫ്റ്റില്‍ പൊക്കോളൂ" ഒരു ബുക്കില്‍ മധു പേരെഴുതുമ്പോള്‍ മധുവിനെ അടിമുടി നോക്കി സെക്യൂരിറ്റി പറഞ്ഞു.

ലിഫ്റ്റില്‍ ഇതുവരെ കയറിട്ടില്ലാത്തതുകൊണ്ട്‌ ഏഴാം നിലയിലേക്ക്‌ മധു പടികള്‍ കയറി. പാടത്തും പറമ്പിലും പണിയുനതുകൊണ്ട്‌ അനായാസം പടികള്‍ കയറി 701-ാ‍ം നമ്പര്‍ ഫ്ലാറ്റിനു മുന്നിലെത്തി മധു നിന്നു.

കോളിംഗ്‌ ബെല്‍ അമര്‍ത്തിയപ്പോള്‍ അകത്ത്‌ ഏതോ സംഗീതം ഉയര്‍ന്നു. കുറേ നേരം ആരും വന്നില്ല. വീണ്ടും ബെല്ലമര്‍ത്തണോ എന്നാലോചിച്ച്‌ മധു കൈ ഉയര്‍ത്തിയപ്പോഴേക്കും വാതില്‍ തുറന്നു. ജീന്‍സും കൈയില്ലാത്ത കറുത്ത ടോപ്പ്പ്പും ധരിച്ച മുടി തോളറ്റം വരെ മുറിച്ച മെലിഞ്ഞു സുന്ദരിയായ ഒരു യുവതിയായിരുന്നു വാതില്‍ തുറന്നത്‌. മധുവിന്റെ ഗ്രാമീണമായ വേഷവും മട്ടും കണ്ട്‌ എന്താ എന്നര്‍ഥം വരുന്ന രീതിയില്‍ അവള്‍ പുരികമുയര്‍ത്തി.

" ഞാന്‍ അശ്വതി ടീച്ചറിനെ കാണാന്‍...." മധു പറഞ്ഞപ്പോഴേ അവളുടെ മുഖം അത്ഭുതം കൊണ്ട്‌ വിടര്‍ന്നു. "വരൂ വരൂ ' എന്ന് പറഞ്ഞ്‌ വാതില്‍ തുറന്ന് അവള്‍ മധുവിനെ അകത്തേക്ക്‌ ക്ഷണിച്ചു.

"എനിക്ക്‌ കുടിക്കാനിത്തിരി വെള്ളം തരാമോ" വെയിലില്‍ നിന്ന്‌ മങ്ങിയ വെളിച്ചമുള്ള മുറിയില്‍ കയറിയപ്പോള്‍ മധു പറഞ്ഞു. ഒരു യാചന പോലെയുള്ള ആ ചോദ്യം കേട്ട്‌ അവളുടെ ഉള്ള്‌ പെട്ടെന്ന് പിടഞ്ഞു. അവള്‍ പോലുമറിയാതെ തൊണ്ടയില്‍ ഉയര്‍ന്ന ഒരു തേങ്ങല്‍ അടക്കി അവള്‍ വെള്ളമെടുക്കാന്‍ തിടുക്കപ്പെട്ടു.

വാതിലു കടന്ന് കയറിയിടത്തു തന്നെ നില്‍ക്കുകയായിരുന്നു മധു. മുഖമുയര്‍ത്തി ചുണ്ടുകള്‍ തൊടാതെ മധു വെള്ളം കുടിക്കുന്നത്‌ അവള്‍ കൗതുകത്തോടെ നോക്കി. ഇനി വേണോ എന്ന അവളുടെ ചോദ്യത്തിനെ കയ്യുര്‍ത്തി വേണ്ട എന്ന് കാണിച്ച്‌ മധു പെട്ടെന്ന് പറഞ്ഞു തുടങ്ങി. താന്‍ മാലതി ടീച്ചറുടെ മകനാണെന്നും അമ്മ മരിക്കാറായി കിടക്കുകയാണെന്നും അമ്മയേയും തന്നേയും ഉപേക്ഷിച്ച്‌ തന്റെ അഛന്‍ അശ്വതി ടീച്ചറെയാണ്‌ പിന്നീട്‌ കല്യാണം കഴിച്ചതെന്ന് അമ്മ പറഞ്ഞെന്നും അമ്മക്ക്‌ അശ്വതി ടീച്ചറോട്‌ ദേഷ്യമില്ലെന്നും അമ്മയ്ക്ക്‌ കാണാന്‍ അശ്വതി ടീച്ചറെ വിളിക്കാന്‍ വന്നതാണെന്നുമെല്ലാം മധു പറഞ്ഞുകൊണ്ടേ ഇരുന്നു.

പെട്ടെന്ന് എന്റെ അമ്മേ എന്റെ അമ്മേ അലറിക്കരഞ്ഞുകൊണ്ട്‌ അവള്‍ മധുവിനെ കെട്ടിപ്പിടിച്ചു. ഇപ്പോഴെങ്കിലും എന്റെ അമ്മയെക്കാണാന്‍ വന്നല്ലോ എന്റെ അമ്മ പോയല്ലോ എന്ന് പറഞ്ഞ്‌ അവള്‍ ഏങ്ങലടിച്ചു.

അവളുടെ കണ്ണീര്‍ വീണ്‌ തന്റെ ഷര്‍ട്ട്‌ നനയുന്നത്‌ മധുവറിഞ്ഞു.അപ്പോള്‍ ഇതുവരെ തോന്നാത്ത വാത്സല്യം മധുവില്‍ നിറഞ്ഞു. കരയരുത്‌ നീ കരയരുത്‌ എന്ന് പറഞ്ഞ്‌ മധു അവളുടെ തോളറ്റം വരെ മുറിച്ച മുടിയില്‍ തന്റെ തഴമ്പു വീണ കൈകള്‍ കൊണ്ട്‌ തഴുകി.

മധുവിന്റെ വീട്ടിലെ വാഴത്തോപ്പിലെ കാറ്റ്‌ കിളികളുടെ പാട്ടും പൂക്കളുടെ മണവും കൊണ്ട്‌ ആ മുറിയില്‍ കയറി വന്നു.

Monday, October 13, 2008

ഗ്രാമത്തില്‍നിന്നും ഒരാള്‍.

ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ്‌ നിര്‍ത്തിയപ്പോഴെ മധുവിന്‌ തനിക്കിറങ്ങേണ്ട സ്ഥലമായെന്ന്‌ മനസ്സിലായുള്ളു. അതുകൊണ്ട്‌ സ്റ്റോപ്പില്‍ നിര്‍ത്തി വീണ്ടും ഓടാന്‍ തുടങ്ങിയ ബസില്‍ നിന്നും മധു ചാടിയിറങ്ങുകയായിരുന്നു.

അതിരാവിലെ നാട്ടിലെ കവലയില്‍ നിന്നാണ്‌ അയാള്‍ ബസില്‍ കയറിയത്‌. ഉടനെ ഉറങ്ങിപ്പോവുകയും ചെയ്തു നഗരക്കാഴ്ചകള്‍ കണ്ടുതുടങ്ങുമ്പോള്‍ മുതല്‍ വഴിയരികില്‍ സൂക്ഷിച്ച്‌ നോക്കിയിരുന്നതാണ്‌. എന്നിട്ടും ഇറങ്ങേണ്ട സ്ഥലം മനസ്സിലാക്കാന്‍ വൈകി. കണ്ടക്ടറോട്‌ കയറിയപ്പോഴേ പറഞ്ഞു വച്ചതാണ്‌. അയാള്‍ മറന്നിട്ടുണ്ടാവണം.

നഗരത്തിലെ പ്രശസ്തമായ കോളേജിനടുത്ത ബസ്‌ സ്റ്റോപ്പായിരുന്നു അത്‌. കോളേജിന്റെ പേരിലായിരുന്നു ബസ്‌ സ്റ്റോപ്പ്‌ അറിയപ്പെട്ടത്‌. വളരെ തിരക്കേറിയ ആ റോഡരികില്‍ നിന്ന് എവിടെയാണ്‌ തനിക്ക്‌ പോകേണ്ട സ്ഥലം എന്ന് അറിയാന്‍ മധു ചുറ്റും നോക്കി. നഗരം പലവിധ ശബ്ദങ്ങളായി അയാളെ പൊതിഞ്ഞു. ശക്തമായ ചൂടുകാറ്റ്‌ വാഹനങ്ങളുണ്ടാക്കിയ പുകയുമായി കലര്‍ന്ന് മധുവിന്റെ മുഖത്തടിച്ചു. അയാള്‍ക്ക്‌ ശ്വാസം മുട്ടി.

ബസ്‌ സ്റ്റോപ്പ്‌ നിറയെ കോളേജ്‌ വിദ്യാര്‍ഥികളായിരുന്നു. അതിലൊരാളോട്‌ തന്റെ കൈയിലുള്ള മേല്‍വിലാസമെഴുതിയ കടലാസ്‌ കഷണം കാണിച്ചിട്ട്‌ ഏത്‌ ദിശയിലേക്കാണ്‌ പോകേണ്ടതെന്ന് മധു ചോദിച്ചു. മീശ പ്രത്യേകരീതിയില്‍ മുഖത്ത്‌ ഷേവ്‌ ചെയ്ത വച്ച കൗമാരം വിടാത്ത ഒരു ചെറുപ്പക്കാരനായിരുന്നു അവന്‍. മുഖമുയര്‍ത്തി മധുവിന്റെ വെയിലേറ്റ്‌ കരുവാളിച്ച കുറ്റിത്താടിയുള്ള മുഖത്തേക്കും ശാന്തമായ കണ്ണുകളിലേക്കും ചെമ്മണ്ണു പുരണ്ട റബ്ബര്‍ ചെരിപ്പിട്ട കാലുകളിലേക്കുമെല്ലാം അവന്‍ നോക്കി. നഗരത്തിലെ വഴികളില്‍ കാണാറുള്ള അപരിചിതമായ ചുറ്റുപാടുകളില്‍ പകച്ചു നില്‍ക്കാറുള്ള ഒരു തനി നാട്ടിന്‍പുറത്തുകാരന്‍. വലതുവശത്തേക്ക്‌ കൈ ചൂണ്ടി അവന്‍ പറഞ്ഞു. " ഇതിലെ നേരെ പോകുമ്പോള്‍ പാലസ്‌ റോഡ്‌ എന്നെഴുതിയ ബോര്‍ഡ്‌ കാണാം. ആ റോഡില്‍ രണ്ടുവശത്തും വീടുകളാണ്‌. ഈ നമ്പര്‍ എഴുതിയ ഗേറ്റുണ്ടാവും".

പാലസ്‌ റോഡ്‌ കണ്ടുപിടിക്കാന്‍ മധുവിന്‌ പ്രയാസമുണ്ടായില്ല. തന്റെ കൈയിലുള്ള നമ്പറെഴുതിയ ഗേറ്റ്‌ കണ്ടുപിടിക്കാന്‍ രണ്ടുതവണ ആ റോഡ്‌ മുഴുവന്‍ നടക്കേണ്ടി വന്നു. ആ നമ്പറെഴുതിയ ഗേറ്റ്‌ ഒരു അപ്പ്പ്പാര്‍ട്‌മെന്റിന്റെ മുന്നിലായിരുന്നു. ഒരു വീട്‌ തേടിയാണ്‌ മധു വന്നത്‌. മേല്‍വിലാസം മാറിയതാണോ എന്ന് സംശയിച്ച്‌ ഇനി എന്തുചെയ്യണമെന്ന് അറിയാതെ കുറേ നേരം ഗേറ്റിനുമുന്‍പില്‍ മധു വെറുതേ നിന്നു.

ഒരാള്‍ കുറേനേരമായി ഗേറ്റിനുമുന്‍പില്‍ നില്‍ക്കുന്നത്‌ കണ്ടാണ്‌ സെക്യൂരിറ്റിക്കാരന്‍ ഗേറ്റ്‌ തുറന്നത്‌. " താനെന്താ കുറേ നേരമായല്ലോ ഇവിടെ നില്‍ക്കുന്നത്‌. എന്തുവേണം. സെക്യൂരിറ്റി കര്‍ശനമായ സ്വരത്തില്‍ ചോദിച്ചു. പെട്ടെന്ന് ഒന്നും പറയാന്‍ പറ്റാതെ മധു പരിഭ്രമിച്ചു. കൈയിലുള്ള മേല്‍വിലാസം കാണിച്ച്‌ പറഞ്ഞു. " ഞാന്‍ അശ്വതി ടീച്ചറുടെ വീട്‌ അന്വേഷിച്ച്‌ വന്നതാണ്‌. ആ വീട്‌ എവിടെയെന്ന് അറിയാതെ...". സെക്യൂരിറ്റി മേല്‍വിലാസം നോക്കി. ' അഡ്രസ്‌ ഇതു തന്നെയാണ്‌. പക്ഷെ വീട്‌.." പകുതി നിര്‍ത്തി അയാള്‍ അകത്തേക്ക്‌ പോയി. അയാള്‍ വരുന്നതും കാത്ത്‌ മധു പിന്നെയും നഗരത്തിലെ പൊള്ളുന്ന വെയിലില്‍ നിന്നു. വെയിലൊന്നും അയാള്‍ക്ക്‌ പ്രശ്നമായിരുന്നില്ല.

" വീട്‌ ഇവിടെയായിരുന്നു. അത്‌ പൊളിച്ച്‌ ഫ്ലാറ്റുകള്‍ പണിതു. ആ വീട്ടിലെ ആള്‍ക്കാര്‍ ഏഴാം നിലയില്‍ താമസിക്കുന്നുണ്ട്‌. 701-ാ‍ം നമ്പര്‍ ഫ്ലാറ്റ്‌.". സെകൂരിറ്റി തിരിച്ചു വന്ന് പറഞ്ഞു. " ലിഫ്റ്റില്‍ പൊക്കോളൂ" ഒരു ബുക്കില്‍ മധു പേരെഴുതുമ്പോള്‍ മധുവിനെ അടിമുടി നോക്കി സെക്യൂരിറ്റി പറഞ്ഞു.

ലിഫ്റ്റില്‍ ഇതുവരെ കയറിട്ടില്ലാത്തതുകൊണ്ട്‌ ഏഴാം നിലയിലേക്ക്‌ മധു പടികള്‍ കയറി. പാടത്തും പറമ്പിലും പണിയുനതുകൊണ്ട്‌ അനായാസം പടികള്‍ കയറി 701-ാ‍ം നമ്പര്‍ ഫ്ലാറ്റിനു മുന്നിലെത്തി മധു നിന്നു.

