Wednesday, November 21, 2007

മലയാളസിനിമാഗാനങ്ങളും യമുനയും

യാത്ര എന്ന സിനിമയില്‍ ഒ.എന്‍.വി. എഴുതിയ ഒരു ഗാനമുണ്ട്‌. 'യമുനേ നിന്നുടെ മാറില്‍ നിറയെ കാര്‍നിറമെന്തേ പറയൂ നിന്നിലലിഞ്ഞോ കാര്‍വര്‍ണ്ണന്‍' എന്നാണ്‌ പാട്ട്‌ തുടങ്ങുന്നത്‌.കൈതപ്രത്തിന്റെ ഒരു ഗാനത്തിലാകട്ടെ പിന്നെയും ജന്മുണ്ടെങ്കില്‍ യാദവ യമുനാതീരത്ത്‌ വേണമെന്നാണ്‌.

ഇപ്പോഴത്തെ യമുനയുടെ മാറില്‍‍ മാത്രമല്ല ഉടലാകെ കാര്‍നിറമാണ്‌. അതു കാര്‍വര്‍ണ്ണന്‍ അലിഞ്ഞതുകൊണ്ടൊന്നുമല്ല. കാര്‍വര്‍ണ്ണനേക്കാള്‍ കറുപ്പായ മലിനജലം നിറഞ്ഞതുകൊണ്ടാണെന്നു മാത്രം.

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നദികളിലൊന്നാണ്‌ യമുന. ഒരോ ദിവസവും 3,298 MLD( Million Litre per Day) മലിന ജലമാണ്‌ ഡല്‍ഹിയില്‍ നിന്നു മാത്രം യമുനയിലേക്കൊഴുകുന്നത്‌. ഇത്‌ രാജ്യത്തെ എല്ലാ ക്ലാസ്‌-2 നഗരങ്ങളും പുറ
ന്തള്ളുന്ന മാലിന്യത്തിനേക്കാള്‍ കൂടുതലാണ്‌.യമുനയിലെ കോളിഫോം ബാക്റ്റീരിയയുടെ അളവ്‌ സാധാരണ മലിനജലത്തേക്കാള്‍ ടുതലാണെന്നാണ്‌ പഠനങ്ങള്‍ തെളിയിച്ചത്‌. സാധാരണ കുടിവെള്ളത്തില്‍ അമോണിയയുടെ അളവ്‌ 0.3 ppm (parts per million) ആയിരിക്കുമ്പോള്‍ യമുനയിലേത്‌ 3 ppm ആണ്‌.

ഇന്‍ഡ്യയിലെ നദീമലിനീകരണത്തിന്റെ പ്രധാന കാരണം നഗരമാലിന്യമാണ്‌.ദില്ലി നഗരത്തിന്റെ പലഭാഗത്തുകൂടി ഒഴുകന്ന നാല എന്നറിയപ്പ്പ്പെടുന്ന മാലിന്യകനാലുകളിലൂടെ ഒഴുകുന്ന മലിനജലത്തിന്റെ നിറം കരിങ്കറുപ്പാണ്‌.അതില്‍ നിന്നും രൂക്ഷഗന്ധം
ഉയര്‍ന്നു കൊണ്ടിരിക്കും. ഏതു വലിയ ട്രീറ്റ്‌മന്റ്‌ പ്ലാന്റിലൂടെ കടത്തി വിട്ടാലും അതിലെ കെമിക്കല്‍സ്‌ പോകുമെന്നു തോന്നുന്നില്ല.ഫലത്തില്‍ യമുന ഒരു മൃതപ്രായമായ ഒരു നദിയാണ്‌. 57 ദശലക്ഷം ജനങ്ങളാണ്‌ യമുന നദിയിലെ ജലത്തെ ആശ്രയിക്കുന്നത്‌. കേന്ദ്രസര്‍ക്കാര്‍ യമുന ആക്ഷന്‍ പ്ലാന്‍ എന്ന പേരിലുള്ള ഒരു പദ്ധതി യമുനയെ നന്നാക്കാന്‍ വേണ്ടി കുറെ വര്‍ഷങ്ങളായി നടത്തി വരുന്നുണ്ട്‌

ഐതിഹ്യത്തില്‍ യമുന സൂര്യന്റെ മകളും യമന്റെ സഹോദരിയുമാണ്‌. ഹിമാലയത്തിലെ യമുനോത്രിയില്‍ നിന്ന് ഉത്ഭവിക്കുന്ന യമുന 1370 കിലോമീറ്റര്‍ ദൂരം ഉത്തരാഞ്ചല്‍, ഹരിയാന, ഡല്‍ ഹി, യു.പി. എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അലഹബാദില്‍ വച്ച്‌ ഗംഗയില്‍ ചേരുന്നു. അവിടെ വച്ച്‌ അദ്രശ്യയായ സരസ്വതിയും ഗംഗയില്‍ ചേരുന്നു എന്നാണ്‌ വിശ്വാസം.
യു.പി യില്‍ വച്ച്‌ ചമ്പല്‍ നദി യമുനയില്‍ ചേരുന്നതോടെ യമുനയില്‍ ശുദ്ധജലത്തിന്റെ അളവ്‌ കൂടുന്നു.ചമ്പലില്‍ എത്തുമ്പോഴേക്കും
യമുനയില്‍ വെള്ളം ഉണ്ടാകാറേ ഇല്ല

മനുഷ്യന്‌ ഒരു നദിയെ എത്രമാത്രം ദുരുപയോഗം ചെയ്തു നശിപ്പിക്കാം എന്നതിന്റെ തെളിവാണ്‌ യമുനയുടെ ഇന്നത്തെ അവസ്ഥ കാണിച്ചുതരുന്നത്‌.ഇതു യമുനയുടെ മാത്രം കഥയല്ല.നമ്മുടെ ഒരോ നദിയുടേയും വരാനിക്കുന്ന അവസ്ഥയാണ്‌.നാളെ നിങ്ങളുടെ വീടിനുമുന്‍പിലെ കൈത്തോടിനും വരാവുന്നത്‌. ഇനിയും ജന്മമുണ്ടെങ്കില്‍ ഇപ്പോഴത്തെ യമുനാതീരത്ത്‌ എന്തായാലും വേണ്ട.

മലയാളത്തിലെ സിനിമാപാട്ടെഴുത്തുകാര്‍ ആരെങ്കിലും അബദ്ധത്തില്‍ ഉതു വായിച്ച്‌ ഇനി യമുനയെക്കുറിച്ച്‌ എഴുതണ്ട എന്നൊന്നും കരുതല്ലേ. അല്ലെങ്കില്‍ തന്നെ സിനിമാപ്പ്പ്പാട്ടില്‍ സാഹിത്യം വേണമെന്ന് ആര്‍ക്കാണ്‌ വാശി.സിനിമയില്‍ പാട്ടുവേണമെന്ന് ആര്‍ക്കു നിര്‍ബന്ധം.

വയലാര്‍ രാമവര്‍മ്മയെ സിനിമാപ്പാട്ടെഴുത്തുകാരനായിട്ടേ ജനങ്ങള്‍ അറിയൂ.

ഇന്നത്തെ ചിന്താവിഷയം

പച്ചമാംസം തന്നെ തിന്നുവളര്‍ന്നവന്‍
മെച്ചമേറും പുളിശ്ശേരി കൊതിക്കുമോ?

- കുഞ്ചന്‍ നമ്പ്യാര്‍



.

No comments: