Sunday, November 25, 2007

നായകന്‍ ആവണമെങ്കില്‍ ഇങ്ങനെ വേണം.

മലയാളസിനിമ സംവിധാനം ചെയ്യേം പിന്നെ തിരക്കഥ എഴുതേം ചെയ്യണ രണ്‍ജിത്ത്‌ അവര്‍കള്‍ടെ നായകന്മാരെല്ലാം എല്ലാ സിനിമേലും ഒരേ പോലേ ആയത്‌ എന്തുകൊണ്ടാണ്‌.

നമ്മുടെ നായകന്‍ ആളു കേമനാണ്‌.മധ്യവയസ്ക്കന്‍, കള്ളുകുടിയന്‍. കാശിനൊരുകുറവുമില്ല. കാശൊക്കെ എങ്ങനെ ഉണ്ടാവുന്നു എന്നൊന്നും ചോദിക്കരുത്‌. ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ ഒഴിച്ചാല്‍ കാശുണ്ടാവുന്നതിന്‌ ഒരു എക്കൊണൊമിക്ക്സും ബാധകമല്ല.

ഇങ്ങേര്‍ക്കാണെങ്കിലോ കുടുംബം അങ്ങനെ ഉണ്ടാവാറില്ല. ഉണ്ടെങ്കില്‍ തന്നെ അത്ര താല്‍പര്യവും ഇല്ല. കൂടെ എപ്പോഴും കുറെ സില്‍ബന്ദികള്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധമാണ്‌. അവരെ തീറ്റിപോറ്റലണ്‌ പണി. അവറ്റകള്‍ക്കാണെങ്കില്‍ ഇയ്യാളുടെ കള്ള്‌ മേടിച്ചു നക്കണ പണിയും പിന്നെ അങ്ങേരെന്തു പറഞ്ഞാലും ചിരിക്കുന്ന പണിയുമേ ഉള്ളു. ഇടയ്ക്ക്‌ തല്ലും മേടിക്കണം. ഒരു തമാശക്ക്‌.

ഇങ്ങേര്‍ക്ക്‌ പോലീസെന്നുകേട്ടാലെ കലിപ്പാണ്‌. എസ്‌.ഐ മുതല്‍ ഐ.ജി വരെയുള്ളവരെ കണ്ണെടുത്തു കണ്ടുകൂട. ഇവെരെങ്ങാനും മുന്‍പില്‍ വന്നു പെട്ടാല്‍ അടി ഉറപ്പാണ്‌.

സംഗീതം കൂടപ്പിറപ്പാണ്‌. കര്‍ണാടക സംഗീതം മുതല്‍ ഹെവിമെറ്റല്‍ വരെ കരതലാമലകമാണ്‌. ( ഉള്ളം കൈയ്യിലെ നെല്ലിക്ക എന്നു പറയും. പഴയ പ്രയോഗമാണ്‌. ഈയിടെ ആരും പ്രയോഗിച്ചു കാണാത്തതുകൊണ്ട്‌ തട്ടിയതാണ്‌.) ചെറുപ്പത്തില്‍ അമ്മ ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു. പിന്നെ ഒന്നും പഠിച്ചില്ലെങ്കിലും ഏതു ക്രുതിയും ഏതു രാഗത്തിലും പാടും.

ഇങ്ങനെയുള്ള ഒരാളെ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ വെറുക്കാതിരിക്കുന്നതെങ്ങനെ. എന്നാലും ഇയാളുടെ ഒരു പാട്ടുകേട്ടാല്‍ പിന്നെ നായികക്ക്‌ നിയന്ത്രിക്കാന്‍ കഴിയില്ല. പ്രേമിച്ചുകഴിയുമ്പോളല്ലെ ആള്‍ ഇരുപത്തിരണ്ടു കാരറ്റാണെന്നു അറിയുന്നത്‌

കള്ളുകുടിയാണ്‌ വിനോദം. അസ്സല്‍ വാറ്റുചാരായം മുതല്‍ സ്കോച്ച്‌ വരെ അടിക്കും.( ടെക്കില, വൈന്‍, സിംഗിള്‍ മാള്‍ട്‌ എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ല. അതുകൊണ്ട്‌ ഒരു സോഫിസ്റ്റിക്കെറ്റഡ്‌ കുടിയനല്ല). കള്ളുകുടിച്ച്‌ മടുത്ത്‌ ബോറടിക്കുമ്പോള്‍ ഇടക്ക്‌ ചന്തയിലിറങ്ങി അവിടുത്തെ ലോക്കല്‍ ഗുണ്ടകളെ അടിച്ച്‌ നിലം പരിശാക്കും.