കോളിംഗ്‌ ബെല്‍ അമര്‍ത്തിയപ്പോള്‍ അകത്ത്‌ ഏതോ സംഗീതം ഉയര്‍ന്നു. കുറേ നേരം ആരും വന്നില്ല. വീണ്ടും ബെല്ലമര്‍ത്തണോ എന്നാലോചിച്ച്‌ മധു കൈ ഉയര്‍ത്തിയപ്പോഴേക്കും വാതില്‍ തുറന്നു. ജീന്‍സും കൈയില്ലാത്ത കറുത്ത ടോപ്പ്പ്പും ധരിച്ച മുടി തോളറ്റം വരെ മുറിച്ച മെലിഞ്ഞു സുന്ദരിയായ ഒരു യുവതിയായിരുന്നു വാതില്‍ തുറന്നത്‌. മധുവിന്റെ ഗ്രാമീണമായ വേഷവും മട്ടും കണ്ട്‌ എന്താ എന്നര്‍ഥം വരുന്ന രീതിയില്‍ അവള്‍ പുരികമുയര്‍ത്തി.

" ഞാന്‍ അശ്വതി ടീച്ചറിനെ കാണാന്‍...." മധു പറഞ്ഞപ്പോഴേ അവളുടെ മുഖം അത്ഭുതം കൊണ്ട്‌ വിടര്‍ന്നു. "വരൂ വരൂ ' എന്ന് പറഞ്ഞ്‌ വാതില്‍ തുറന്ന് അവള്‍ മധുവിനെ അകത്തേക്ക്‌ ക്ഷണിച്ചു.

"എനിക്ക്‌ കുടിക്കാനിത്തിരി വെള്ളം തരാമോ" വെയിലില്‍ നിന്ന്‌ മങ്ങിയ വെളിച്ചമുള്ള മുറിയില്‍ കയറിയപ്പോള്‍ മധു പറഞ്ഞു. ഒരു യാചന പോലെയുള്ള ആ ചോദ്യം കേട്ട്‌ അവളുടെ ഉള്ള്‌ പെട്ടെന്ന് പിടഞ്ഞു. അവള്‍ പോലുമറിയാതെ തൊണ്ടയില്‍ ഉയര്‍ന്ന ഒരു തേങ്ങല്‍ അടക്കി അവള്‍ വെള്ളമെടുക്കാന്‍ തിടുക്കപ്പെട്ടു.

വാതിലു കടന്ന് കയറിയിടത്തു തന്നെ നില്‍ക്കുകയായിരുന്നു മധു. മുഖമുയര്‍ത്തി ചുണ്ടുകള്‍ തൊടാതെ മധു വെള്ളം കുടിക്കുന്നത്‌ അവള്‍ കൗതുകത്തോടെ നോക്കി. ഇനി വേണോ എന്ന അവളുടെ ചോദ്യത്തിനെ കയ്യുര്‍ത്തി വേണ്ട എന്ന് കാണിച്ച്‌ മധു പെട്ടെന്ന് പറഞ്ഞു തുടങ്ങി. താന്‍ മാലതി ടീച്ചറുടെ മകനാണെന്നും അമ്മ മരിക്കാറായി കിടക്കുകയാണെന്നും അമ്മയേയും തന്നേയും ഉപേക്ഷിച്ച്‌ തന്റെ അഛന്‍ അശ്വതി ടീച്ചറെയാണ്‌ പിന്നീട്‌ കല്യാണം കഴിച്ചതെന്ന് അമ്മ പറഞ്ഞെന്നും അമ്മക്ക്‌ അശ്വതി ടീച്ചറോട്‌ ദേഷ്യമില്ലെന്നും അമ്മയ്ക്ക്‌ കാണാന്‍ അശ്വതി ടീച്ചറെ വിളിക്കാന്‍ വന്നതാണെന്നുമെല്ലാം മധു പറഞ്ഞുകൊണ്ടേ ഇരുന്നു.

പെട്ടെന്ന് എന്റെ അമ്മേ എന്റെ അമ്മേ അലറിക്കരഞ്ഞുകൊണ്ട്‌ അവള്‍ മധുവിനെ കെട്ടിപ്പിടിച്ചു. ഇപ്പോഴെങ്കിലും എന്റെ അമ്മയെക്കാണാന്‍ വന്നല്ലോ എന്റെ അമ്മ പോയല്ലോ എന്ന് പറഞ്ഞ്‌ അവള്‍ ഏങ്ങലടിച്ചു.

അവളുടെ കണ്ണീര്‍ വീണ്‌ തന്റെ ഷര്‍ട്ട്‌ നനയുന്നത്‌ മധുവറിഞ്ഞു.അപ്പോള്‍ ഇതുവരെ തോന്നാത്ത വാത്സല്യം മധുവില്‍ നിറഞ്ഞു. കരയരുത്‌ നീ കരയരുത്‌ എന്ന് പറഞ്ഞ്‌ മധു അവളുടെ തോളറ്റം വരെ മുറിച്ച മുടിയില്‍ തന്റെ തഴമ്പു വീണ കൈകള്‍ കൊണ്ട്‌ തഴുകി.

മധുവിന്റെ വീട്ടിലെ വാഴത്തോപ്പിലെ കാറ്റ്‌ കിളികളുടെ പാട്ടും പൂക്കളുടെ മണവും കൊണ്ട്‌ ആ മുറിയില്‍ കയറി വന്നു.

Tuesday, April 1, 2008

പേടി

അരമണിക്കൂറായി ഞാന്‍ ഈ കാറിലിരിക്കുന്നു. രാത്രി ഇതുവഴിയേ ഓടിച്ചുവന്നപ്പോള്‍ പഞ്ചറായതാണ്‌ അതും രണ്ട്‌ ടയറുകള്‍ ഒന്നിച്ച്‌ പഞ്ചറായി. നാശം പിടിക്കാന്‍. രാത്രി ഇത്ര വൈകി കാറോടിച്ച്‌ പോകണ്ടാ അവന്റെ വീട്ടില്‍ കിടക്കാമെന്ന് ജോമി പറഞ്ഞതാ. രാത്രി മാത്രമാണോ നാലു പെഗും അടിച്ചു. ജോമിയുടെ വാക്ക്‌ കേട്ടാല്‍ മതിയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.

മൊബൈലിന്റെ ചാര്‍ജ്‌ തീര്‍ന്നതുകൊണ്ട്‌ ആരെയും വിളിക്കാന്‍ പറ്റുന്നില്ല. ഇവിടെ നിന്ന് കുറേക്കൂടി പോകാനുണ്ട്‌ വീട്ടിലേക്ക്‌. മൊബൈലിന്റെ ചാര്‍ജ്‌ തീര്‍ന്നതാണ്‌ അത്ഭുതം. അങ്ങനെ തീരാന്‍ വഴിയില്ലാത്തതാണ്‌.

ആകെ ഇരുട്ടാണ്‌. ചെറിയ നാട്ടുവെളിച്ചമുണ്ട്‌. കാറ്‌ പെട്ടെന്ന് ഒരു വശത്തേക്ക്‌ വലിഞ്ഞു പോകുന്നതുപോലെ തോന്നിയതുകൊണ്ടാണ്‌ നിര്‍ത്തിയത്‌. ഇറങ്ങി നോക്കുമ്പോള്‍ വലതുവശത്തെ രണ്ടു ടയറും കത്തികൊണ്ടതു പോലെ കീറിപ്പോയിരിക്കുന്നു. അവധിക്ക്‌ നാട്ടില്‍ വന്നപ്പോള്‍ വാടകക്കെടുത്ത കാറാണ്‌. കുറച്ച്‌ കാശ്‌ അങ്ങനെ പോകും.

റോഡിന്റെ വശങ്ങളില്‍ ഇടതൂര്‍ന്ന് മരങ്ങളാണ്‌. വള്ളിപ്പടര്‍പ്പുകളും കാണാം. രാവിലെ ഈ വഴിക്കാണോ പോയതെന്ന് ഓര്‍മയില്ല. രാവിലെ കണ്ട വഴിയുടെ ഇരുവശവും റബ്ബര്‍ തോട്ടങ്ങളും വീടുകളും ആയിരുന്നു. ഇങ്ങനെ ഒരു റോഡ്‌ അതും സ്ട്രീറ്റ്‌ ലൈറ്റ്‌ പോലുമില്ലാതെ എങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല. വഴി തെറ്റിയോ. ആ നാലാമത്തെ പെഗ്ഗാണ്‌ പണിയൊപ്പിച്ചത്‌.

കാറിലിരുന്ന് ഉറങ്ങുന്നതാണ്‌ നല്ലത്‌. ഈ ഇരുട്ടില്‍ വീട്‌ വരെ നടക്കാന്‍ വയ്യ. നേരം വെളുക്കട്ടെ. വേറെ ഒരു വണ്ടി പോലും വരാത്ത ഒരു കാല്‍നടക്കാരനെ പോലും കാണാത്ത ഈ വഴി ഏതാണ്‌.

ഇപ്പോള്‍ ചെറിയ നിലാവുണ്ട്‌. റോഡൊക്കെ നന്നായി കാണാം. വളരെ വീതി കുറഞ്ഞ ചെമ്മണ്‍ വഴിയാണ്‌. ഇങ്ങനെയൊക്കെ റോഡുകള്‍ ഇപ്പോഴുമുള്ളതാണ്‌ അതിശയം. നാട്ടില്‍ നിന്ന് പോയിട്ട്‌ കുറേ വര്‍ഷങ്ങളായതുകൊണ്ടാവണം വഴി മനസ്സിലാവാത്തത്‌.പുറകിലേക്ക്‌ നോക്കിയാലും മുന്‍പിലേക്ക്‌ നോക്കിയാലും ഈ റോഡ്‌ അവസാനിക്കുന്നത്‌ ഇരുട്ടിലാണ്‌.

ഉറക്കം വരാതെ കുറേനേരം പുറത്തേക്ക്‌ നോക്കിയിരിക്കുമ്പോള്‍ കുറേശ്ശെ വഴി മനസ്സിലാവുന്നുണ്ട്‌. വിസ്ക്കിയുടെ ലഹരി ഇറങ്ങിയതാവണം. ഈ വഴി പണ്ട്‌ സ്കൂളില്‍ പോകുമ്പോള്‍ ബോധപൂര്‍വം എല്ലാവരും ഒഴിവാക്കിയിരുന്നതാണ്‌. വീട്ടില്‍ നിന്ന് റബ്ബര്‍ ബാന്റിട്ടു മുറുക്കിയ പുസ്തകക്കെട്ടുമായി ഇറങ്ങി നടന്ന് വിശ്വന്റെ വീട്ടില്‍ നിന്ന് അവനും മറ്റു കൂട്ടുകാരുമായി പോകുമ്പോള്‍ എളുപ്പവഴിയാണെങ്കിലും ഈ വഴി സ്കൂളിലേക്ക്‌ പോകാറില്ല. പ്രേതങ്ങള്‍ ഇറങ്ങി നടക്കുന്ന വഴിയാണിത്‌. പകലാണെങ്കില്‍ കണ്ണുകെട്ടിപ്രേതം അതുവഴി പോകുന്ന വരുടെ കണ്ണുകെട്ടും. വഴിതെറ്റി നടന്ന് നടന്ന് പൊട്ടക്കിണറ്റില്‍ വീഴും. രാത്രിയാണെങ്കില്‍ തെണ്ട്യാന്‍ എന്ന പ്രേതം രാത്രി യാത്രക്കാരുടെ ചോര കുടിക്കും. തെണ്ട്യാന്റെ പണി രസമാണ്‌. രാത്രി തനിച്ച്‌ നടന്നുപോകുന്നവര്‍ പുറകില്‍ ആരോ നടക്കുന്ന ശബ്ദം കേള്‍ക്കുന്നു. ആദ്യം വിചാരിക്കും വെറുതെ തോന്നുന്നതാണെന്ന്. രണ്ട്‌ ചുവട്‌ വയ്ക്കുമ്പോള്‍ പുറകില്‍ കേള്‍ക്കാം ആരോ രണ്ടു ചുവട്‌ വയ്ക്കുന്നതിന്റെ ശബ്ദം. ആരാണെന്നറിയാന്‍ തിരിഞ്ഞു നോക്കിയാല്‍ പിന്നെ കാണുന്നത്‌ പുറകില്‍ നില്‍ക്കുന്ന ഒരാള്‍ വളരുന്നതാണ്‌. ആകാശം മുട്ടെ വളര്‍ന്ന് കഴിഞ്ഞ്‌ പിന്നെ വളയാന്‍ തുടങ്ങുന്നു. വളഞ്ഞ്‌ വളഞ്ഞ്‌ വന്ന് താഴെ നില്‍ക്കുന്ന ആളുടെ മുന്നില്‍ തല കുത്തുന്നു. അതോടെ അയാളുടെ കഥ കഴിഞ്ഞു. പിറ്റേ ദിവസം അതുവഴി പോകുന്ന ആളുകള്‍ കുറച്ചു ചോര നിലത്തുകിടക്കുന്നതു മാത്രം കാണും.തെണ്ട്യാനെ തോല്‍പ്പിക്കാന്‍ തിരിഞ്ഞു നോക്കാതിരുന്നാല്‍ മതി. പക്ഷെ ആരും കാലൊച്ച കേട്ട്‌ തിരിഞ്ഞു നോക്കിപ്പോവുമത്രെ.

മുത്തഛനാണ്‌ തെണ്ട്യാനെ കുടുക്കിയത്‌. പേരെടുത്ത മന്ത്രവാദിയായിരുന്നു. ഒരു ദിവസം അകലെയെവിടെയോ മന്ത്രവാദം കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു മുത്തഛന്‍. വയറ്റില്‍ മൂത്ത തെങ്കള്ളും മന്ത്രവാദത്തിനറുത്ത കോഴിയുടെ ഇറച്ചിയും. തോളിലെ മാറാപ്പില്‍ വലുതും ചെറുതുമായ രണ്ട്‌ ഓട്ട്‌ മണികള്‍ കിലുങ്ങി.കൂടെ വെളുത്ത ഒരു ശംഖും മറ്റ്‌ സാമഗ്രികളും. കള്ള്‌ തലക്ക്‌ പിടിച്ച്‌ പൂരപ്പാട്ട്‌ പാടി വരുമ്പോള്‍ പുറകില്‍ കാലൊച്ച കേട്ടു. മുത്തഛന്‍ നിന്നപ്പോള്‍ കാലൊച്ച നിന്നു. പരീക്ഷിക്കാന്‍ മൂന്ന് ചുവട്‌ വച്ചു. പുറകില്‍ മൂന്ന് കാലൊച്ച. ആളാരെന്ന് മുത്തഛന്‌ മനസ്സിലായി. ഇനി നടന്നാല്‍ തിരിഞ്ഞു നോക്കേണ്ടി വരുമെന്നു മനസ്സിലായ മുത്തഛന്‍ തന്റെ അരയില്‍ നിന്നും പോത്തിന്‍ കൊമ്പ്‌ കടഞ്ഞ്‌ പിടിയിട്ട കത്തി വലിച്ചൂരി. വലതുകാല്‍ നീട്ടി തള്ളവിരല്‍ കൊണ്ട്‌ നിലത്ത്‌ ഒരു കളവും അതിനകത്ത്‌ ചക്രവും വരച്ചു.വീട്ടിലെ കളത്തറയില്‍ കാര്‍ന്നോമ്മാരെ കുടി വച്ചിരിക്കുന്നത്‌ മനസ്സില്‍ കണ്ട്‌ മന്ത്രം ചൊല്ലി കത്തി ചക്രത്തിന്റെ നടുക്ക്‌ മണ്ണില്‍ താഴ്ത്തിയിറക്കി അമ്മേ ഭഗവതീ എന്ന് വിളിച്ച്‌ കളം ചാടിക്കടന്നു പോയി. പുറകില്‍ അലര്‍ച്ച കേട്ടിട്ടും തിരിഞ്ഞു നോക്കാതെ. പിറ്റേന്ന് ആളുകള്‍ വഴിയില്‍ ചോര തളം കെട്ടിക്കിടക്കുന്നതാണ്‌ കണ്ടത്‌.തെണ്ട്യാന്റെ ശല്യം അതോടെ തീര്‍ന്നു.

രാത്രിയില്‍ ഇരുണ്ട വെളിച്ചത്തില്‍ മണികുലുക്കി ഹോമകുണ്ഡത്തില്‍
വറ്റല്‍മുളകിട്ട്‌ ഉഛാടനകര്‍മം ചെയ്യുന്ന മുത്തഛന്‍ രൗദ്രമായ രൂപമായിരുന്നു. അരിപ്പൊടികൊണ്ട്‌ കളം വരച്ച്‌ അതില്‍ മുടിയഴിച്ചിട്ട്‌ ജാനകിയിരിക്കുന്നു. കണ്ണ്‌ കലങ്ങി മറ്റ്‌ പെണ്ണുങ്ങള്‍. ഒഴിഞ്ഞു പോ എന്ന് മുത്തഛന്‍ പറഞ്ഞപ്പോള്‍ പോടാ പട്ടി എന്ന് ജാനകി അലറി. അത്‌ കേട്ട്‌ ഞാന്‍ ചിരിയടക്കി മുറ്റത്തേക്ക്‌ ഓടി. എന്നിട്ട്‌ ആര്‍ത്ത്‌ ചിരിച്ചു. വേറൊരു ചിരി കേട്ട്‌ നോക്കുമ്പോള്‍ രാമേട്ടനുമുണ്ട്‌ കൂടെ ചിരിക്കാന്‍.

മുത്തഛന്‍ മരിച്ചു കഴിഞ്ഞ്‌ മണികളും ശംഖും മറ്റും വീടിന്റെ ഏതോ മൂലയില്‍ അനാഥമായി കിടന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു രാത്രി അഛന്‍ അതെല്ലാം എടുത്ത്‌ തുടയ്ക്കുന്നതു കണ്ട്‌ കൊണ്ടാണ്‌ പാര്‍ട്ടിക്കമ്മറ്റിയും പതിവ്‌ ചാരായമടിയും കഴിഞ്ഞ്‌ രാമേട്ടന്‍ വന്നത്‌. ഇതെല്ലാം വലിച്ചെറിഞ്ഞോ കാര്‍ന്നോരെ. എന്റെ മേല്‌ വെറപ്പിക്കരുതെന്ന് രാമേട്ടന്‍ അഛനോട്‌ അലറി. എനിക്ക്‌ ഇതൊന്നും ഉപയോഗിക്കാന്‍ അറിയില്ല രാമചന്ദ്രാ ഞാന്‍ ഇന്ന് അഛനെ സ്വപ്നം കണ്ടു കുറേ നേരം എന്ന് ശാന്തനായി പറഞ്ഞുകൊണ്ട്‌ അഛന്‍ എല്ലാം കെട്ടി വച്ചു.

ഇപ്പോള്‍ ഈ കാറിലിരുന്ന് ഇരുട്ടിലേക്ക്‌ നോക്കുമ്പോള്‍ മുത്തഛന്‍ തെണ്ട്യാനെ തറച്ച വഴിയിലാണ്‌ എത്തിപ്പെട്ടതെന്ന് തോന്നുന്നു. കാറിന്റെ പഞ്ചര്‍ നോക്കിയപ്പോള്‍ ഷൂസില്‍ തട്ടി എന്തോ തെറിച്ചത്‌ ഒരു കത്തി പോലെ എന്തോ ആയിരുന്നോ. എന്തോ ഒരു മിന്നല്‍ നെഞ്ചിലൂടെ പാഞ്ഞതുപോലെ. ഉള്ളം കൈ വിയര്‍ക്കുന്നുണ്ട്‌.

പുറകില്‍ ഒരു ശബ്ദം കേട്ടതുപോലെ തോന്നുന്നു. ഇപ്പോള്‍ വീണ്ടും കേള്‍ക്കാം. അത്‌ ആരുടെയോ കാല്‍പ്പെരുമാറ്റമാണെന്ന് തോന്നുന്നു. അതെ. ആരോ നടന്നു വരുന്നുണ്ട്‌. ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല. ഇല്ല ഞാന്‍ തിരിഞ്ഞ്‌ നോക്കില്ല. ഞാന്‍ തിരിഞ്ഞ്‌ നോക്കില്ല. ഞാന്‍ തിരിഞ്ഞ്‌ .............

Wednesday, March 12, 2008

കിലുക്കിക്കുത്ത്‌

കാവില്‍ കുംഭഭരണിയുത്സവം തുടങ്ങിയിട്ടും ശിവരാമന്‍ വരാത്തതുകൊണ്ട്‌ മുത്തശ്ശി പകലുമുഴുവന്‍ ശിവരാമനെക്കണ്ടില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടിരുന്നു.

കുറെ കേട്ടപ്പോള്‍ അമ്മ പറഞ്ഞു.

"ഇങ്ങനെ ചെലയ്ക്കേണ്ട കാര്യോന്നൂല്ല. ശിവരാമനല്ലല്ലോ ഉത്സവം നടത്തണത്‌"

മുത്തശ്ശി അതുകേട്ട്‌ പിറുപിറുത്തു. ശിവരാമന്‍ വീട്ടിലെ ബന്ധുവൊന്നും ആയിരുന്നില്ല. എന്നാല്‍ എല്ലാ ബന്ധുവീട്ടിലും കറങ്ങിയിറങ്ങി കുറച്ചുദിവസം താമസിച്ച്‌ ഒരു പണിയും ചെയ്യാതെ ജീവിക്കുന്ന ഒരു പാവം മനുഷ്യന്‍. കുടുംബമോ പ്രാരാബ്ദങ്ങളോ ഇല്ല. മറ്റു ബന്ധു വീടുകളിലെ വിശേഷങ്ങള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നത്‌ ശിവരാമനിലൂടെ ആയിരുന്നു.


'കഴിഞ്ഞ ആഴ്ച മുടവൂരിലിലെ ചേലാത്തായിരുന്നു. അവിടെ രാധക്കുഞ്ഞമ്മേടെ മൂത്തമോള്‍ക്ക്‌ ഒരുകല്യാണാലോചന. ചെറക്കന്‍ ബോംബേലാ."

ശിവരാമന്‍ മുത്തശ്ശിയോടും അമ്മയോടും വിശദമായി പറയും.

" രാധേടെ കുട്ട്യോക്കെ വലുതായി. അവള്‍ക്ക്‌ ഈ സന്തോഷിന്റെ പ്രായാ". മുത്തശ്ശി എന്റെ നേരെ നോക്കി പറഞ്ഞു.

ഞാന്‍ പ്രീഡിഗ്രി പരീക്ഷ എഴുതി ഇരിക്കുകയായിരുന്നു. മുടവൂരിലെ പെണ്‍കുട്ടിയെ പണ്ടുകണ്ട ഓര്‍മ്മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. ഓര്‍മയില്‍ ഒരു മുഖവും തെളിയുന്നില്ല. തെളിയാന്‍ പല മുഖങ്ങള്‍ ഉണ്ടായിരുന്നു അന്നൊക്കെ.

ഉത്സവത്തിന്റെ രണ്ടാം ദിവസം വൈകുന്നേരമാണ്‌ ശിവരാമന്‍ വന്നത്‌. വന്നു കയറിയപ്പോഴേ അമ്മേ ഭഗവതീ എന്ന് പറഞ്ഞ്‌ കോലായിരുന്നു. ശബ്ദം കേട്ട്‌ മുത്തശ്ശിയും അമ്മയും വന്നു. അവരെക്കണ്ട്‌ ശിവരാമന്‍ വെളുക്കെ ചിരിച്ചു.

" ഇത്രേം കാലം ഉത്സവത്തിന്റെ മുന്നേ വരണ നിനക്കെന്തുപറ്റി ശിവരാമാ" മുത്തശ്ശി ചോദിച്ചു. വളരെക്കാലം കാണാതിരുന്ന ഒരു ബന്ധു പെട്ടെന്ന് വീട്ടില്‍ക്കയറി വന്നതുപോലെ മുത്തശ്ശി സന്തോഷിച്ചു.

" പൂര്‍ണതൃശീയന്റെ ഉത്സവം കഴിഞ്ഞ്‌ ഞാനൊന്നു കറങ്ങി."

തൃപ്പൂണിത്തുറയിലെ ഉത്സവവിശേഷങ്ങള്‍ ശിവരാമന്‍ ഇന്ന് മുത്തശ്ശിയോട്‌ വിശദമായി പറയും.

" അതിന്‌ തൃപ്പൂണിത്തറയിലെ ഉത്സവം കഴിഞ്ഞിട്ട്‌ മാസം മൂന്ന് കഴിഞ്ഞല്ലോ. അത്രേം വല്യ കറക്കം എവിടാര്‍ന്നു" അമ്മ ചോദിച്ചു.

ശിവരാമന്‍ ഒന്നും പറഞ്ഞില്ല. പിന്നീട്‌ പറയാമെന്ന അര്‍ഥത്തില്‍ വെറുതെ ചിരിച്ചു. നടന്നു പോയ പല നാട്ടിടവഴികളിലേയും പൊടി വീണ്‌ ശിവരാമന്റെ കണ്ണുകള്‍ മങ്ങിയപോലെ തോന്നി. കുംഭമാസത്തെ പോക്കുവെയില്‍ തൊടിയിലെ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങി ജനലിലൂടെ കടന്ന് കോലായില്‍ വീണുകിടന്നു. കടും മഞ്ഞ നിറമുള്ള ആ വെയില്‍ക്കഷണത്തില്‍ ശിവരാമന്‍ വെറുതെ കൈവച്ചു.

ഞാന്‍ ഉത്സവത്തിനുപോകാന്‍ ബിജുവിനെക്കാത്തിരിക്കുകയായിരുന്നു. വീടിനുപിന്നിലെ അവന്‍ വരാറുള്ള ചെത്തുവഴിയിലൂടെ നോക്കുമ്പോള്‍ ഉണങ്ങിപ്പോയ തെങ്ങില്‍ ഒരു തത്ത ഇരിക്കുന്നതുകണ്ടു. തത്തയുടെ കൂടുണ്ടാവണം ആ തെങ്ങില്‍. ബിജുവിനോട്‌ പറഞ്ഞാല്‍ അവന്‍ കയറും.

ഇരുട്ട്‌ വീണപ്പോള്‍ അഛനും വാസുവും പാടത്തുനിന്ന് കാളകളുമായി വന്നു. ശിവരാമന്‍ ഭവ്യതയോടെ ചെന്നു.

" ങാ, ശിവരാമാ. നീ ഉത്സവം കഴിഞ്ഞ്‌ പോകുമ്പോ എന്റെ കൂടെ വടവുകോട്ടിന്‌ വരണം. കാളചന്തയ്ക്ക്‌ രണ്ട്‌ കാളകളെ കൊണ്ടോണം.". അഛന്‍ പറഞ്ഞു.

" പോവാം. ഇവടത്തെ ആള്‌ പറഞ്ഞാ പിന്നെ അത്‌ ചെയ്യാണ്ടിരിക്കാന്‍ പറ്റോ." ശിവരാമന്‍ പറഞ്ഞു.

" നീ ഇങ്ങനെ ഏക്കുമെങ്കിലും ആളെ ആ സമയത്ത്‌ കാണാന്‍ കിട്ടില്ല." അഛന്‍ പറഞ്ഞു. പണിയെടുക്കാന്‍ ശിവരാമന്‌ മടിയായിരുന്നു. അഛനറിയാമെങ്കിലും പല പണിയുമേല്‍പ്പിക്കും. എല്ലാം ചെയ്യാമെന്ന് സമ്മതിക്കും. പക്ഷെ സമയത്ത്‌ ശിവരാമന്‍ മുങ്ങും. എന്നാലും അഛന്‍ ഒരോ തവണയും ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

ബിജു വന്നപ്പോള്‍ ഞങ്ങള്‍ ശിവരാമന്റെ കൂടെ കുളിക്കാന്‍ പോയി. ആഴം കൂടിയ വക്കിടിഞ്ഞ കുളത്തിന്റെ കരയില്‍ തേക്കുകൊട്ടയില്‍ നിന്ന് വെള്ളം കോരി ശിവരാമന്‍ ദേഹത്തൊഴിച്ചു. തണുത്ത വെള്ളം ദേഹത്തു വീഴുമ്പോള്‍ വികൃതശബ്ദങ്ങളുണ്ടാക്കി. ഞങ്ങള്‍ അതുകേട്ട്‌ ചിരിച്ചു.

ചോറു വിളമ്പുമ്പോള്‍ ശിവരാമന്‍ ഒരിക്കലും മതി എന്ന് പറയില്ല. ഇല ചെറുതാണ്‌ അതുകൊണ്ട്‌ നിര്‍ത്ത്‌ എന്ന് മാത്രമെ പറയു. ധാരാളം ചോറുണ്ണും. സാവധാനം ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ മുത്തശ്ശിയോട്‌ ഉത്സവവിശേഷങ്ങള്‍ പറയും.