കാറും ജീപ്പുമൊക്കെ ഒരുവക സാധനമൊന്നും പറ്റില്ല. ഫോറിന്‍ തന്നെ വേണം.ഇതിന്റെയെല്ലാം പേരും ബ്രാന്‍ഡും ഒന്നുകില്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കും അല്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും പറയിപ്പിക്കും.ആള്‍ക്കാരറിയണമല്ലോ.

തറവാടിക്ക്‌ തറവാടിയെ കണ്ടുകൂടാ എന്നു പറയുന്നത്‌ എത്ര ശരി. നാട്ടിലെ ഏറ്റവും വലിയ തറവാട്ടുകാര്‍ക്ക്‌ ഇങ്ങേരോട്‌ അടങ്ങാത്ത കലിയാണ്‌. പ്രത്യേകിച്ച്‌ കാരണമൊന്നും വേണമെന്നില്ല. തമ്പുരാക്കന്മാര്‍ക്കാണ്‌ ഈ കലി. ബൈ ദ ബൈ ഇങ്ങേരും തമ്പുരാനാണ്‌. അല്ലാതെ ആര്‍ക്കാണ്‌ ഇങ്ങനെയൊക്കെ ആവാന്‍ പറ്റുന്നത്‌.

തമ്പുരാക്കന്മാരുടെ വീട്ടിലെ പെങ്കൊച്ചിനെ തന്നെ ഇയാള്‌ പ്രേമിക്കാന്‍ തൊടങ്ങ്യാലോ. ശിവ ശിവ ഭേഷായി. പോരേ പൂരം. പിന്നെ ചെറുപ്പത്തില്‍ കളരിയൊക്കെ പഠിച്ചിട്ടുള്ളതുകൊണ്ട്‌ അവന്മാരുടെ കാര്യം തവിടു പൊടി.

ഇങ്ങേര്‌ മംഗലശ്ശേരി നീലകണ്ഠനായിരുന്ന കാലത്ത്‌ കാശിനു കുറച്ചു വലിവായിരുന്നു. പിന്നെ തറവാട്ടുവക സ്ഥലം ധാരാളം ഉള്ളതുകൊണ്ട്‌ അതു വിറ്റ്‌ ചീട്ടുകളിക്കാനും അമ്പലം പുതുക്കിപണിയാനും പിന്നെ ഇന്നലെ വരെ കണ്ടാല്‍ ഓഛാനിച്ചുനിന്നിരുന്ന മാപ്പ്പ്പിളേടെ മകന്‍ ദുബായിക്കുപോയി കാശുണ്ടാക്കിയതിന്റെ അഹങ്കാരം തീര്‍ക്കാനും പറ്റി. ചീത്ത വിളിക്കാന്‍ ഒരു വാര്യര്‍ ഉള്ളതുകൊണ്ട്‌ നാവിനൊരുപണിയുമായി. കള്ളുകുടിയല്ലാതെ വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട്‌ നായികയെക്കൊണ്ട്‌ കോലോത്ത്‌ ഡാന്‍സ്‌ ചെയ്യിക്കാന്‍ പറ്റി. അതുകൊണ്ട്‌ ഗുണമുണ്ടായി. ആദ്യം വെറുത്തെങ്കിലും പിന്നെ ഓള്‌ പ്രേമിച്ചു. ആകെ അക്കിടി പറ്റിയത്‌ തന്ത തമ്പുരാനല്ല എന്നറിഞ്ഞപ്പോഴാണ്‌. തകര്‍ന്നുപോയി. ക്ലോണീങ്ങിലൂടെ ആണ്‌ ജനനം എന്നുപറഞ്ഞാലും സാരമില്ലായിരുന്നു. പിന്നെ ഒരു പിടിച്ചുവെപ്പ്പ്പുകാരന്‍ വന്നു തന്ത വേറൊരു തമ്പുരാനാണ്‌ എന്നു പറഞ്ഞപ്പോഴാണ്‌ സമധാനമായത്‌.എങ്ങനൊയൊക്കെ ആയാലും മറ്റേ കോവിലകത്തെ അവന്മാര്‌ വെറുതെ വിടുമോ. ചതിക്കുഴി , അടി, ഉത്സവം, കൂട്ടയടി. ശുഭം.