" ഇത്തവണ തൃപ്പൂണിത്തുറേലെ ആനക്കെല്ലാം ഓരോ നീലക്കരിമ്പ്‌ വാങ്ങിച്ച്‌ കൊടക്കണം എന്നൊരാശ ഇണ്ടാര്‍ന്ന്. കരിമ്പ്‌ റോട്ടില്‌ വിക്കാന്‍ വെച്ചിട്ടിണ്ട്‌. പക്ഷെ എന്റെ കയ്യില്‌ പൈസ അത്രക്ക്‌ ഇല്ലാത്തോണ്ട്‌ ആ മോഹം നടന്നില്ല". ശിവരാമന്‍ പറഞ്ഞു. മുത്തശ്ശി അത്‌ കേട്ട്‌ പൊട്ടിച്ചിരിച്ചു.

" അതിന്‌ ആനയ്ക്ക്‌ ഒരു കരിമ്പിന്റെ കഷണം കിട്ടീട്ട്‌ എന്താവാനാ. നീ കൊടക്കാത്തത്‌ നന്നായി" അഛന്‍ അകത്തുനിന്ന് വിളിച്ച്‌ പറഞ്ഞു.

രാത്രി ശിവരാമന്റെ കൂടെയാണ്‌ എന്നെയും ബിജുവിനേയും ഉത്സവത്തിന്‌ അഛന്‍ വിട്ടത്‌. മുത്തശ്ശിയും അമ്മയും പകല്‍പ്പൂരത്തിനേ പോകൂ. ഞങ്ങള്‍ക്ക്‌ തനിച്ച്‌ പോകണമെന്നുണ്ടായിരുന്നു. തലേ ദിവസം ഞങ്ങള്‍ തനിച്ചാണ്‌ പോയത്‌. ഉത്സവപ്പറമ്പിനടുത്ത റബ്ബര്‍തോട്ടത്തില്‍ കിലുക്കിക്കുത്തുണ്ട്‌. ശിവരാമന്‍ ഉണ്ടെങ്കില്‍ അവിടെപ്പോക്ക്‌ നടക്കില്ല. ഉത്സവപ്പറമ്പില്‍ ചെന്നപ്പോള്‍ ശിവരാമന്‍ ഞങ്ങളെ വിട്ട്‌ തിരക്കിലേക്ക്‌ പോയി.

കിലുക്കിക്കുത്ത്‌ നടക്കുന്നിടത്തേക്ക്‌ തിരക്കിലൂടെ പോകുമ്പോള്‍ ബിജു എന്റെ കൈയ്യില്‍ പിടിച്ച്‌ ഞെക്കി. അവന്റെ നേരെ നോക്കുമ്പോള്‍ അവന്‍ കണ്ണ്‌ കാണിക്കുന്നു. നോക്കുമ്പോള്‍ രാജി നില്‍ക്കുന്നു. വെളുത്ത സുന്ദരമായ മുഖം. നെറ്റിയില്‍ വലിയ ചുവന്ന പൊട്ട്‌. സ്വപ്നമുറഞ്ഞ വലിയ കണ്ണുകള്‍. സാരി ഇറക്കിക്കുത്തിയിട്ടുണ്ടെങ്കിലും വയര്‍ മൂടിയിട്ടുണ്ട്‌. ആളുകളൊക്കെ രാജിയെ നോക്കുന്നുണ്ട്‌. ഉത്സവം കാണാന്‍ വന്ന സ്തീകള്‍ക്ക്‌ പുഛം. സുജേടത്തി വീട്ടില്‍ വന്ന് അമ്മയോട്‌ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.

" ആ കൂത്തിച്ചി കാരണാ ബാലേട്ടനിങ്ങനെയായത്‌ അമ്മായി. അവള്‌ നശിക്കേള്ളു.".

രാജിയുടെ വയറ്‌ കാണാന്‍ ഇന്നലെ അവള്‍ നില്‍ക്കുന്നതിന്റെ അരികെ ചുറ്റിപ്പറ്റി ഞങ്ങള്‍ നിന്നിരുന്നു.

" ഇവളു കാരണം ഞാന്‍ മെലിയും. എന്തായാലും ഒരാഴ്ചത്തേക്കുള്ളതായി " കുറേ നേരം നിന്നപ്പോള്‍ സാരി മാറി വയറ്‌ കണ്ടതിന്റെ സന്തോഷത്തില്‍ ബിജു പറഞ്ഞു.


സുജേടത്തിയുടെ പ്രായമായിരുന്നു രാജിക്കും. സുജേടത്തീടെ കല്യാണം കഴിഞ്ഞ്‌ ഗ്ലാമര്‍ പോയപ്പോള്‍ രാജിയായിരുന്നു എന്റെ സ്വപ്നറാണി.

രാജിയുടെ വയറ്‌ കാണാന്‍ നില്‍ക്കണോ അതോ കിലുക്കിക്കുത്തിന്‌ പോണോ എന്നാലോചിച്ച്‌ നില്‍ക്കുമ്പോള്‍ ശിവരാമന്‍ വരുന്നതുകണ്ടു ഞങ്ങള്‍ മാറി.

കിലുക്കിക്കുത്തില്‍ ഞങ്ങളുടെ കാശെല്ലാം പോയി. ഈ പണി നിനക്കൊക്കെ പറ്റിയതല്ല ഇതിനിനി വരരുതെന്ന് ചെത്തുകാരന്‍ മോഹനന്‍ ഉപദേശിച്ചു.

കുറേ കറങ്ങിനടന്നപ്പോള്‍ ഉറക്കം വന്നു. ഇന്നലത്തെ ഉറക്കം ബാക്കിയുണ്ട്‌.
"നമുക്ക്‌ വീട്ടീപ്പോകാം." ഞാന്‍ പറഞ്ഞു. ശിവരാമനെ കുറേ തിരഞ്ഞെങ്കിലും കണ്ടില്ല്ല.

നാട്ടുവെളിച്ചത്തില്‍ കനാലിന്റെ അരികിലൂടെ വീട്ടിലേക്കുള്ള കുറുക്കുവഴിയിലൂടെ നടക്കുമ്പോള്‍ ബിജു കയ്യില്‍ ഞെക്കി. നോക്കിയപ്പോള്‍ അവന്‍ ശബ്ദം കുറച്ചു പറഞ്ഞു.

" ആ പാടവരമ്പ്‌ നേരെ ചെല്ലണത്‌ രാജിയുടേ വിട്ടിലേക്കാ. നമുക്ക്‌ വെറുതെ ഒളിഞ്ഞ്‌ നോക്കാം. ആരെങ്കിലും അവിടെ കാണും".

എന്റെ നെഞ്ചൊന്നു പിടഞ്ഞു. ബിജുവിന്റെ ധൈര്യത്തില്‍ പോകമെന്നേറ്റു.

ചെറിയ വീടാണ്‌. മണ്ണെണ്ണ വിളക്കിന്റെ നേരിയ വെളിച്ചം കാണാം. എന്റെ നെഞ്ചിടിക്കുന്ന ശബ്ദം ചെവിക്കുള്ളില്‍ മുഴങ്ങി. തൊണ്ട വരണ്ടു. ബിജുവിന്റെ കയ്യില്‍ പിടിച്ച്‌ വീടിന്റെ പുറകിലേക്ക്‌ പോയി. വാഴക്കൂട്ടത്തിലെ ഇരുട്ടില്‍ നിന്ന് ആരെങ്കിലും ചാടി വീഴുമെന്ന് ഞാന്‍ ഭയന്നു.

ജനലിന്റെ വിടവിലൂടെ ബിജു ആദ്യം നോക്കി. കുറച്ചു കഴിഞ്ഞ്‌ തലപിന്‍വലിച്ച്‌ എന്റെ മുഖത്തേക്ക്‌ അവന്‍ കുറച്ച്‌ നേരം നോക്കി. മങ്ങിയ വെളിച്ചവും ഇരുട്ടും കൂടിക്കലര്‍ന്ന് അവന്റെ മുഖത്തിന്റെ ഭാവം മനസ്സിലായില്ല.

മടിച്ച്‌ മടിച്ച്‌ ഞാന്‍ നോക്കുമ്പോള്‍ കാണുന്നത്‌ രാജി കട്ടിലിലിരിക്കുന്നതാണ്‌. മങ്ങിയ വെളിച്ചത്തില്‍ രാജി കൂടുതല്‍ സുന്ദരി ആയിരിക്കുന്നു. രാജിയുടെ കണ്ണുനിറഞ്ഞൊഴുകുന്നുണ്ട്‌. ആരോ രാജിയുടെ മടിയില്‍തല വച്ച്‌ നിര്‍ത്താതെ ഏങ്ങലടിക്കുന്നു. ആ കാഴ്ച കണ്ട്‌ എനിക്കെന്തോ വളരെ സങ്കടം വന്നു. ഒരു ആണ്‌ ഇങ്ങനെ കരയുന്നത്‌ എന്തിനെന്നോര്‍ത്ത്‌ വിഷമിച്ച്‌ ഞാന്‍ വീണ്ടും നോക്കുമ്പോള്‍ രാജിയുടെ മടിയില്‍ കിടന്ന് കരയുന്നത്‌ ശിവരാമനാണ്‌. ഞെട്ടലും അത്ഭുതവും കൊണ്ട്‌ മരവിച്ച്‌ നില്‍ക്കുമ്പോള്‍ ബിജു പോകാമെന്ന് കയ്യില്‍ ഞെക്കി.

വീട്ടില്‍ എത്തുന്നതുവരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. വീട്ടിലെത്തിയിട്ട്‌ ബിജു അവന്റെ വീട്ടിലേക്ക്‌ പോയി. അവന്റെ കണ്ണുകളും നനഞ്ഞിരുന്നു.

ഉറക്കത്തില്‍ കിലുക്കിക്കുത്തിന്റെ പല കള്ളികളിലൂടെ ഞാന്‍ മറിഞ്ഞു മറിഞ്ഞുകൊണ്ടിരുന്നു. ശിവരാമനും രാജിയും ഉറക്കെച്ചിരിച്ച്‌ ക്ലാവരായും ഡൈമണായും, ആഡുതനായും, ഇസ്പേഡായും കട്ടകളിലൂടെ കറങ്ങി. ആഡുതന്‍ റാണിയായി രാജി വന്ന് വയറ്‌ കാട്ടണെ എന്ന് പറഞ്ഞ്‌ ചിരിച്ച്‌ ബിജു കട്ടകള്‍ കറക്കി. രാജാവായും ഗുലാനായും ശിവരാമന്‍ വടവുകോട്‌ കാളച്ചന്തയിലെ കൂറ്റന്‍ പാലമരച്ചുവട്ടിലെ അയിനിച്ചിറ ജോണിയുടെ കിലുക്കിക്കുത്തുപടത്തില്‍ കാളകളുടെ അമറലിനൊപ്പം കട്ടകളിലൂടെ മറിഞ്ഞു. നീയെന്താ ശിവരാമാ കരയുന്നതെന്ന് അഛന്‍ ചോദിക്കുന്നത്‌ കേട്ടു.

അമ്മ വിളിക്കുന്നത്‌ കേട്ട്‌ പുളിച്ചകണ്ണുകള്‍ തുറക്കുമ്പോള്‍ ഉച്ചയായിരുന്നു.

അമ്മയുടെ കണ്ണുകള്‍ കലങ്ങിരുന്നു. " മോനേ ശിവരാമന്‍ പോയടാ". അമ്മ ഗദ്ഗദപ്പെട്ടു. " അവനും ആ രാജിയും ഇന്നലെ രാത്രി വെഷം കുടിച്ച്‌ മരിച്ച്‌". അമ്മ ഏങ്ങലടിക്കുന്നു.

അന്ന് നിറഞ്ഞ കണ്ണുകളുമായി ഇരുട്ടിലൂടെ ഞാനും ബിജുവും നടന്നുപോയ ആ വഴി ഇന്നില്ല. പിന്നീടൊരിക്കലും ഞാന്‍ ഭരണിയുത്സവത്തിന്‌ പോയിട്ടില്ല.

Sunday, March 2, 2008

ബ്ലോഗും പകര്‍പ്പവകാശവും- രണ്ടാം ഭാഗം.

ബ്ലോഗും പകര്‍പ്പവകാശവും പരമ്പരയിലെ രണ്ടാമത്തെ പോസ്റ്റ്‌. ഇതും അഗ്രഗേറ്റര്‍ പിടിക്കുന്നില്ല.

Friday, February 29, 2008

ബൂലോഗവും പകര്‍പ്പവകാശവും

എന്റെ ബൂലോഗവും പകര്‍പ്പവകാശവും എന്ന പോസ്റ്റ്‌ അഗ്രഗേറ്ററുകള്‍ കാണിക്കുന്നില്ല. അതുകൊണ്ട്‌ ഇവിടെ പോസ്റ്റുന്നു.

Saturday, February 16, 2008

കറുമുറാ കറുമുറാ

ഹോട്ടല്‍ മുറിയില്‍ ചെക്കിന്‍ ചെയ്ത ഉടനെ തന്നെ ജോണ്‍ മാത്യു മൊബൈലെടുത്ത്‌ ഒരു നംബര്‍ ഡയല്‍ ചെയ്തു.പ്രത്യേക കോഡ്‌ വാക്കാണ്‌ ഫോണ്‍ ബുക്കില്‍.ഫ്രെഡി എന്ന പേരിനുപകരം ഇംഗ്ലീഷ്‌ അക്ഷരമാലയിലെ എഫ്‌, ഡി എന്ന അക്ഷരങ്ങള്‍ മാത്രം.

പുതിയ ഹിറ്റ്‌ പാട്ടിലെ രണ്ടുവരികള്‍ കഴിഞ്ഞപ്പോള്‍ ഫ്രഡിയുടെ സ്വരം കേട്ടു
" ആരാണ്‌". സൗമ്യമായ കുലീനമായ ശബ്ദം.

'ഞാന്‍ ജോണ്‍ മാത്യു. ബോംബയിലെ ജി.കെ. നായര്‍ ആണ്‌ ഈ നമ്പര്‍ തന്നത്‌. ജി.കെ താങ്കളോട്‌ എന്റെ കാര്യം പറഞ്ഞിരിക്കുമല്ലോ.".

പെട്ടെന്ന് മറുതലക്കല്‍ സ്വരം ഒന്നുകൂടി സൗമ്യമായി.

"ഓ. മനസ്സിലായി. ഞാന്‍ നിങ്ങളുടെ കോള്‍ വെയിറ്റ്‌ ചെയ്യുകയായിരുന്നു. ഇപ്പോള്‍ എവിടെയുണ്ട്‌'.

'ഞാന്‍ ഹോട്ടലിലെത്തി".

'ഞാന്‍ അരമണിക്കൂറിനുള്ളില്‍ എത്തും" മൊബൈല്‍ നിശബ്ദമായി.

ജോണ്‍ മാത്യു ജനാല തുറന്ന് പുറത്തേക്കു നോക്കി.ആറാം നിലയില്‍ നിന്നു നോക്കിയാല്‍ കൊച്ചിക്കായല്‍ കാണാം. സമയം രാവിലെ പതിനൊന്നുകഴിഞ്ഞതേയുള്ളുവെങ്കിലും താഴെ മറീന്‍ ഡ്രൈവില്‍ ആളുകള്‍ ധാരാളം ഉണ്ട്‌. പണ്ട്‌ കായലിലൂടെ ധാരാളം ബോട്ടുകള്‍ പോയിരുന്നത്‌ ഗോശ്രീ പാലം വന്നതുകൊണ്ടാവും കുറഞ്ഞിട്ടുണ്ടെന്നു തോന്നി.

എന്തെങ്കിലും കുടിക്കാന്‍ ഓര്‍ഡര്‍ ചെയ്യണോ എന്ന് കുറേ നേരം ആലോചിച്ചിരുന്നപ്പോള്‍ കതകില്‍ തട്ടുന്നതു കേട്ടു. തുറന്നപ്പോള്‍ ജീന്‍സും കറുത്ത ടീ ഷര്‍ട്ടുമിട്ട്‌ ഒരു ചെറുപ്പക്കാരന്‍. പുറകില്‍ ജീന്‍സും പിങ്ക്‌ ടോപ്പ്പ്പുമിട്ട്‌ ഒരു പെണ്‍കുട്ടി.

"ഹലോ. ഞാന്‍ ഫ്രഡി".. ചെറുപ്പക്കാരന്‍ കൈ നീട്ടി.

ഇതുപോലുള്ള ഒരാളെയല്ല പ്രതീക്ഷിച്ചത്‌. ജോണ്‍ മാത്യു മനസ്സില്‍ കരുതി.

പുഞ്ചിരിച്ചുകൊണ്ട്‌ പെണ്‍കുട്ടി മുറിക്കകത്തേക്കു കയറി. കൂസലില്ലാത്ത പെരുമാറ്റം. ഫ്രഡിയുള്ളതുകൊണ്ട്‌ അവളെ അധികം നോക്കിയില്ല.

" ടേംസ്‌ ഒക്കെ മിസ്റ്റര്‍ ജി.കെ പറഞ്ഞിട്ടുണ്ടാവുമല്ലോ." ഫ്രഡി സൗമ്യമായി ചിരിച്ചു.

പെണ്‍കുട്ടി ജനലിലൂടെ കായലില്‍ ബോട്ടുകള്‍ പോകുന്നത്‌ നോക്കുകയാണ്‌.

" അറിയാം". ജോണ്‍ മാത്യു പറഞ്ഞു. " ഞാന്‍ കൃത്യം നാലു മണിക്കു വരും" കാശു വാങ്ങി പോകുമ്പോള്‍ ഫ്രഡി പറഞ്ഞു. വീണ്ടും സൗമ്യമായ പുഞ്ചിരി. ജനാലക്കല്‍ നിന്ന് പെണ്‍കുട്ടി തിരിഞ്ഞുനോക്കിയതുപോലുമില്ല.

ജോണ്‍ മാത്യു ജനാലക്കരികില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ നോക്കി. ഉള്ളില്‍ എന്തോ മിന്നുന്നതുപോലെ തോന്നി. ജി.കെ പറഞ്ഞു കേട്ടപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.

പെട്ടെന്ന് പെണ്‍കുട്ടി തിരിഞ്ഞു ജോണ്‍ മാത്യുവിനെ നോക്കി പറഞ്ഞു. ' എന്താണ്‌ ഇങ്ങനെ നോക്കുന്നത്‌. ഹായ്‌ ഐ ആം ബിന്‍സി."

"ഐ ആം ജോണ്‍".

"എനിക്കൊന്നു ഫ്രഷ്‌ ആവണം. ഫ്യൂ മിനിട്‌സ്‌ പ്ലീസ്‌". ബിന്‍സി ബാത്‌റൂമിലേക്കുപോയി. വളരെ നല്ല ഉച്ചാരണം എന്ന് ജോണ്‍ മാത്യു മനസ്സില്‍ വിചാരിച്ചപ്പോഴേക്കും മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ ജി.കെ.

ആഹ്ലാദം അടക്കാനാകാതെ ജോണ്‍ മാത്യു പറഞ്ഞു.

" ജി.കെ ഞാന്‍ ഇത്രയും കരുതിയില്ല. ഇത്‌ നീ പറഞ്ഞതുപോലെ കുകുംബര്‍ തന്നെ. കറുമുറു. കറുമുറു."

" ആളെവിടെ" ജി.കെ ചോദിക്കുന്നു.

"അവള്‍ കുളിക്കാന്‍ കയറി"

" കാര്യമായ ടിപ്പ്‌ കൊടുക്കണം' ജി.കെ സംഭാഷണം നിര്‍ത്തി.

ഒരു ബാത്ത്‌ ടവ്വല്‍ മാത്രം ഉടുത്ത്‌ ബിന്‍സി ബാത്‌റൂമില്‍ നിന്നും ഇറങ്ങി വന്ന് തോളറ്റം വരുന്ന മുടി രണ്ടുവശത്തേക്കും കറക്കി. ജോണ്‍ മാത്യുവിനു നേരെ നോക്കി ചിരിച്ചു.ആ ചിരിയുടെ സൂര്യപഭയില്‍ ജോണ്‍ മാത്യുവിന്റെ കണ്ണിരുണ്ടു.

വേറൊരു റിങ്ങ്റ്റോണ്‍ കേട്ട്‌ ജോണ്‍ മാത്യു തന്റെ ഫോണെടുക്കാന്‍ നോക്കുമ്പോള്‍ ബിന്‍സി അവളുടെ ഫോണില്‍ സംസാരം തുടങ്ങി. ഏതൊ ടെക്സ്റ്റ്‌ ബുക്കുകളുടെ പേരുകള്‍ ഹോട്ടലിന്റെ നോട്ട്‌ പാഡില്‍ അവള്‍ എഴുതിയെടുക്കുന്നുണ്ട്‌.

" സോറി. ഞാന്‍ ഇവിടെ കോളേജില്‍ പഠിക്കുകയാണ്‌. സിലബസ്സ്‌ ഇക്കൊല്ലം മാറിയതുകൊണ്ട്‌ കുറച്ച്‌ ബുക്കുകള്‍ കൂടി കിട്ടാനുണ്ട്‌. അത്‌ വാങ്ങിച്ചുകൊണ്ടു ചെല്ലണമെന്ന് ഹോസ്റ്റലില്‍ നിന്ന് കൂട്ടുകാരി വിളിച്ചതാണ്‌. ഞാന്‍ മൊബൈല്‍ ഓഫ്‌ ചെയ്യുകയാണ്‌' ബിന്‍സി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

ഇവളുടെ ആളെക്കൊല്ലിക്കുന്ന ചിരി. ഇതിനെപ്പറ്റി ജി.കെ പറഞ്ഞില്ലല്ലോ എന്ന് ജോണ്‍ മാത്യു മനസ്സില്‍ പറഞ്ഞു.

ഊഷ്മളമായ നിമ്നോന്നതങ്ങളിലൂടെ കയറിയിറങ്ങുമ്പോള്‍ പിന്നെയും മൊബൈല്‍ അടിച്ചു. ഇത്തവണ ജോണ്‍ മാത്യുവിന്റേതാണ്‌. കൈയെത്തിച്ചു ഫോണെടുത്ത്‌ ചെവിയില്‍ വയ്കുമ്പോള്‍ മറുതലക്കല്‍ നിന്ന് അലര്‍ച്ചയാണ്‌.

"ഡാഡ്‌. എന്നോടു പറയാതെ കൊച്ചിക്കു പോയി അല്ലേ. യൂ ഓള്‍ഡ്‌ മാന്‍. എനി വേ. എനിക്ക്‌ കുറച്ച്‌ ബുക്സ്‌ വേണം. എറണാകുളത്ത്‌ മാത്രമേ കിട്ടൂ. ഉടനെ വാങ്ങണം. കോളേജില്‍ കിട്ടാനേ ഇല്ല. ഞാന്‍ പറയുന്നത്‌ എഴുതിക്കോളൂ".

മറുത്തൊന്നും പറയുന്നതിനു മുന്‍പ്‌ പുസ്തകങ്ങളുടെ പേരുകള്‍ മകള്‍ പറയാന്‍ തുടങ്ങി. ആ പേരുകള്‍ കുറച്ചുമുന്‍പ്‌ കേട്ടതാണല്ലോ എന്ന് ജോണ്‍ മാത്യു പെട്ടെന്ന് ഓര്‍ത്തു. മോളൂ എനിക്കറിയാം ഈ ബുക്കുകളുടെയെല്ലാം പേരുകള്‍ ഞാന്‍ തീര്‍ച്ചയായും വാങ്ങിക്കാം എന്ന് പറഞ്ഞ്‌ ജോണ്‍ മാത്യു പെട്ടെന്ന് ഫോണ്‍ ഓഫാക്കി.


സിലബസ്സില്ലാതെ പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ത്ത്‌ ജോണ്‍ മാത്യു കിതപ്പിന്റെ പടികള്‍ കയറുമ്പോള്‍ കണ്ണടച്ചു കിടന്ന് താനെഴുതിയെടുത്ത ബുക്കുകളുടെ പേരുകള്‍ ശരിതന്നെയാണൊ എന്നോക്കുകയായിരുന്നു ബിന്‍സി. ശരിയല്ലെങ്കില്‍ ജോണിന്റെ മകളുണ്ടാക്കാവുന്ന വഴക്ക്‌ അവള്‍ സങ്കല്‍പിച്ചു. പണ്ട്‌ താനും പപ്പയും പലതവണ നിസ്സാരകാര്യത്തിന്‌ വഴക്കിട്ടതോര്‍ത്ത്‌ ബിന്‍സി ചിരിച്ചു. സൂര്യപഭയുള്ള ആ ചിരി ജോണ്‍ മാത്യു കണ്ടില്ല.

Monday, February 11, 2008

സൂര്യകാന്തിപോലെയുള്ള കണ്ണുകള്‍

നഗരത്തിലെ പ്രശസ്തമായ റസ്റ്ററന്റിലെ എയര്‍കണ്ടീഷന്‍ കുളിര്‍മയിലിരുന്ന് ചൈനീസ്‌ ഭക്ഷണം കഴിക്കുമ്പോള്‍ പുറത്ത്‌ നഗരം ചൂടില്‍ തിളച്ചുമറിയുന്നത്‌ നോക്കിയിരിക്കുകയായിരുന്നു രമേശന്‍. വളരെ തിരക്കുള്ള ഒരു റോഡായിരുന്നു രമേശന്റെ മുന്നില്‍ കാണപ്പെട്ടത്‌. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വില്‍ക്കുന്ന പ്രശസ്ഥമായ ഒരു കമ്പനിയിലെ ഏരിയാ മാനേജരായിരുന്നു രമേശന്‍. ആ റസ്റ്ററന്റിനടുത്തുള്ള ഒരു വലിയ ആശുപത്രിയില്‍ കൊടുത്ത ടെണ്ടറില്‍ വന്ന ചില തെറ്റുകള്‍ തിരുത്താന്‍ ആശുപത്രി ഡയറകറ്റര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ചെന്നപ്പോള്‍ ചുമതലയുള്ള ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ആണെന്നറിഞ്ഞ്‌ കാത്തിരിക്കാന്‍ വേണ്ടിയാണ്‌ ഈ റസ്റ്ററന്റില്‍ കയറിയത്‌.

റോഡിലൂടെ നഗരം തിരക്കിലും ചൂടിലും പെട്ട്‌ ഒഴുകി.ഈയിടെ വന്നതുകൊണ്ട്‌ രമേശന്‌ അധികം പരിചയക്കാര്‍ നഗരത്തിലുണ്ടായിരുന്നില്ല. അല്ലെങ്കില്‍ തന്നെ അധികം പരിചയക്കാരെ ഉണ്ടാക്കുന്ന പ്രക്രതമായിരുന്നില്ല അയാളുടേത്‌. ഒഴുക്കില്‍പെട്ട ഉരുളന്‍ കല്ലുപോലെ പല നഗരങ്ങളില്‍ പല സ്ഥാപനങ്ങളില്‍ ജോലി ചെയ്ത്‌ വൈകി വിവാഹം ചെയ്ത്‌ ഒരുതരം മുരടന്‍ സ്വഭാവം രമേശനു കിട്ടിയിരുന്നു. തന്റെ ചുറ്റുമുള്ള ലോകത്തു മാത്രം ജീവിക്കുന്ന ഒരു നഗര ജീവി.

പഠിച്ചിരുന്ന കാലത്ത്‌ കോളേജിലെ ഏറ്റവും വലിയ സൗഹ്രദവലയം രമേശന്റേതായിരുന്നു. എല്ലാ തരത്തിലും പെട്ട ആളുകളുമായും കൂട്ടുകെട്ടുണ്ടാക്കുന്ന അപൂര്‍വമായ ഒരു കഴിവ്‌. പിന്നെ ജീവിതത്തിന്റെ കുത്തൊഴുക്കില്‍ എല്ലാം പോയി.

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ നടന്നുകൊണ്ട്‌ റോഡ്‌ മുറിച്ചു കടന്ന് റസ്റ്ററന്റിനു നേരെ വരുന്ന ആളെ എവിടെയോ കണ്ട പരിചയം രമേശനു തോന്നി. ഏതാണ്ട്‌ രമേശന്റെ പ്രായം അയാള്‍ക്കുണ്ടായിരുന്നു.ഒരു കോര്‍പൊറേറ്റ്‌ എക്സിക്യൂട്ടീവിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള അയാള്‍ വളരെ വിവശനായി ആകുലതകളോടെ ആരോടോ സംസാരിക്കുകയായിരുന്നു. അയാളെ എവിടെയൊ കണ്ട ഓര്‍മ രമേശനെ കുഴക്കി. എവിടെയാണെന്നറിയാന്‍ ഓര്‍മയുടെ ഒരോ വാതിലിലും രമേശന്‍ ഇടിച്ചു.ഒന്നും തുറന്നില്ല. അതങ്ങനെയാണ്‌. ചില ആളുകളെ നമ്മള്‍ കണ്ടാല്‍ ഇതുപോലെ കുഴങ്ങുന്നു. പേരെന്തെന്നോ ആളാരാണെന്നോ ഓര്‍ക്കാന്‍ കഴിയാതെ നല്ല പരിചയം എന്ന് മാത്രം ഓര്‍ത്ത്‌ കുഴങ്ങി പിന്നീട്‌ കുറേ നാള്‍ കഴിഞ്ഞ്‌ വെറുതെയിരിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ പെട്ടെന്ന് ഓര്‍മയുടെ വാതിലുകള്‍ തുറക്കുന്നു.