മംഗലശ്ശേരി കാര്‍ത്തികേയന്‍ അഛനെപ്പോലെ തന്നെ. പിള്ളേരുണ്ടാവണമെകില്‍ ഇങ്ങനെ വേണം. അതേ കള്ളുകുടി, അതുപോലെ തന്നെ സില്‍ബന്ധികള്‍, സംഗീതം, കാശാണെങ്കില്‍ ഇഷ്ടം പോലെ. ചെറുപ്പ്പ്പം മുതലേ മറ്റേ കോവിലകത്തെ പെണ്ണിനെ മോഹിച്ചു. പറഞ്ഞില്ല. പെണ്ണ്‍ ആദ്യം വെറുത്തു. പിന്നെ പ്രേമിച്ചു. പിന്നെയെല്ലാം പഴതുപോലൊക്കെ തന്നെ.

ആറാം തമ്പുരാനായിരുന്നപ്പോള്‍ ആള്‌ക്ക്‌ ഇതേ ഗുണങ്ങൊളെക്കെ തന്ന്.കാശു കയ്യിലില്ലെങ്കിലും കള്ളുകുടി ഉഷാര്‍. പാട്ടുപഠിക്കാന്‍ ഉസ്താദിന്റെ അടുത്തുചെന്നപ്പോള്‍ അഞ്ചുനയാപൈസ കയ്യിലില്ല. അമ്മ സംഗീതത്തിന്റെ ആദ്യാക്ഷരം മാത്രമേ പഠിപ്പിച്ചുള്ളു. എന്നാല്‍ തന്നെയും എല്ലാരാഗങ്ങളും കാണാപ്പാഠമാണ്‌. അതുകൊണ്ടുതന്നെ ഗുരുവിനെ കുളിപ്പ്പ്പിച്ചുകിടത്തിയിട്ടേ പിന്മാറിയുള്ളു. ഒരു കൂട്ടുകാരന്‌ ഒരു കോണ്ട്രാക്ട്‌ ഒപ്പിച്ചുകൊടുത്തതിനു കിട്ടിയ കോടിക്ക്‌ കണക്കില്ല. ആകെ ചെയ്തത്‌ കുറച്ചുപേരെ ഒന്നു തല്ലി. കൊട്ടേഷന്‍കാരു കേട്ടാ കൊതിക്കും. പൈസയൊന്നും മേടിച്ചില്ല. ആകെ ഒരു എട്ടുകെട്ടും, അമ്പലവും, ഉത്സവം നടത്താന്‍ സൗകര്യവും, കള്ളുകുടിക്കാന്‍ കുറെ സില്‍ബന്ധികളും ഏര്‍പ്പാടാക്കി കൊടുക്കണമെന്നു പറഞ്ഞു. ഓം ഹ്രീം. അതു റെഡി. അവിടെ ഭാഗ്യത്തിന്‌ സംഗീതത്തില്‍ താല്‍പര്യമുള്ള ഒരു പെണ്ണുണ്ടായിരുന്നു. പാട്ടുപാടി അവളെ പാട്ടിലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലൊ. ഭാഗ്യമുള്ളവന്‍ പാറപ്പുറത്തിരുന്നാ മതി എന്നു പറഞ്ഞതുപോലെ അവിടെയും കോവിലകം കാരുണ്ട്‌. പിന്നെ അവര്‍ ശത്രുക്കളാവാതെ തരമില്ലല്ലോ.അവരെയൊക്കി ഒതുക്കി ഉത്സവം നടത്തിയപ്പോള്‍ കാശുതന്ന കൂട്ടുകാരനൊഴിച്ച്‌ ബാക്കിയെല്ലാരും തമ്പുരാന്‍ എന്ന് തികച്ചുപോലും വിളിക്കില്ല. കാര്യം കൂടുകാരനൊക്കെയാണ്‌. കഞ്ഞി വേണെങ്കില്‍ വടക്കുപുറത്തുവരണം.അവന്റെ കയ്യില്‍ കാശൊക്കെ ഉണ്ടാവും. പക്ഷെ തറവാട്ടു മഹിമ ഉണ്ടോ. തമ്പുരാനെന്നു വിളിപ്പിച്ചിട്ടേ അടങ്ങിയുള്ളു. അങ്ങനാ തറവാട്ടുകാര്‌.