റസ്റ്ററന്റില്‍ കയറി വന്നപ്പോഴെ മൊബൈല്‍ ഫോണീലൂടെയുള്ള അയാളുടെ സംഭാഷണം നിലച്ചിരുന്നു.ഒരു മേശക്കരികില്‍ ഇരുന്ന് പലതവണ അയാള്‍ മൊബൈലില്‍ നംബറുകള്‍ ഞെക്കി നോക്കുന്നുണ്ടായിരുന്നു. വളരെ വ്യക്തമായ ഒരു നിരാശ അയാളുടെ മുഖത്തുണ്ടായി. ചുറ്റിലുമുള്ള മേശകളിലേക്ക്‌ അയാള്‍ വിഷണ്ണനായി നോക്കി.

ഉച്ച കഴിഞ്ഞിരുന്നതുകൊണ്ട്‌ റസ്റ്ററന്റില്‍ അധികം ആളുണ്ടായിരുന്നില്ല. ഒരു മേശക്കുചുറ്റും നാലഞ്ച്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ വളരെ ഗൗരവമായ എന്തോ കാര്യം ചര്‍ച്ച ചെയ്ത്‌ ഇടക്കിടെ തര്‍ക്കങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. പിന്നെ വളരെ മൂകമായിരുന്ന് ഭക്ഷണം, കഴിക്കുന്ന രണ്ടു കമിതാക്കളും ഒരു മേശക്കരുകില്‍ ഒറ്റപ്പെട്ട്‌ രമേശനും.

അയാളുടെ കറങ്ങി നടന്ന കണ്ണുകള്‍ രമേശനില്‍ വന്ന് നിന്നു. അയാള്‍ക്ക്‌ രമേശനെ പരിചയമുള്ളതുപോലെ തോന്നിയില്ല്ല. അതുകൊണ്ടുതന്നെ തനിക്കയാളെ പരിചയമുണ്ടെന്നു തോന്നിയത്‌ വെറുതെയാണേന്ന് രമേശന്‌ തോന്നി. പെട്ടെന്ന് അയാള്‍ എഴുന്നേറ്റ്‌ രമേശന്റെ അടുത്തേക്ക്‌ വന്നിട്ട്‌ പറഞ്ഞു. "ക്ഷമിക്കണം. താങ്കളുടെ മൊബൈല്‍ ഫോണ്‍ ഒന്നു തരുമോ. എന്റേതിന്റെ ചാര്‍ജ്‌ തീര്‍ന്നു". വളരെ വിവശനായിരുന്നെങ്കിലും ഒരു കോര്‍പൊറേറ്റ്‌ എക്സിക്യൂട്ടീവ്‌ പെരുമാറേണ്ടിയിരുന്ന പോലെ തന്നെയാണ്‌ അയാള്‍ സംസാരിച്ചത്‌. രമേശനത്‌ ഇഷ്ടപ്പെട്ടു. ഉടനെ തന്നെ തന്റെ മൊബൈല്‍ കൊടുക്കുകയും ചെയ്തു.

രമേശന്റെ മേശക്കരുകില്‍ നിന്ന് അയാള്‍ ഫോണ്‍ ഡയല്‍ ചെയ്ത്‌ ആരോടോ സംസാരിച്ചു. അയാളുടെ ഭാര്യ ആശുപത്രിയിലാണെന്നും ഒരു നെഗറ്റീവ്‌ ഗൂപ്പിലുള്ള രക്തം ആവശ്യമുണ്ടെന്നും അന്വേഷിച്ചിട്ട്‌ കിട്ടാനില്ലെന്നും കൂടെ ഇപ്പോള്‍ ആരുമില്ലെന്നും വീട്ടുകാരൊക്കെ നളെയേ എത്തുകയുള്ളുമെന്നും രമേശനു മനസിലായി. ഫോണില്‍ അയാള്‍ ശേഖരേട്ടന്‍ എന്ന ആളോട്‌ എത്രയും പെട്ടെന്ന് വരാനും പറഞ്ഞു.വേറൊരു ഫോണില്‍ നിന്നാണ്‌ വിളിക്കുന്നത്‌ തന്റെ ഫോണില്‍ ചാര്‍ജ്‌ തീര്‍ന്നു എന്ന് പെട്ടെന്ന് പറഞ്ഞ്‌ തീര്‍ത്ത്‌ അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു. എന്ത്‌ മറുപടി കിട്ടി എന്ന് ആളുടെ മുഖത്തു നിന്നും രമേശനു മനസ്സിലായില്ല.

ഫോണ്‍ തിരിച്ചു നല്‍കി നന്ദി പറഞ്ഞ്‌ അയാള്‍ തിരികെ തന്റെ കസേരയില്‍ പോയിരുന്നു. അയാളുടെ വിവശതയുടെ കാരണം രമേശനു മനസ്സിലായി. നഗരത്തില്‍ ഒറ്റക്ക്‌ സഹായത്തിനാരുമില്ലാത്ത അയാളെക്കുറിച്ച്‌ സഹതാപം തോന്നി രമേശന്‍ പെട്ടെന്ന് തന്റെ രക്തഗ്രൂപ്പ്‌ അയാള്‍ പറഞ്ഞതാണല്ലോ എന്ന് ഓര്‍ത്തു. ഒരു പരിചയവുമില്ലാത്ത ആളെ സഹായിക്കാന്‍ പോയാല്‍ തന്റെ പണി നടക്കില്ല അയാളെ ശേഖരേട്ടന്‍ സഹായിക്കാനെത്തും എന്നോര്‍ത്ത്‌ രമേശന്‍ ബില്ല് കൊടുത്ത്‌ നഗരത്തിന്റെ ചൂടിലേക്കിറങ്ങി.


ആശുപത്രിയില്‍ ഡയാക്ടറുടെ മുറിക്കുമുന്‍പില്‍ കാത്തിരിക്കുമ്പോള്‍ രമേശന്‌ പെട്ടെന്ന് സുനിലിനെക്കുറിച്ചോര്‍മ വന്നു.കോളേജ്‌ ഹോസ്റ്റലിന്റെ ഇടനാഴിയില്‍ ഉറക്കെ അലറുകയായിരുന്നു സുനില്‍. " കള്ളുകുടിയന്മാരെല്ലാം എന്റെ മുറിയിലേക്ക്‌ വരിനെടാ. രമേശന്റെ രക്തം നമ്മള്‍ വീഞ്ഞാക്കി". കൂട്ടുകാരെല്ലാം രമേശനെ എടുത്തുപൊക്കി ചിരിച്ചാര്‍ത്തു. കോളേജിലെ രക്തദാന ഗ്രൂപ്പിന്റെ ചുമതല സുനിലിനായിരുന്നു. കോമണ്‍ഗ്രൂപ്പായതുകൊണ്ട്‌ പത്തിലേറെ പ്രാവശ്യം അവന്‍ രക്തദാനം നടത്തിയിരുന്നു.ജനറലാശുപത്രിയുടെ അടുത്തുതന്നെ കോളേജായിരുന്നതുകൊണ്ട്‌ എപ്പോഴും സുനിലിന്‌ തിരക്കായിരുന്നു. പാവപ്പെട്ടവര്‍ക്ക്‌ മുന്‍ഗണന. പണക്കാര്‍ വരുമ്പോള്‍ ചോദിക്കും പേഷ്യന്റിന്റെ ആരൊക്കെ രക്തം കൊടുത്തു. ഇല്ലെന്നു പറഞ്ഞാല്‍ അലറും ." നിനക്കൊക്കെ ബ്ലഡ്‌ തരാന്‍ കോളേജ്‌ പിള്ളേക്ക്‌ മനസ്സില്ല". അപൂര്‍വ ഗ്രൂപ്പായതുകൊണ്ട്‌ രമേശനേയും കൊണ്ട്‌ ഐ.എം.എ യില്‍ പോയി മടങ്ങുമ്പോള്‍ സുനില്‍ പറഞ്ഞു. " എടാ അയാളുടെ വയസ്സായ അമ്മയ്കാ ബ്ലഡ്‌ വേണ്ടത്‌. നല്ല കാശുകാരനാ. ഞാന്‍ പറഞ്ഞു നീ നക്സലൈറ്റാണെന്ന്. അയാള്‌ പേടിച്ചു പോയി." അവന്‍ ചിരിച്ചു. " ബ്ലഡ്‌ കൊടുക്കുന്നവന്റെ കൂട്ടുകാര്‍ക്കൊക്കെ ചെലവു ചെയ്യണമെന്നു പറഞ്ഞപ്പോള്‍ ഉടനെ തന്നു കാശ്‌" രമേശന്‍ അവനെ പുളിച്ച തെറി പറഞ്ഞു.

ആശുപത്രിക്കിടക്കയില്‍ സുനിലിനെ കാണുമ്പോള്‍ മഞ്ഞസൂര്യകാന്തിക്കണ്ണുകളായിരുന്നു അവന്‌.രമേശനെക്കണ്ട്‌
സുനില്‍ ചിരിച്ചു. ദുര്‍ബലമായ കൈയെടുത്ത്‌ രമേശന്റെ കൈയില്‍ ഞെക്കി. അവന്റെ വിരലിന്റെ അറ്റം പോലും മഞ്ഞച്ചിരുന്നു.

ടെണ്ടറിലെ തിരുത്തുകള്‍ നടത്തി രാത്രി വൈകി രമേശന്‍ വീട്ടില്‍ വന്നപ്പോള്‍ ഗായത്രി പറഞ്ഞു. " അറിഞ്ഞോ നമ്മുടേ ഓപ്പോസിറ്റ്‌ ഫ്ലാറ്റിലെ ആ പെണ്‍കുട്ടി ഹോസ്പിറ്റലില്‍ ആണ്‌. കൂടെ വേറെയാരും ഇല്ല. ഹസ്ബന്റ്‌ ബ്ലഡ്‌ അന്വേഷിച്ചിട്ട്‌ കിട്ടാത്തുകൊണ്ട്‌ ഓപ്പറേഷന്‍ നടന്നില്ല എന്ന് സര്‍വന്റ്‌ പറഞ്ഞു".
പെട്ടെന്ന് രമേശന്റെ ഓര്‍മയുടെ ചില വാതിലുകള്‍ തുറന്നു.രമേശന്‍ ഭാര്യയോട്‌ പറഞ്ഞു. : ഞാന്‍ പുറത്തേക്കു പോകുന്നു. വരാന്‍ ചിലപ്പോള്‍ വൈകും'. ഗായത്രി അമ്പരന്നു ചോദിച്ചു . ' എന്തിന്‌ ഈ രാത്രിയില്‍'. രമേശന്‍ പറഞ്ഞു. 'എനിക്ക്‌ സുനില്‍ ഏല്‍പിച്ച ഒരു ജോലിയുണ്ട്‌". എതു സുനില്‍. ഞാന്‍ ഇതുവരെ ആ പേര്‌ കേട്ടിട്ടില്ലല്ലോ എന്ന് ഗായത്രി പറഞ്ഞു തീരുന്നതിന്‌ മുന്‍പ്‌ രമേശന്‍ പുറത്തേക്ക്‌ ഇറങ്ങിയിരുന്നു. രാത്രിയില്‍ ഒറ്റക്ക്‌ ആശുപത്രി വരാന്തയില്‍ ഇരിക്കുന്ന വിവശനായ ഒരു ചെറുപ്പക്കാരനെ അന്വേഷിച്ച്‌ നടക്കുമ്പോള്‍ സൂര്യകാന്തിപ്പൂക്കള്‍ പോലെ മഞ്ഞച്ച രണ്ടു കണ്ണുകളും രമേശന്റെ കൂടെ വന്നു.

Sunday, January 27, 2008

കീറിപ്പറിഞ്ഞ ഒരു മേല്‍വിലാസം

ഏതാണ്ട്‌ എല്ലാവരേയും പോലെ
പഴയകാലത്ത്‌ എനിക്കും ഒരു കാമുകി ഉണ്ടായിരുന്നു.

കാമമുറഞ്ഞ കണ്ണുകള്‍ കൊണ്ട്‌ എന്റെ തീഷ്ണയൗവ്വനം ദഹിപ്പിച്ചവള്‍
പൊള്ളുന്ന ചുണ്ടുകള്‍ കൊണ്ട്‌ വികാരസമുദ്രം കുടിച്ചു വറ്റിച്ചവള്‍


അന്നൊക്കെ
ലോകം മള്‍ബറിതോട്ടം ആവുന്നത്‌ സ്വപ്നം കണ്ട്‌
പര്‍വതങ്ങളില്‍ അരുണാഭമായ പ്രഭാതമുണ്ടാവും എന്ന പാട്ടുകേട്ട്‌,
കുഴലൂത്തുകാരന്റെ പുറകേ പോയ കണ്ണുകെട്ടിയ എലിക്കുഞ്ഞുങ്ങളിലൊന്നായിരുന്നു ഞാനും.


പിന്നീട്‌

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട്‌ പ്രണയം ഒലിച്ചുപോവുന്നത്‌ നോക്കിനില്‍ക്കെ
ചവുട്ടടിയിലെ മണ്ണിളകി നിലയില്ലാക്കയത്തില്‍ വീണ്‌

ഒഴുക്കില്‍, അനവധി ചുഴികളില്‍, വന്‍തിരമാലകളില്‍പെട്ട്‌

ഹരിതാഭമായ ഒരു തുരുത്തിലടിഞ്ഞ്‌
ഇളംവെയില്‍ കൊണ്ടിരിക്കുമ്പോള്‍

പഴയ പൊള്ളുന്ന ചുണ്ടുകളുടെ ഓര്‍മ്മ എന്റെ ഉറക്കം കെടുത്തുന്നു.

'നീ കാണും സങ്കല്‍പലോകമല്ലീയുലകം' എന്നെന്നോടു പറഞ്ഞവളുടെ

മേല്‍വിലാസം തിരയുകയാണ്‌ ഞാന്‍-
കീറിപ്പറിഞ്ഞ പഴയ പുസ്തകത്താളുകളില്‍.

Friday, January 18, 2008

നിസ്സഹായതയുണ്ടാക്കുന്ന പ്രശ്നങ്ങള്‍

എന്റെ മുറിയില്‍ നിന്ന് നേരെ നോക്കിയാല്‍ കാണുന്നത്‌ ഒരു മൈതാനമാ. വലതുവശത്തെ ജനാലയിലൂടെ കാണുന്നത്‌ ഒറ്റ നിലയുള്ള ഒരു വീട്‌. അതിനപ്പുറം വീടുകളുടെ നിരകള്‍. എന്റെ വീടിന്റെ ഇടതുവശത്തും വീടുകളാ‌. എന്റെ മുറി രണ്ടാം നിലയിലായതുകൊണ്ട്‌ മറ്റു മുറികള്‍ കാരണം ആ കാഴ്ച കാണാന്‍ പറ്റുല്ല.

എന്നാലും ഈ മുറിയില്‍ നിന്നു നോക്കിയാല്‍ മൈതാനവും അതിനപ്പുറത്തെ റോഡും വീടിനുമുന്‍പിലെ റോഡ്‌ എന്നിവയെല്ലാം കാണാം. ഹൗസിങ്ങ്‌ കോളനി ആയതുകൊണ്ട്‌ ഒരോ തരം ആളുകള്‍ വന്നും പോയും ഇരിക്കുന്നു. കൂടുതലും പലതരത്തില്‍പ്പെട്ട വില്‍പ്പനക്കാരാ. പിന്നെ വീട്ടുനമ്പര്‍ നോക്കി കഷ്ടപ്പെടുന്ന കൊറിയര്‍ സ്ഥാപനത്തില്‍ പണിയെടുക്കുന്ന പയ്യമ്മാരും.


ഞാനിവിടുന്ന് എങ്ങും പോവാറില്ല. വല്ലപ്പോഴും പള്ളിയില്‍ പോകണമെന്ന് തോന്നുമ്പോള്‍ മോളിയോട്‌ പറയും.ഞാനെങ്ങനിയാ അമ്മച്ചിയെ പള്ളിയില്‍ കൊണ്ടുപോകുന്നേ എന്നവള്‍ പറയും. മോളി ഇവിടുത്തെ ഹോം നേഴ്‌സാണ്‌. എന്റെ മോന്‍ അലക്സും അവന്റെ ഭാര്യ ഷൈനിയും ഏര്‍പ്പാടാക്കിയതാ. ഞാന്‍ നറച്ച്‌ മരങ്ങളൊക്കെ ഒള്ള നാട്ടിന്‍പുറത്തെ വീട്ടിലായിരുന്നു. അവടെക്കെടന്നാ ചിക്കന്‍ഗുനിയ പിടിക്കൂന്ന് പറഞ്ഞ്‌ അലക്സാ ഇവിടെകൊണ്ടേ ആക്കിയത്‌. എന്നിട്ടവര്‌ അമേരിക്കയിലേക്ക്‌ തിരിച്ചു പോയി.

മോളി നല്ലവളാ. എന്നേ നല്ലോണം നോക്കും. അവളെപ്പോഴും താഴത്തെ മുറിയില്‍ ടീവീം കണ്ടോണ്ടിരിക്കും. എനിക്കീ ടീവീ കാണണത്‌ ഇഷ്ടമേ അല്ല. എനിക്ക്‌ പുറത്തെ കാഴ്ചകള്‌ കണ്ടോണ്ടിരിക്കണതാ ഇഷ്ടം.

അപ്പുറത്തെ വീട്ടില്‌ എന്റെ അലക്സിന്റെ പ്രായോള്ള ഒരു മോനും അവന്റെ ഭാര്യയുമാ താമസിച്ചിരുന്നത്‌ അവര്‌ രണ്ടു ജാതിയില്‍പെട്ടതാണെന്നും സ്നേഹിച്ച്‌ കല്യാണം കഴിച്ചതാണെന്നും മോളി പറഞ്ഞാ ഞാനറിഞ്ഞത്‌ അതുകൊണ്ടാ അവടെ വേറെയാരും വരാത്തതെന്നും മോളി പറഞ്ഞു തന്നു.എന്നാലും എപ്പോഴും അവടന്ന് പാട്ട്‌ കേള്‍ക്കായിരുന്നു. ഇടക്ക്‌ വഴക്കും.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഞാനിങ്ങനെ മൈതാനത്തേക്കും നോക്കിയിരിക്കുമ്പോള്‌ കുറെ പയ്യന്മാര്‌ ബൈക്കില്‌ വന്ന് മൈതാനത്തിന്റെ നടുവിലുള്ള മരത്തിന്റെ ചോട്ടില്‍ നിന്ന് എന്തൊക്കെയോ പറഞ്ഞ്‌ ചിരിക്കുന്നു. പൂവാലന്മാരാന്നാ തോന്നിയത്‌. അപ്പോഴേക്ക്‌ അയലുവക്കത്തെ പെണ്‍കൊച്ച്‌ ജോലി കഴിഞ്ഞ്‌ മൈതാനത്തിന്റെ അപ്പുറത്ത്‌ ബസ്സിറങ്ങി നടന്നു വരുന്നു. അവള്‌ ഈ സമയത്താ എന്നും വരുന്നെ. കുറച്ച്‌ കഴിഞ്ഞ്‌ അവളുടെ കെട്ടിയോന്‍ ബൈക്കില്‌ വരും. രണ്ടുപേരും ഒന്നിച്ച്‌ വന്ന് കണ്ടിട്ടില്ല. എന്നാലും രണ്ടുപേരും നല്ല ചേര്‍ച്ചയാ.

പെങ്കൊച്ച്‌ വന്നപ്പോ ബൈക്കുകാര്‌ പയ്യന്മാര്‌ കമന്റടിക്കൂന്നാ ഞാന്‍ വിചാരിച്ചേ. അവര്‌ നോക്കിയതുകൂടെ ഇല്ല. അപ്പോള്‌ അവളുടെ കൈയ്യീന്ന് വീണുപോയ എന്തൊ കടലാസ്‌ ഒരു പയ്യന്‍ എടുത്ത്‌ കൊടുക്കു കൂടെ ചെയ്തു. നല്ല കുടുമ്പത്തീ പിറന്ന പിള്ളേരാ. അവമ്മാര്‌ ഒറക്കെ ചിരിക്കേം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കോം ഒക്കെ ചെയ്ത്‌. എനിക്കവരെ കണ്ടപ്പോ നല്ല സന്തോഷം തോന്നി.

കുറച്ചു കഴിഞ്ഞപ്പോ അടുത്തവീട്ടിലെ പയ്യന്‍ മൈതാനത്തിന്റെ നടുക്കുകൂടെ ബൈക്കില്‌ വരുന്ന കണ്ടു. അവന്‍ എപ്പോഴും ഒരേ സമയത്താ വരുന്നേ. അവന്‍ അടുത്തെത്തിയപ്പോ ബൈക്കുകാര്‌ പിള്ളേര്‍ അവന്റെ ബൈക്കിനു മുന്നില്‍ ചാടിയിട്ട്‌ പെട്ടെന്ന് വാളും കത്തിയുമെടുത്ത്‌ കുത്തി. ഞാന്‍ പേടിച്ചു നിലവിളിച്ചതുകേട്ട്‌ മോളി ഓടി വന്നു. അവളും അത്‌ കണ്ട്‌ കരഞ്ഞു. അടുത്ത വീട്ടിലെ പയ്യനെ അവന്മാര്‌ ഓടിച്ചിട്ട്‌ വെട്ടണത്‌ ഞാന്‍ കണ്ടു. കൊട്ടേഷന്‍കാര്‌ ആ ചേട്ടനെ കൊന്നല്ലോ എന്ന് പറഞ്ഞ്‌ മോളി അലറിക്കരഞ്ഞ്‌ ജനാലയെല്ലാം അടച്ച്‌. എനിക്ക്‌ പിന്നെ ഒന്നും ഓര്‍മയില്ലായിരുന്നു.

ഇന്നലെയാ ഈ ജനാലകള്‌ വീണ്ടും തുറന്നത്‌. അടുത്ത വീട്ടിലെ പെണ്‍കൊച്ചിനെ അവളുടെ വീടുകാര്‌ വന്ന് കൊണ്ടോയി എന്ന് മോളി പറഞ്ഞു. എപ്പോഴും ആ കൊച്ചിന്റെ കരച്ചിലാ എന്റെ ചെവിയില്‌.

ഇന്നലെ രാത്രി നോക്കുമ്പോഴ്‌ ആ പയ്യന്മാര്‌ പിന്നേം ആ മരത്തിന്റെ ചോട്ടില്‍ ബൈക്കിന്റെ പുറത്തിരുന്ന് ചിരിച്ച്‌ വര്‍ത്താനം പറയണത്‌ ഞാന്‍ കണ്ട്‌. മോളിയെ വിളിച്ച്‌ കാണിച്ചപ്പോ അവള്‌ പറയണത്‌ അവിടെ ആരുമില്ലാന്നാ. പക്ഷെ എനിക്കു കാണാം. അവന്മാരടെ ചിരി എനിക്ക്‌ പിടിക്കണില്ല. ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ അവമ്മാരെ നോക്കി ഒറങ്ങാതെ ഇരുന്നു.

ഇന്ന് പകലൊക്കെ അവന്മാര്‌ അവടെ ഇരിക്കണുണ്ട്‌. ആ ചിരീം ഉണ്ട്‌. അതുപറഞ്ഞപ്പോ മോളി അമ്മച്ചിക്ക്‌ തോന്നണതാണെന്നു പറഞ്ഞു കരഞ്ഞ്‌.എനിക്ക്‌ കാണാന്‍ പറ്റണത്‌ മോളിക്കെന്താ കാണാന്‍ പറ്റാത്തത്‌. എനിക്ക്‌ ശരിക്കും കാണാം അവന്മാരെ. ആ ചിരീം കേള്‍ക്കാം.

അമേരീക്കേലോട്ട്‌ ഫോണ്‍ ചെയ്യാന്‍ പോവാ എന്ന് മോളീ കരഞ്ഞോണ്ട്‌ പറഞ്ഞു. അതു നല്ലതാ. അലക്സ്‌ വരുമ്പോ ഒരു തോക്ക്‌ കൊണ്ടുതരാന്‍ പറയണം. എനിക്ക്‌ ആ മരത്തിന്റെ ചോട്ടിലിക്കണവന്മാരെ എല്ലാം ആ തോക്കുകൊണ്ടു കൊല്ലണം. എന്നാലെ ആ പെങ്കൊച്ചിന്റെ കരച്ചില്‌ എന്റെ ചെവീന്ന് പോകൂ.

തോക്കു വേണന്നു പറയുമ്പോ അലക്സ്‌ ചിലപ്പോ ചിരിക്കും. വീല്‍ചെയറില്‍ ഇരിക്കണ അമ്മച്ചിക്ക്‌ എന്തിനാ തോക്ക്‌ എന്നൊക്കെ ചോദിക്കും. എന്നാലും തോക്ക്‌ കിട്ടിയാ അവന്മാരെ...........

Tuesday, January 8, 2008

പേരിടാന്‍ അര്‍ഹതയില്ലാത്തവര്‍

കാറില്‍ നാലുപേരുണ്ടായിരുന്നു. സതീശന്‍ എന്നത്തെയും പോലെ മുന്‍സീറ്റില്‍തന്നെയാണ്‌ ഇരുന്നത്‌. ഡൈവര്‍ നജീബ്‌ ഭാവഭേദമില്ലാത്ത മുഖത്തോടെ കാറൊടിച്ചു. അവനെപ്പ്പ്പോഴും അങ്ങനെയാണ്‌. കറോടിക്കോമ്പോഴും അല്ലാത്തപ്പോഴും വളരെ ഗൗരവക്കാരനാണ്‌. പിന്‍സീറ്റില്‍ വനജ ഇരുന്നുറങ്ങി. വീട്ടില്‍നിന്നു കാറില്‍ കയറുമ്പോഴെ വനജ പറഞ്ഞു "ഗുരുവായൂരെത്താതെ എന്നെ വിളിക്കരുത്‌. ഇന്നലെ രാത്രി ഞാന്‍ ഉറങ്ങീട്ടില്ല". അതിരാവിലേ എഴുന്നേറ്റതുകൊണ്ട്‌ അമ്മയും ഉറക്കം തൂങ്ങി.ഹൈവേയിലേക്കുള്ള വഴിയില്‍ കശുമാങ്ങകള്‍ പഴുത്തു വീണ്‌ ചിതറിക്കിടന്നു.ഈ കശുമാവുകള്‍ നില്‍ക്കുന്നടിത്ത്‌ പണ്ട്‌ വെളിമ്പറമ്പായിരുന്നു.കശുമാവുകള്‍ നിന്നിരുന്നത്‌ കുന്നിനു മുകളിലെ കപ്പ്പ്പത്തോട്ടത്തിനരികിലായിരുന്നു. ഇപ്പോള്‍ അവിടെ വീടുകള്‍ മാത്രമായി.വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ സതീശന്‍ സ്കൂളിലേക്കു കൂട്ടുകാര്‍ക്കൊപ്പ്പ്പൊം ആര്‍ത്തുല്ലസിച്ച്‌ നടന്നു പോയ ഒരു നാട്ടിടവഴിയായിരുന്നു അത്‌. നോക്കൂ അമ്മേ ഈ വഴിയെല്ലാം എത്ര മാറിപ്പോയി എന്നുപറയാനാഞ്ഞ്‌ സതീശന്‍ പുറകോട്ടു നോക്കിയപ്പോള്‍ അമ്മ നല്ല ഉറക്കമായിക്കഴിഞ്ഞു. വനജയും നല്ല ഉറക്കത്തിലായിരുന്നു.


സതീശന്‍ ഭാര്യ ഉറങ്ങുന്നതു കൗതുകത്തോടെ നോക്കി. നജീബ്‌ ഗൗരവത്തോടെ തന്നെ നോക്കുന്നതുകണ്ടപ്പോള്‍ നോട്ടം പിന്‍വലിച്ചു.വനജ മാത്രമല്ല ആരും ഇന്നലെ ഉറങ്ങിയില്ല. ആരാണ്‌ ഫോണ്‍ ആദ്യം എടുത്തതെന്ന് ഓര്‍മ്മയില്ല. വളരെ പതിഞ്ഞ ശബ്ദത്തില്‍ ആരോ പറഞ്ഞു. "സൂക്ഷിച്ചോളൂ ആയുസ്സ്‌ അധികമില്ല ആര്‍ക്കും".പിന്നെയും ഫോണ്‍ വന്നു. വനജ കരച്ചില്‍ തുടങ്ങി. സതീശന്‍ അതുകേട്ടു ചിരിച്ചു. " സാധാരണ അപരിചിതര്‌ ഫോണീക്കുടെ തെറിയാ വിളിക്കണെ. ഇതിപ്പോ ഭീഷണി ആയി. നല്ല തമാശ തന്നെ". മറ്റാര്‍ക്കും അതത്ര തമാശ ആയി തോന്നിയില്ല.രാത്രി ആരും ഉറങ്ങിയതുമില്ല. രാവിലെ ഗുരുവായൂരുപോകാമെന്നു പറഞ്ഞത്‌ അമ്മയാണ്‌. വനജ അതുകേള്‍ക്കാന്‍ കാത്തിരുന്നതുപോലെ അപ്പോള്‍ പോകാന്‍ പോലും തയ്യാറായി.