ഒരു മാരകരോഗം പിടിപെട്ട്‌ കോവിലകത്തുനിന്ന് മറുനാട്ടില്‍ പോയി ഒളിച്ചു താമസിച്ച ചന്ദ്രോദയസമയത്തും ഇങ്ങേര്‍ക്ക്‌ കാശിനു ക്ഷാമമില്ല. സംഗീതവും അതുപോലെ. ഇത്തവണ ഉത്തരേന്റ്യയില്‍ നിന്ന് യൂറോപ്പിലായിരുന്നു കച്ചേരി എന്നാണ്‌ മൂപ്പര്‌ പറയണത്‌. കോവിലകം നോക്കാന്‍ ആളുണ്ടായതു നന്നായി. കള്ളുകുടി സിംബന്ധികള്‍ അവിടെത്തന്നെ ഉണ്ടായി. കാമുകി, വെറുപ്പ്പ്പ്‌, ശത്രുവായ വേറൊരു തറവാടി എന്നിവരൊക്കെ അങ്ങനെതന്നെ ഉണ്ട്‌. അടിപിടിക്കും കുറവില്ല.

കോവികമുപേക്ഷിച്ച്‌ ഒരു നസ്രാണി ആയേക്കാം എന്നുവച്ചപ്പൊ കാര്യങ്ങളെല്ലാം തഥൈവ. കള്ളുകുടിയുണ്ട്‌, സില്‍ബന്ധികളുണ്ട്‌, ഇഷ്ടം പോലെ കാശുണ്ട്‌, പ്രത്യേകിച്ച്‌ പണി ഒന്നും ഇല്ല താനും. കാമുകിയെ അവളു പഠിപ്പിക്കണ കോളേജില്‍ പോയി ഹെലികോപ്റ്ററില്‍ പൊക്കിക്കൊണ്ടുവരാം. പോലീസിനെ വെട്ടിക്കാന്‍ ഇതുതന്നെ പണി. കോവിലകംകാര്‍ക്കു പകരമുള്ള ആള്‍ക്കാരുമുണ്ട്‌. എല്ലാം. കുശാല്‍. ബാക്കിയെല്ലാം അതുപോലൊക്കെ തന്നെ.

ഒരേ കഥ തന്നെ വീണ്ടും, മറിച്ചും ഗുണിച്ചും എഴുതുമ്പോള്‍ എന്തുകൊണ്ടാണ്‌ ബോറടിക്കത്തത്‌ എന്നതിന്റെ കാരണം എന്താണെന്നല്ലേ. ഒട്ടും ബോറടിക്കാതെ ഒരു ഉളുപ്പ്പ്പും ഇല്ലാതെ ഈ സിനിമകളൊക്കെ കാണാന്‍ കുറെപ്പേരുണ്ട്‌ എന്നതുതന്നെ.

പിന്നെ ഒന്നു കൂടി ഉണ്ട്‌. ഒന്നുമില്ലാത്ത കാലത്ത്‌ തിരക്കഥാകൃത്ത്‌ കൊതിച്ചിരുന്ന ഒരു ജീവിതം ഇതായിരുന്നിരിക്കണം. ചന്തുപറയുന്നതുപോലെ എനിക്കുപിറക്കാതെ പോയ മകനല്ലേ നീ.

എന്നാ പോട്ടെ. കോലോത്ത്‌ കള്ളുകുടീം കച്ചേരീം തൊടങ്ങാറായിരിക്കണു

2 comments:

Anonymous said...

എടാ വടുവേ..നീ രഞ്ജിത്തിന്റെ പഴയപടങ്ങള്‍ കണ്ടിട്ടില്ല എന്ന് സാരം. പഴയ കഥകള്‍ മനോഹരങ്ങളായിരുന്നു.പിന്നെ മോഹന്‍‌ലാല്‍ നായകനായപ്പോഴെ മൂപ്പര്‍ക്ക് തെറ്റിയത്:)
ബൈദബൈ...സഖാവ് ഗീതക്ക് സുഖമാണോ?:)
OT: Oh my god! this communist hangover..:)

പ്രിയ said...

എന്നിട്ടും ഈ പറയണ ആള് ഈ പറഞ്ഞ എപിഡോസുകള് എല്ലാം തന്നെ കണ്ടില്ലേ ? കാര്യം compare ചെയ്തു പഠിക്കാന് ആണെങ്കില് കൂടി :| ഇതൊക്കെ തന്നെ എല്ലാരും ചെയ്യുന്നത്. ഇന്നു നന്നാവും നാളെ നന്നാവും എന്ന് കരുതി എല്ലാരും പോയ് കാണുന്നു. എവിടെ ?