കാര്‍ ഹൈവേയിലേക്കു കയറി.സതീശന്റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി.രാവിലെ ആയതുകൊണ്ട്‌ മുഖത്ത്‌ തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. നജീബ്‌ ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ കുറെ നേരം അവനെ നോക്കിയിരുന്നിട്ട്‌ സതീശനൊന്നും പിടികിട്ടിയില്ല. വെറുതെ വഴിയിലേക്കു നോക്കിയിരിക്കുമ്പോള്‍ പണ്ടു താന്‍ നടന്നു പോയ നാട്ടിടവഴിയും കശുമാവും സ്കൂളിലെ കൂട്ടുകാരുമൊക്കെ സതീശന്റെ ഉറക്കത്തിനു കൂട്ടുവന്നു.കശുമാങ്ങ മണക്കുന്ന ഒരുസ്വപ്നവും കൂടെ വന്നു.


നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്കു ജയിച്ചവര്‍ഷം അവധിക്ക്‌ ഒരു ദിവസം രാവിലേ കശുമാവില്‍ കയറിയതായിരുന്നു എല്ലാവരും.പഴുക്കാന്‍ തുടങ്ങുന്ന കാരമാങ്ങ തിന്ന് ജോസഫ്‌ ആടുകരയുന്ന പോലെ തൊണ്ടകാറി ശബ്ദമുണ്ടാക്കി എല്ലാവരേയും ചിരിപ്പിച്ചു. കുന്നിനുമുകളിലായിരുന്നു കശുമാവു നിന്നത്‌. താഴെ ചെമ്മണ്ണുറോഡ്‌ അങ്ങാടി വരെ നീണ്ടു കിടന്നു.ദിവാകരന്‍ മാവിന്റെ കൊമ്പു കുലുക്കി മാങ്ങ വീഴിച്ചു. ചുവന്ന നിറമുള്ള മധുരമുള്ള കശുമാങ്ങ തിന്ന് എല്ലാവരുടെയും ദേഹത്ത്‌ പഴക്കറ വീണു.എന്തോ മുരളുന്ന ശബ്ദം കേട്ട്‌ ദിവാകരന്‍ കൊമ്പുകുലുക്കല്‍ നിര്‍ത്തി. എല്ലാവരും ശബ്ദം കേട്ടിടത്തേക്കു നോക്കി.ഒരു ലോറി കയറ്റം കയറി വരികയായിരുന്നു. ലോറിക്കുപുറകില്‍ പൊടിപടലം ഉയര്‍ന്നു. ലോറി കശുമാവിന്റെ ചുവട്ടില്‍ വന്നു കിതച്ചു നിന്നു. അടുത്ത പറമ്പില്‍ കപ്പ പറിക്കുന്നത്‌ കയറ്റിക്കൊണ്ടുപോകാന്‍ വന്ന ലോറിയായിരുന്നു അത്‌. "നോക്കടാ ലോറിക്കു പേരില്ല". മോഹനന്‍ പറഞ്ഞു. എല്ലാവരും അത്ഭുതത്തോടെ നോക്കിയപ്പോള്‍ ശരിയാണ്‌. ലോറിക്കു പേരില്ലായിരുന്നു. ലോറിയുടെ വരവു കണ്ടുതന്നെ എല്ലാവരും പകച്ചു പോയിരുന്നു.വല്ലപ്പോഴും കപ്പ കയറ്റാന്‍ വരുന്ന ലോറിയും പിന്നെ ചാണകം കയറ്റുന്ന 'ചാണാന്‍ ലോറി'യുമല്ലാതെ ആരും തന്നെ ലോറി അധികം കണ്ടിട്ടില്ലായിരുന്നു. എന്നാലും പേരില്ലാത്ത ലോറിയോ ബസ്സോ ആരും കണ്ടിട്ടില്ലായിരുന്നു. "എന്താണ്‌ ലോറിക്കു പേരില്ലാത്തത്‌" ദിവാകരന്‍ ചോദിച്ചു. ആരും മിണ്ടിയില്ല. ദിവാകരന്‍ ജോസഫിന്റെ മുഖത്തേക്കു നോക്കി.ജോസഫായിരുന്നു സര്‍വവിജ്ഞാനകോശം. എല്ലാ സംശയത്തിനും ജോസഫിനു മറുപടിയുണ്ടായിരുന്നു. ആറാം ക്ലാസില്‍ രണ്ടുതവണ തോറ്റതുകോണ്ടാണെന്ന് ബാബു പറഞ്ഞു നടന്നു. ആരും അതു വകവച്ചില്ല.ലോറിക്കുപേരില്ലാത്തത്‌ ജോസഫിനൊഴികെ ആര്‍ക്കും മനസ്സിലായില്ല. ജോസഫ്‌ എല്ലാവരുടെയും നേതാവായിരുന്നു. അല്ലെങ്കില്‍ മാത്തന്‍ ചേട്ടന്റെ പറമ്പിലെ കൊന്നത്തെങ്ങിനേക്കാള്‍ പൊക്കമുള്ള ആഞ്ഞിലിയുടെ ചാഞ്ഞകൊമ്പില്‍ കയറി അയിനിപ്പഴം പറിക്കാന്‍ ജോസഫിനല്ലാതെ ആര്‍ക്കു പറ്റും ( ആഞ്ഞിലി ചതിയനാണ്‌. കൊമ്പൊടിച്ച്‌ ആളെ വീഴിക്കും.). എല്ലാവരും ഉത്തരത്തിനായി ജോസഫിന്റെ നേരെ നോക്കി. കശുമാവിനുചുവട്ടില്‍ ഡ്രൈവറും ക്ലീനറും പറമ്പില്‍ കപ്പ്പ്പ പറിക്കുന്നവരെ നോക്കി നില്‍ക്കുകയായിരുന്നു. "അവര്‍ പോകട്ടെ" ജോസഫ്‌ പറഞ്ഞു. ഏല്ലാവരും താഴെ നോക്കി. ഡ്രൈവറും ക്ലീനറും തമ്മില്‍ എന്തോ പറഞ്ഞ്‌ ചിരിച്ച്‌ കപ്പ പറിക്കുന്ന പറമ്പിലേക്കു പോയി. ഡ്രൈവര്‍ പോകുന്ന വഴി ഇഞ്ചപ്പുല്ലിന്റെ ഇല പറിച്ച്‌ കയ്യിലിട്ടു തിരുമ്മി മണപ്പിച്ചു. അവര്‍ പോയപ്പോള്‍ ജോസഫ്‌ പറഞ്ഞു. " ഈ ലോറി ഒരാളെ കൊന്നു. ആളെ കൊന്ന ലോറിക്ക്‌ ഒരു വര്‍ഷത്തേക്ക്‌ പേരിടാന്‍ പറ്റില്ല" ഈ അറിവില്‍ എല്ലാവരും ഞെട്ടി. ആളെ കൊന്ന ലോറിയെ എല്ലാവരും വീണ്ടും വീണ്ടും നോക്കി. ജോസഫ്‌ മരത്തില്‍ നിന്നും ചാടിയിറങ്ങി ലോറിയുടെ ടയറിനു തൊഴിച്ചു. " ഈ ടയര്‍ ഇടിച്ചാണു ആള്‌ ചത്തത്‌. കണ്ടാലറിയാം". എല്ലാവരും ഭയത്തോടെ ആ ടയറില്‍ നോക്കി. ജോസഫ്‌ ആ ടയറില്‍ മൂത്രമൊഴിച്ചു. എല്ലാവരും ആര്‍ത്തു ചിരിച്ചു.


ലോറിയുടെ നെയിം ബോര്‍ഡില്‍ മഞ്ഞ പെയിന്റടിച്ചിരുന്നു. ഒരു കളഭക്കുറി തൊട്ട്‌ ലോറി ചിരിച്ചു കിടന്നു.ലോറിയുടെ ഇളിച്ച പല്ലുകള്‍ക്കിടയിലൂടെ റേഡിയേറ്റര്‍ കാണാമായിരുന്നു. "നോക്കടാ ഒരു ഈച്ച ചത്തുകെടക്കണ്‌". ബാബു പറഞ്ഞു. നോക്കുമ്പോള്‍ ശരിയാണ്‌. റേഡിയേറ്ററില്‍ ഒരു ഈച്ച ചത്തു പറ്റിപിടിച്ചു കിടക്കുന്നു. "ഇതിന്റെയുള്ളില്‍ നിറയെ കറന്റാണ്‌. തൊട്ടാല്‍ ആള്‌ മരിക്കും" ജോസഫ്‌ പറഞ്ഞു. എല്ലാവരും ഭയത്തോടെ റേഡിയേറ്ററില്‍ നോക്കി. " അതിനു വണ്ടി നിര്‍ത്ത്യാ പിന്നെ കറന്റില്ല" ബാബു പറഞ്ഞു. "പോടാ നിനക്കെന്തറിയാം. വണ്ടി നിര്‍ത്തിയാലും കറന്റുണ്ടാവും. ഈ ഈച്ച ഇപ്പോള്‍ ഓടിക്കേറീതാ നോക്ക്യെ ചത്തു കിടക്കണു" ജോസഫ്‌ പറഞ്ഞു." പക്ഷെ എനിക്കറിയാം ഷോക്കടിക്കാതെ തൊടാന്‍". അവന്‍ വിരല്‍ നീട്ടി റേഡിയേറ്ററില്‍ തൊടാന്‍ ശ്രമിച്ചു. "എനിക്കു പേടിയാവുന്നു" സതീശന്‍ പറഞ്ഞു. ജോസഫ്‌ വിക്യതമായ ചിരിയോടെ വീണ്ടും തൊടാന്‍ ശ്രമിച്ചു. സതീശന്‍ പേടിച്ചു വിറച്ചു കണ്ണുകള്‍ ഇറുക്കി അടച്ചു. ജോസഫ്‌ വീണ്ടും ചിരിച്ചു. ജോസഫ്‌ ഇപ്പ്പ്പോള്‍ മരിക്കും സതീശന്‍ വിചാരിച്ചു. " തൊടല്ലേ ജോസപ്പേ തൊട്ടാല്‍ നീ മരിക്കും. തൊടല്ലേ ജോസപ്പേ" സതീശന്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌ അലറി. ജോസഫിന്റെ വിക്യതമായ ചിരി അവന്റെ മുന്നില്‍ ഓളം വെട്ടി.


തൊടല്ലേ ജോസപ്പ്പ്പേ എന്നലറി സതീശന്‍ കണ്ണു തുറന്നപ്പോള്‍ കാണുന്നതു ഹൈവേയുടെ മറുവശത്തുനിന്നു വെട്ടിത്തിരിഞ്ഞ്‌ കാറിനു നേരെ വരുന്ന ലോറിയാണ്‌. നജീബ്‌ സതീശന്റെ ഉറക്കത്തിലെ അലര്‍ച്ച കേട്ടു സതീശനെ നോക്കുകയായിരുന്നു. ലോറി നേരെ വന്നു കാറിന്റെ മുന്നില്‍ അതിശക്തിയായി വന്നിടിച്ചു.കാര്‍ പിന്നോക്കം പോയി. ആര്‍ക്ക്‌ എന്തൊക്കെ പറ്റി തനിക്ക്‌ എന്തു പറ്റി എന്ന് സതീശന്‍ ചിന്തിക്കുന്നതിനുമുന്‍പ്‌ കാര്‍ ഹൈവേയുടെ പുറത്തേക്ക്‌ ചെരിഞ്ഞു വീണു.

ഇടിച്ച ലോറിയുടെ പേര്‌ വായിക്കാന്‍ പറ്റാതെ, ഇനി ലോറിക്ക്‌ ഒരു വര്‍ഷത്തേക്ക്‌ പേരിടാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത്‌, കളഭക്കുറി തൊട്ട ഒരു ലോറിയെപ്പറ്റിയോര്‍ത്ത്‌, ജോസഫ്‌ ഇപ്പോള്‍ എവിടെയാവും എന്നൊക്കെയോര്‍ത്ത്‌, ചിരിച്ച്‌, കണ്ണടച്ച്‌ സതീശന്‍ സ്വപ്നങ്ങള്‍ ഇനിയൊരിക്കലുമുണ്ടാകാത്ത ഒരു ഉറക്കത്തിലേക്ക്‌ ഊളിയിട്ടു

Saturday, January 5, 2008

മറന്നുപോയ ഭൂതകാലത്തില്‍നിന്ന് ഒരു സ്നേഹിതന്‍

മറന്നുപോയ ഭൂതകാലത്തില്‍ നിന്നുള്ള ഒരു സ്നേഹിതനെ
ഇന്നലെ വഴിയില്‍ വച്ച്‌ കണ്ടുമുട്ടി.

ഇപ്പോളെന്ത്‌ ചെയ്യുന്നു, പഴയ കാമുകി, വീട്ടുകാര്യങ്ങള്‍, പിന്നെ......
ചോദിക്കാനനവധിയുണ്ടെങ്കിലും ഒന്നും ചോദിക്കുന്നില്ല.


മനസ്സിന്റെ ഭിത്തിയില്‍ വരച്ചിട്ടിരുന്ന നിറമുള്ള ചിത്രങ്ങളൊക്കെ മായിച്ചുകളഞ്ഞ
ആ കൈപ്പാടുകള്‍ ആരുടേതാണ്‌.

തൊണ്ടയില്‍ വന്ന ഒരു ചോദ്യം വിഴുങ്ങി
വെറുതെ ഒരു നോട്ടം മാത്രം, നോക്കി ഞങ്ങള്‍ രണ്ടുവഴിക്ക്‌ പിരിഞ്ഞുപോകുന്നു.

ചോദിക്കാനാഞ്ഞ ചോദ്യം മാത്രം തൊണ്ടയിലിരുന്നു കുത്തുന്നു.